പാലക്കാട് : പുതുശ്ശേരി ഗ്രാമപ്പഞ്ചായത്തിന് കോവിഡ് സഹായമായി പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (എച്ച്.പി.സി.എൽ.) നൽകിയ ഒരുടൺ അരി സമൂഹ അടുക്കളയിലെത്തിയില്ലെന്ന് പരാതി. സംഭവത്തിന് ഉത്തരവാദിയായ പുതുശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. ഉണ്ണിക്കൃഷ്ണനെതിരേ കേസെടുത്ത് അറസ്റ്റുചെയ്യണമെന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസും ബി.ജെ.പി.യും രംഗത്തെത്തി. കഴിഞ്ഞ 31-നാണ് എച്ച്.പി.സി.എൽ. നൽകിയ ഒരുടൺ അരി പഞ്ചായത്തോഫീസിൽ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങിയത്. ഈ അരി ഗ്രാമപ്പഞ്ചായത്തിലെ സമൂഹ അടുക്കളയിലേക്ക് ലഭിച്ചില്ലെന്ന് ഇവർ ആരോപിച്ചു. രസീത് ആവശ്യപ്പെട്ട് എച്ച്.പി.സി.എൽ. അധികൃതർ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയെ സമീപിച്ചതോടെയാണ് സംഭവം വിവാദമായത്. അരി ലഭിച്ചകാര്യം പഞ്ചായത്ത് രേഖകളിലും ഉണ്ടായിരുന്നില്ല. സമൂഹ അടുക്കളയിലേക്ക് അരി ലഭിക്കാത്ത സാഹചര്യത്തിൽ രസീത് നൽകാനാവില്ലെന്ന് സെക്രട്ടറി അംബുജാക്ഷൻ എച്ച്.പി.സി.എൽ. അധികൃതരെ അറിയിച്ചു. അരിയെക്കുറിച്ച് പ്രസിഡന്റിനോട് അന്വേഷിച്ചിരുന്നതായും അത് സമൂഹ അടുക്കളയിലേക്കുള്ളതല്ലെന്നാണ് അദ്ദേഹം അറിയിച്ചതെന്നും സെക്രട്ടറി പറഞ്ഞു. ഇത് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായതോടെയാണ് കോൺഗ്രസും ബിജെപിയും വിഷയം ഏറ്റെടുത്തത്. പഞ്ചായത്തിലെ പാവപ്പെട്ടവർക്ക് നൽകിയ അരി പാർട്ടി പ്രവർത്തകർക്ക് വീതിച്ചു നൽകിയത് അംഗീകരിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ വ്യക്തമാക്കി. എന്നാൽ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തിപരമായി അഭ്യർത്ഥിച്ചത് പ്രകാരം ലഭിച്ച അരിയും പലവ്യഞ്ജനങ്ങളും പാവപ്പെട്ട കാൻസർ രോഗികൾക്കും വിധവകൾക്കും വിതരണം ചെയ്യുകയായിരുന്നുവെന്നും അതിനെയാണ് ചിലർ രാഷ്ട്രീയപരമായി ഉപയോഗിക്കുന്നതെന്നുമാണ് സി.പി.എം പുതുശ്ശേരി ലോക്കൽ സെക്രട്ടറി നൽകിയ വിശദ്ദീകരണം. Content Highlight: Controversy over rice distribution in Pudussery Grama Panchayat
from mathrubhumi.latestnews.rssfeed https://ift.tt/2X65rCE
via
IFTTT
No comments:
Post a Comment