ടെഹ്റാൻ: കോവിഡ് മഹാമാരി പ്രതിരോധിക്കാനാവാതെ വിഷമിക്കുന്നതിനിടയിൽ ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച് ഇറാൻ. മാസങ്ങളായുള്ള ശ്രമങ്ങളാണ് ഫലംകണ്ടത്. മിസൈൽ വികസിപ്പിക്കാൻ ഇറാൻ നിരന്തരം ശ്രമിക്കുന്നുണ്ടെന്നാണ് യു.എസ്. ആരോപിക്കുന്നത്.ഇറാന്റെ ആദ്യ സൈനിക ഉപഗ്രഹം ഇസ്‌ലാമിക് റെവലൂഷണറി ഗാർഡ് വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചതായി സൈനിക വെബ്സൈറ്റ് അവകാശപ്പെട്ടു. യു.എസ്. വിദേശകാര്യമന്ത്രാലയമോ, പെന്റഗണോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.നൂർ (പ്രകാശം) എന്നാണ് ഉപഗ്രഹത്തിന് പേരിട്ടിരിക്കുന്നത്. മധ്യ ഇറാനിലെ മരുഭൂമിയിൽനിന്നാണ് വിക്ഷേപിച്ചത്. എന്നാൽ, എപ്പോഴായിരുന്നു എന്ന് ഇറാൻ വ്യക്തമാക്കുന്നില്ല. മെസഞ്ചർ എന്ന സാറ്റലൈറ്റ് കാരിയർ ആണ് ഇതിനായി ഉപയോഗിച്ചത്. വളരെ രഹസ്യമായിട്ടായിരുന്നു നിർമാണം. സാങ്കേതികവിദ്യയുടെ വിവരങ്ങളും പുറത്തുവന്നിരുന്നില്ല.ഭൂമിയുടെ ഉപരിതലത്തിൽനിന്ന് 425 കിലോമീറ്റർ ഉയരത്തിൽ ഉപഗ്രഹം എത്തിയതായി വെബ്സൈറ്റ് പറയുന്നു. സൈനിക ആവശ്യങ്ങൾക്കായുള്ള ഉപഗ്രഹമാണ് ഇതെന്നും വെബ്സൈറ്റിലുണ്ട്.ലോകം കൊറോണവൈറസിന്റെ പിടിയിലമർന്ന്, ഏകവരുമാനമാർഗമായ എണ്ണയുടെ വില എക്കാലത്തെയും താഴേക്ക് കൂപ്പുകുത്തിയിട്ടും ഉപഗ്രഹം വിക്ഷേപിച്ചത് ഇറാൻ പിന്നോട്ടില്ലെന്നുള്ളതിന്റെ സൂചനയായാണ് നിരീക്ഷകർ പറയുന്നത്. ഇറാനും ആറ് വൻശക്തിരാജ്യങ്ങളുമായി 2015-ൽ ഒപ്പിട്ട ആണവക്കരാറിൽനിന്ന് 2018-ൽ യു.എസ്. ഏകപക്ഷീയമായി പിന്മാറിയശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം യുദ്ധത്തിന്റെ വക്കുവരെ എത്തിയിരുന്നു. ഇറാൻ റെവലൂഷണറി ഗാർഡ് കമാൻഡർ ജനറൽ ഖാസിം സുലൈമാനിയെ യു.എസ്. വധിച്ചതോടെയാണ് മേഖല യുദ്ധസമാനമായത്. ബാഗ്ദാദിലെ യു.എസ്. സൈനികതാവളം ഇറാൻ ആക്രമിക്കുകയും ചെയ്തു. യു.എസിന്റെ കടുത്ത ഉപരോധങ്ങളിൽ കുടുങ്ങി കൊറോണ പ്രതിരോധത്തിനുപോലും പണമില്ലാതെ വിഷമിക്കുകയാണ് ഇറാനെന്നാണ് പറയുന്നത്. ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പെടെയുള്ളവ വികസിപ്പിച്ച് സൈനികശക്തി വർധിപ്പിക്കുക തന്നെയാണ് ഇറാന്റെ ലക്ഷ്യം. രഹസ്യാന്വേഷണങ്ങൾക്കും കടലിലും കരയിലുമുള്ള സൈനികവിഭാഗങ്ങളുടെ ആശയവിനിമയം ശക്തമാക്കാനും ഉപഗ്രഹം സഹായിക്കുമെന്ന് റെവലൂഷണറി ഗാർഡ് കോർ അവകാശപ്പെടുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3brguL4
via
IFTTT
No comments:
Post a Comment