ന്യൂഡൽഹി:: ''തിങ്കളാഴ്ചരാത്രി ഇവിടെ വന്നതാണു ഞാൻ. വീട്ടിൽ ആരുമില്ലാത്തതിനാൽ നാലും എട്ടും വയസ്സുള്ള മക്കളെയും കൂടെ കൊണ്ടുപോന്നു. ഇപ്പോൾ 24 മണിക്കൂർ കഴിഞ്ഞിട്ടും അവരെ പരിശോധിക്കാൻപോലും ആരും വന്നില്ല. മക്കളെയോർത്താണ് എന്റെ പേടി'' -താഹിർപുർ രാജീവ് ഗാന്ധി ആശുപത്രിയിലെ കൊറോണവാർഡിൽ കിടക്കുന്ന പത്തനംതിട്ടക്കാരിയായ നഴ്സിന്റെ ഇടറിയ വാക്കുകളായിരുന്നു ഇത്. കിഴക്കൻ ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ കോവിഡ് ബാധിച്ച ഒമ്പതു മലയാളി നഴ്സുമാരിൽ ഒരാളാണിവർ. ഈ ആശുപത്രിയിലെ 20 നഴ്സുമാർക്ക് കോവിഡ് പിടിപെട്ടിട്ടുണ്ട്. ഇവരെല്ലാം ഇപ്പോൾ രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ്. അധികൃതരുടെ പിടിപ്പുകേടിൽ മതിയായ പരിരക്ഷ കിട്ടാതെ കേഴുകയാണിവർ. പത്തനംതിട്ട സ്വദേശിനിയുടെ ഭർത്താവ് നാട്ടിലാണ്. അടച്ചിടലായതിനാൽ ഡൽഹിയിലേക്കു വരാനായില്ല. മക്കളെ നോക്കാൻ ആരുമില്ലാത്തതിനാൽ അവരെ ആശുപത്രിയിലേക്കു കൂട്ടി. മുഖാവരണംപോലും തന്നില്ല. സ്വന്തമായി കൊണ്ടുവന്നതാണ് ഉപയോഗിക്കുന്നതെന്ന് അവർ 'മാതൃഭൂമി'യോടു പറഞ്ഞു. താൻ ആശുപത്രിയാലയപ്പോൾ വീട്ടിൽ ഭാര്യയും കുഞ്ഞും ഭക്ഷണമില്ലാതെ വലഞ്ഞതിനെക്കുറിച്ച് മറ്റൊരു മലയാളി നഴ്സ് വേദനയോടെ വിവരിച്ചു. വിവരമറിഞ്ഞ മലയാളിസംഘടനകൾ ഇടപെട്ട് അവർക്കു ഭക്ഷണമെത്തിച്ചു. ''ഞങ്ങളുടെയൊക്കെ സാംപിളെടുത്തെങ്കിലും അതു കൃത്യമായി ലാബിലയച്ചു പരിശോധന വേഗത്തിലാക്കാൻ നടപടിയില്ല. ഡോക്ടർമാർ ഇടയ്ക്കിടെ പരിശോധനയ്ക്കായി വരുന്നില്ല. പറ്റുമെങ്കിൽ ഞങ്ങളെയൊന്നു കേരളത്തിലെത്തിക്കാമോ?'' -മലയാളി നഴ്സുമാരിൽ പലരുടെയും ചോദ്യമിതാണ്. നഴ്സുമാരുടെ ദുരിതമറിഞ്ഞ് കേരളസർക്കാരിന്റെ ഡൽഹി പ്രതിനിധി എ. സമ്പത്ത് അവരുമായി ഫോണിൽ സംസാരിച്ചു. കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ മുപ്പതോളം നഴ്സുമാരുടെ പരിശോധനാഫലം ഇനിയുമായിട്ടില്ല. തലസ്ഥാനത്തെ മറ്റു സ്വകാര്യ ആശുപത്രികളിലെ സ്ഥിതിയും മറിച്ചല്ല. പടിഞ്ഞാറൻഡൽഹി പഞ്ചാബിബാഗിലെ സ്വകാര്യ ആശുപത്രിയിൽ 24 നഴ്സുമാരുടെ സാംപിൾ പരിശോധനയ്ക്കയച്ചിട്ടു രണ്ടു ദിവസമായി. ദ്വാരകയിലെ ആശുപത്രിയിൽ ഒരു