പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ കൈയടിയിൽ മുഴങ്ങിയത് ആരോഗ്യകേരളത്തിന്റെ ജയഭേരി. കോവിഡ് ബാധിച്ച് 48 നാളത്തെ ആശുപത്രിവാസത്തിനു ശേഷം രോഗമുക്തയായ ഷേർലിയെ ആഹ്ളാദത്തോടെയാണ് ആരോഗ്യ പ്രവർത്തകർ വീട്ടിലേക്കു യാത്രയയച്ചത്. മരുന്നിൽ മാറ്റംവരുത്തിയതിനു പിന്നാലെ നടത്തിയ സാംപിൾ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. കഴിഞ്ഞയാഴ്ച മുതൽ എവർമെക്റ്റിൻ മരുന്ന് നൽകിയിരുന്നു. ഒടുവിൽ നടത്തിയ രണ്ട് പരിശോധനയിലും ഫലം നെഗറ്റീവായി. ഇറ്റലിയിൽനിന്നെത്തിയ റാന്നി സ്വദേശികളുടെ കുടുംബവുമായി രണ്ടുദിവസം അടുത്തിടപഴകിയതിനാലാണ് രോഗം ബാധിച്ചത്. ഷേർലിയുടെ മകൾ ഗ്രീഷ്മയ്ക്കും രോഗം ബാധിച്ചിരുന്നു. ഏപ്രിൽ ആദ്യവാരത്തിൽ ഗ്രീഷ്മയുടെ പരിശോധനാഫലം നെഗറ്റീവായി. അമ്മയ്ക്കൊപ്പം ഒന്നിച്ച് മടങ്ങാനായി ആശുപത്രിയിലെ മറ്റൊരു മുറിയിൽ കഴിഞ്ഞിരുന്ന ഗ്രീഷ്മ കഴിഞ്ഞദിവസം വീട്ടിൽ തിരിച്ചെത്തി. ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിൽ ജില്ലാ ആശുപത്രിയിൽനിന്നു ലഭിച്ച സേവനം മറക്കില്ലെന്ന് ഷേർലി പറഞ്ഞു. ആശുപത്രി സൂപ്രണ്ട് എസ്. പ്രതിഭ, ഡോക്ടർമാരായ അഭിലാഷ്, ശരത് കൃഷ്ണ, മനോജ് കുമാർ, മറ്റു ജീവനക്കാർ എന്നിവർക്ക് നന്ദിപറഞ്ഞാണ് ഷേർലി മടങ്ങിയത്. വെള്ളിയാഴ്ച പത്തനംതിട്ട ജില്ലയിൽ മൂന്നുപേർ രോഗമുക്തരായി. ഇനി മൂന്നുപേർ മാത്രമേ രോഗബാധിതരായുള്ളൂ.
from mathrubhumi.latestnews.rssfeed https://ift.tt/2VUIP61
via
IFTTT
No comments:
Post a Comment