തിരുവനന്തപുരം: സ്പ്രിങഌ വിവാദത്തില്‍ സി.പി.എമ്മും എല്‍.ഡി.എഫും പിന്തുണയ്ക്കുന്നുണ്ടെങ്കിലും സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും കുരുക്കു മുറുകുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിനു പിന്നാലെ നിയമവകുപ്പും െകെകഴുകിയതോടെ ഐടി വകുപ്പ് ഒറ്റയ്ക്ക് ആരോപണങ്ങളെ നേരിടേണ്ടി വന്നേക്കും. എന്നാല്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനെന്ന് അറിയപ്പെടുന്ന ഐടി സെക്രട്ടറി എം. ശിവശങ്കറിനെ ബലിയാടാക്കാന്‍ അദ്ദേഹം സമ്മതിക്കുകയുമില്ല. നാളെ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നുണ്ട്.
സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എല്‍.ഡി.എഫ്. പിന്തുണ നല്‍കുമെന്നു പറഞ്ഞിട്ടുണ്ടെങ്കിലും തല്‍ക്കാലം പരസ്യപ്രസ്താവനയ്ക്കില്ലെന്നാണു സി.പി.ഐ. നിലപാട്. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശ കമ്പനിയുമായി കരാറുണ്ടാക്കിയതും നിയമവകുപ്പിനെയും മന്ത്രിസഭയെയും മറികടന്നു നീങ്ങിയതും തെറ്റെന്നാണു സി.പി.ഐയിലെ പൊതുവികാരം.
കോവിഡ് ലോക്ക്ഡൗണ്‍ കഴിഞ്ഞു സി.പി.ഐ. നിര്‍വാഹകസമിതി ചര്‍ച്ച ചെയ്തതിനു ശേഷം മതി പരസ്യപ്രതികരണമെന്നാണ് അവരുടെ നിലപാട്. മന്ത്രിസഭയിലും എല്‍.ഡി.എഫിലും കരാര്‍ ചര്‍ച്ചയ്ക്കുവരാത്തതില്‍ സി.പി.ഐ. മന്ത്രിമാര്‍ക്കും സംസ്ഥാന നേതൃത്വത്തിനും അതൃപ്തിയുണ്ട്.
കരാറുമായി ബന്ധപ്പെട്ടു പ്രശ്‌നമുണ്ടായാല്‍ ഐടി വകുപ്പിനു മാത്രമായിരിക്കും ഉത്തരവാദിത്തമെന്നാണു നിയമമന്ത്രി എ.കെ. ബാലന്റെ നിലപാട്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമില്ലെന്ന് ഐടി സെക്രട്ടറി തന്നെ പറഞ്ഞിട്ടുണ്ടെന്ന് ഓര്‍മിപ്പിച്ചു നിയമവകുപ്പ് വിഷയത്തില്‍ െകെകഴുകി. എല്ലാ ഫയലുകളും നിയമവകുപ്പ് പരിശോധിക്കേണ്ടതില്ലെന്നും മന്ത്രി എ.കെ. ബാലന്‍ പറയുന്നു. തദ്ദേശസ്വയം ഭരണ വകുപ്പിന് വിഷയവുമായി ബന്ധമില്ലെന്നു നേരത്തെ മന്ത്രി എ.സി. മെയ്തീനും അറിയിച്ചിരുന്നു.
അസാധാരണ സംഭവങ്ങളില്‍ അസാധാരണ നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന ന്യായീകരണത്തില്‍ എം. ശിവശങ്കര്‍ ഉറച്ചു നില്‍ക്കുന്നതോടെ വരും ദിവസങ്ങളില്‍ വിഷയം കത്തിക്കാന്‍ തന്നെയാകും പ്രതിപക്ഷത്തിന്റെ ശ്രമം. സ്വകാര്യത വിവര സുരക്ഷയുമായി ബന്ധപ്പെട്ടു യൂറോപ്പിലെയും യുഎസിലെയും നിയമങ്ങള്‍ പാലിക്കുന്ന കമ്പനിക്കെതിരേ ന്യൂയോര്‍ക്കിലെ കോടതിയില്‍ മാത്രമേ സമീപിക്കാനാവൂ എന്ന സ്പ്രിങഌറിന്റെ ചട്ടത്തിനും വ്യക്തമായ മറുപടി നല്‍കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല.
പ്രതിപക്ഷ ആരോപണത്തിന്റെ പിറ്റേന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരം സ്പ്രിങഌ അയച്ച കത്തിലും ഡേറ്റ എവിടെ സൂക്ഷിക്കുന്നുവെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. 12നു വീണ്ടും അയച്ച കത്തിലാണ് ഇന്ത്യയിലെ സെര്‍വറില്‍ തന്നെ ഇതു സൂക്ഷിക്കുമെന്നും ആവശ്യമെങ്കില്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്ന മറ്റു സെര്‍വറിലേക്കു മാറ്റുമെന്നും കമ്പനി ഉറപ്പു നല്‍കിയത്. രഹസ്യമായി സൂക്ഷിക്കേണ്ട ഡേറ്റയുടെ കാര്യത്തില്‍ പോലും സര്‍ക്കാര്‍ പലതും മറച്ചുവെന്നതും ഇതോടെ വ്യക്തമാകുന്നു.
സ്പ്രിങഌറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കു പിന്നാലെ പോകാനില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ സന്ദര്‍ഭങ്ങളിലും സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ നീക്കങ്ങളുണ്ടായിട്ടുണ്ട്. ഇത്തരം വിവാദങ്ങള്‍ക്ക് പിന്നാലെ പോകേണ്ട സമയമല്ലിത്. ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്, അവര്‍ വിലയിരുത്തിക്കൊള്ളും.-മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് മഹാമാരിയെ പ്രതിരോധിച്ചു കേരളം ആഗോളമാതൃക കാട്ടിയതിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും അനാവശ്യവിവാദങ്ങളുയര്‍ത്തി ആക്ഷേപിക്കുന്ന പ്രതിപക്ഷം കേരളത്തെയും ജനങ്ങളെയും കരിവാരിത്തേക്കുകയാണെന്നു എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ കുറ്റപ്പെടുത്തി.
അസാധാരണ സ്ഥിതി നേടാനുള്ള അസാധാരണ നടപടിയെന്നു ന്യായീകരിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള രംഗത്ത് വന്നെങ്കിലും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവരുടെ തുടര്‍നിലപാടുകള്‍ നിര്‍ണായകമാകും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനു നിവേദനം നല്‍കിയെങ്കിലും വിഷയത്തില്‍ ബി.ജെ.പി. മൃദുസമീപനമാണു സ്വീകരിക്കുന്നതെന്നു പ്രവര്‍ത്തകര്‍ക്കും സംശയമുണ്ട്.
from mangalam.com https://ift.tt/2XPdGTW
via IFTTT
No comments:
Post a Comment