രോഗിക്കു കോവിഡ് സ്ഥിരീകരിച്ചതിനാൽ പത്തു നഴ്സുമാരാണ് ഇപ്പോൾ സമ്പർക്കവിലക്കിൽ. നഴ്സുമാർക്ക് വ്യാപകമായി കോവിഡ് ബാധിക്കുന്നതിനാൽ ദ്രുതപരിശോധനയ്ക്കാണ് മുൻഗണന നൽകേണ്ടതെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ.) ജനറൽ സെക്രട്ടറി ജോൾഡിൻ പറഞ്ഞു. ഇക്കാര്യം ഡൽഹി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നഴ്സുമാരുടെ ദുരവസ്ഥ മനസ്സിലാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും പ്രധാനമന്ത്രിക്കും കത്തയച്ചിരുന്നു. ബിനോയ് വിശ്വം എം.പി.യും കെജ്രിവാളിനു കത്തയച്ചു. ഡോക്ടർമാർക്ക് പഞ്ചനക്ഷത്രം; നഴ്സുമാർക്കോ? ന്യൂഡൽഹി: ഡോക്ടർമാർക്കു പഞ്ചനക്ഷത്ര ഹോട്ടലിൽ താമസം. ഡ്യൂട്ടിയിലുള്ളവർക്ക് താജ് ഹോട്ടലിൽ നിന്നുള്ള ഭക്ഷണവും. നഴ്സുമാർക്കാവട്ടെ, കാന്റീൻ ഭക്ഷണവും കോവിഡ് സാധ്യത ഉണ്ടെങ്കിൽ വീടുകളിൽത്തന്നെ സമ്പർക്കവിലക്കും. തലസ്ഥാനത്തെ കോവിഡ് ആശുപത്രിയായ എൽ.എൻ.ജെ.പി.യിലെ അവസ്ഥയാണിത്. ആരോഗ്യപ്രവർത്തകരെ രണ്ടുതട്ടിൽ കാണുന്ന ഈ സമീപനത്തിനത്തിനെതിരേ ഡൽഹി സ്റ്റേറ്റ് ഹോസ്പിറ്റൽ നഴ്സസ് യൂണിയൻ രംഗത്തു വന്നു. ''30 കിടക്കകളുള്ള ഹാളിൽ കോവിഡ് വാർഡൊരുക്കിയിട്ടുണ്ട്. എന്നാൽ, ഇവിടെ രണ്ടു ബാത്ത്റൂമേയുള്ളൂ. വസ്ത്രം മാറാനും വേറെ സൗകര്യമില്ല.'' -വാർഡിലെ രോഗി പറഞ്ഞു. നഴ്സുമാർ കൊറോണ വാർഡിൽ 15 ദിവസം തുടർച്ചയായി ജോലിചെയ്യണം. പിന്നീട് 14 ദിവസം വീട്ടിൽ സമ്പർക്കവിലക്കിൽ കഴിയണമെന്നാണു വ്യവസ്ഥ. ഇങ്ങനെ, ഒരു ബാച്ചിലുള്ള 120 പേരുടെ ഡ്യൂട്ടി ഈ വെള്ളിയാഴ്ച അവസാനിക്കും. അവരൊക്കെ വീട്ടിൽ സമ്പർക്കവിലക്കിൽ കഴിയണം. എന്നാൽ, ഇവരിൽനിന്നു കുടുംബാംഗങ്ങൾക്ക് കോവിഡ് ബാധിച്ചാൽ ആരു സമാധാനം പറയും? -യൂണിയൻ ജനറൽ സെക്രട്ടറി ജീമോൾ ഷാജി ചോദിച്ചു. കോവിഡ് സ്ഥിരീകരിച്ച 102 രോഗികൾ ഇവിടെയുണ്ട്. കൂടാതെ, ചികിത്സയിലുള്ള മറ്റു 378 പേരും. അടുത്ത ബാച്ചിൽ 700 നഴ്സുമാർ ഡ്യൂട്ടിക്കു വേണ്ടിവരും. ഇവരും വീടുകളിൽ സമ്പർക്കവിലക്കിൽ കഴിയുന്നത് രോഗവ്യാപനത്തിനു കാരണമാവുമെന്നാണ് ആശങ്ക.
from mathrubhumi.latestnews.rssfeed https://ift.tt/3e6UJSo
via
IFTTT
No comments:
Post a Comment