വരാപ്പുഴ: 'അച്ഛനുള്ള കാലമത്രയും മകളേ, നീ തനിച്ചാകില്ല, നിന്റെ കളിചിരികളില്ലാത്ത ഒരു ദിവസം അച്ഛന് ചിന്തിക്കാൻ പോലുമാകില്ല...' ഭിന്നശേഷിക്കാരിയായ മകൾക്കു വേണ്ടി ജീവിതം സമർപ്പിച്ച ഒരച്ഛനും ഇതൊന്നുമറിയാതെ അച്ഛന്റെ നിഴൽപറ്റി സദാസമയവും ചിരിച്ചും കളിച്ചും ജീവിതം കൊണ്ടാടുന്നൊരു മകളും. വരാപ്പുഴയിലെ കൊച്ചുവീട്ടിൽ കളിയും ചിരിയും പാട്ടുമൊക്കെയായി ലോക്ക്ഡൗൺ ആഘോഷിക്കുകയാണ് രാധാകൃഷ്ണനും മകൾ ഈശ്വരിയമ്മയും. നറുക്കെടുപ്പ് മാറ്റിെവച്ച രണ്ട് കുറ്റി ബമ്പർ ടിക്കറ്റാണ് ആകെയുള്ള സമ്പാദ്യം. ലോക്ക്ഡൗണിൽ മുന്നോട്ടുള്ള വഴികൾ അടഞ്ഞെങ്കിലും മകൾക്കൊപ്പം സമയം ചെലവഴിക്കുന്നതിനാൽ വേവലാതികളൊന്നും രാധാകൃഷ്ണന്റെ മുഖത്തില്ല. പഞ്ചായത്തിന്റെ സമൂഹ അടുക്കളയിൽനിന്ന് രണ്ടുനേരവും കൊടുത്തുവിടുന്ന ഭക്ഷണപ്പൊതികൾ കൊണ്ട് ഇരുവരും വിശപ്പടക്കും. പിന്നെയെല്ലാം പഴയപടി... പരസ്പരം കൈകോർത്ത് ലോട്ടറി ടിക്കറ്റുമായി നടക്കുന്ന അച്ഛനും മകളും ഇടപ്പള്ളി-മൂത്തകുന്നം ദേശീയപാതയിലൂടെ പോകുന്നവരുടെ കണ്ണിൽപ്പെടാതെ പോകാനിടയില്ല. 30-കാരിയാണ് ഈശ്വരിയമ്മ. സംസാരശേഷിയും ഇല്ല, ശരീരത്തിനാകട്ടെ അമിത ഭാരവും. ആകെ പറയാനാകുന്നത് 'അച്ഛാ' എന്നു മാത്രം. ബാക്കിയെല്ലാം മൂളലും ആംഗ്യങ്ങളും. ഈശ്വരിക്ക് നാലു വയസ്സുള്ളപ്പോൾ അമ്മ എലിപ്പനി ബാധിച്ച് മരിച്ചു. പിന്നീടങ്ങോട്ട് സർവവും അച്ഛനാണ്. സ്വന്തമായി ഒന്നും ചെയ്യാൻ ത്രാണിയില്ലാത്ത മകളുടെ എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കുന്നത് അച്ഛനാണ്. മകളെ ഒരു നിമിഷംപോലും തനിച്ചാക്കി പോകാനാകില്ല. ആരെയെങ്കിലും കൂട്ടായി നിർത്താമെന്നുെവച്ചാൽ സമ്മതിക്കുകയുമില്ല. ബസ് ഡ്രൈവറായിരുന്നു രാധാകൃഷ്ണൻ. ജോലിക്ക് പോയിരുന്നത് ഈശ്വരിയുമൊത്ത്. ഡ്രൈവിങ് സീറ്റിന് തൊട്ടടുത്തുള്ള സീറ്റിൽ മകളുമുണ്ടാകും. രാത്രി ട്രിപ്പ് അവസാനിക്കുന്നതുവരെ ഇത് തുടരും. ഏറെ വർഷങ്ങൾ ഇങ്ങനെ പോയെങ്കിലും ഇത് തുടരാനാവില്ലെന്ന് ബസ്സുടമ പറഞ്ഞതോടെ ജോലി ഉപേക്ഷിക്കുകയല്ലാതെ മറ്റു വഴിയില്ലെന്നായി. മകളെ വീട്ടിൽ ഒറ്റയ്ക്കാക്കി പോകാനുമാകില്ല. അങ്ങനെയാണ്, ആറുവർഷം മുമ്പ് ലോട്ടറിക്കച്ചവടം തുടങ്ങിയത്. രാവിലെ മകളെയും ചേർത്തുപിടിച്ച് ലോട്ടറി ടിക്കറ്റുമായി നിരത്തിലേക്കിറങ്ങും. കിട്ടുന്ന ലാഭം ഭക്ഷണത്തിനും വെള്ളത്തിനുമൊക്കെയായി അന്നന്നുതന്നെ ചെലവാകും. തൊഴിൽമാറ്റം വരുമാനത്തിൽ കുറവുണ്ടാക്കിയെങ്കിലും അച്ഛനും മകളും സന്തുഷ്ടരായിരുന്നു. കോവിഡിനെ തുടർന്ന് രണ്ടു മാസത്തോളമായി കച്ചവടം നിന്നതോടെ വരുമാനം നിലച്ചു, എങ്കിലും രാധാകൃഷ്ണന് പരാതിയൊന്നുമില്ല. നാടൊന്നാകെ ഒരു മഹാമാരിയെ പ്രതിരോധിക്കാനുള്ള പോരാട്ടത്തിലാണല്ലോ. ലോട്ടറിയുമായി ഇറങ്ങുമ്പോൾ സമയം പോകുന്നതറിയില്ല. ഇപ്പോൾ ഏറെ സമയമുണ്ട്. ഈശ്വരിയമ്മയ്ക്ക് ഇഷ്ടപ്പെട്ട കഥകൾ പറഞ്ഞുകൊടുക്കും, അവൾക്കൊപ്പം കളിക്കും, രാത്രിയിൽ പാട്ടുപാടി ഉറക്കും. കോവിഡ് മൂലം നറുക്കെടുപ്പ് മാറ്റിെവച്ച രണ്ട് കുറ്റി ബമ്പർ ടിക്കറ്റുകൾ വിറ്റഴിക്കാനുണ്ട്. എന്നാലും അച്ഛനും മകളും പ്രതീക്ഷയിലാണ്... ലോക്ക്ഡൗൺ പിൻവലിച്ചാൽ ലോട്ടറി ടിക്കറ്റുമായി ഇറങ്ങാം... പഴയപടി കാര്യങ്ങൾ മുന്നോട്ടുപോകും. അമിതഭാരം കുറയ്ക്കാനായാൽ മകളുടെ പ്രകൃതത്തിൽ കാര്യമായ മാറ്റം ഉണ്ടാകുമെന്നാണ് രാധാകൃഷ്ണൻ കരുതുന്നത്. ഇപ്പോൾ തൂക്കം നൂറ് കിലോയിലേറെയുണ്ട്. വിദഗ്ദ്ധ ചികിത്സയ്ക്കൊന്നും കൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ല. തന്റെ കാലം കഴിയുംവരെ മകളെ പൊന്നുപോലെ നോക്കും. പിന്നീടെന്തെന്നൊന്നും ചിന്തിച്ചിട്ടില്ല. വരാപ്പുഴയിലെ ചിറയ്ക്കകത്ത് പഞ്ചായത്ത് നിർമിച്ചുനൽകിയ ആശ്രയ ഭവനത്തിലാണ് ഇവരുടെ താമസം. Content Highlight: Lottery dealer and daughter varappuzha
from mathrubhumi.latestnews.rssfeed https://ift.tt/3cAtq1o
via
IFTTT
No comments:
Post a Comment