ദുബായ് : ദുബായിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തൃശ്ശൂർ ചേലക്കര സ്വദേശി ലത്തീഫ് ഉമ്മറിന് (33) 20 ലക്ഷം ദിർഹം (ഏകദേശം നാലുകോടി രൂപ) യുടെ നഷ്ടപരിഹാരം ലഭിക്കും. ദുബായ് അപ്പീൽ കോടതിയാണ് ഇൻഷുറൻസ് കമ്പനിയോട് പരാതിക്കാരന് ഈ തുക നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിട്ടത്. ലത്തീഫിന്റെ ജീവിതം ദുരിതത്തിലായത് തിരിച്ചറിഞ്ഞാണ് കോടതി അനുകൂലവിധി നൽകിയത്. 2019 ജനുവരി 14-നാണ് ദുബായ് ജബലലിയിൽ ലത്തീഫിന്റെ ജീവിതം കഷ്ടത്തിലാക്കിയ വാഹനാപകടമുണ്ടായത്. അപകടത്തിൽപ്പെട്ട ക്വിക്ക് മിക്സ് വാഹനത്തിലിരുന്ന് ജോലിസ്ഥലത്തേക്ക് പോവുകയായിരുന്നു ലത്തീഫ്. ഡ്രൈവറുടെ അശ്രദ്ധമൂലം ഗുരുതരമായി പരിക്കേറ്റ ലത്തീഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സുഷുമ്നാ നാഡിക്കായിരുന്നു പരിക്ക്. ദുബായിലെ രണ്ടുമാസത്തെ ചികിത്സയ്ക്കുശേഷം ലത്തീഫ് നാട്ടിലെത്തുകയും വെല്ലൂർ ആശുപത്രിയിലും തുടർന്ന് തിരൂർ ആശുപത്രിയിലും ചികിത്സനടത്തി. അതിനിടയിൽ അപകടത്തിന് കാരണക്കാരനായ ഡ്രൈവർ കോടതിയിൽ പിഴയടച്ച് കുറ്റവിമുക്തനായിരുന്നു. ഇതറിഞ്ഞ ലത്തീഫ് ദുബായിലെ അഭിഭാഷകനും നോർക്ക ലീഗൽ കൺസൾട്ടന്റുമായ അഡ്വ. ഫെമിൻ പണിക്കശ്ശേരിയുടെ സഹായത്തിൽ ഇൻഷുറൻസ് കമ്പനി, വാഹനമോടിച്ച ഡ്രൈവർ, വാഹനയുടമ എന്നിവരെ എതിർകക്ഷികളാക്കി അബ്ദുല്ല അൽ നഖ്ബി അഡ്വക്കേറ്റ്സ് ആൻഡ് ലീഗൽ കൺസൾട്ടൻസ് വഴി ദുബായ് അപ്പീൽ കോടതിയിൽ കോടതിയിൽ പരാതി നൽകി. ആദ്യം കീഴ് കോടതിയിൽ പരാതി നൽകിയെങ്കിലും വിധിയിൽ തൃപ്തി പോരാതെയാണ് അപ്പീൽ കോടതിയിൽ പരാതി നൽകിയത്. വിധിയനുസരിച്ച് ഉത്തരവുവന്ന ദിവസംമുതൽ ഒമ്പത് ശതമാനം പലിശയടക്കമാണ് 20 ലക്ഷം ദിർഹം ഇൻഷുറൻസ് കമ്പനി നൽകേണ്ടത്. മുൻപ് കോടതി നിർദേശത്തിൽ ദുബായിൽനിന്ന് ഡോക്ടർ കേരളത്തിൽ പോയി ലത്തീഫിന്റെ ആരോഗ്യസ്ഥിതി നേരിട്ട് മനസ്സിലാക്കിയിരുന്നു. ഡോക്ടറുടെ റിപ്പോർട്ട് കൂടി കണക്കിലെടുത്താണ് ഈ തുക ഹരജിക്കാരന് നൽകാൻ കോടതി വിധിച്ചതെന്ന് അഡ്വ.ഫെമിൻ പണിക്കശ്ശേരി പറഞ്ഞു. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന നിർധനകുടുംബമാണ് ലത്തീഫിന്റേത്.
from mathrubhumi.latestnews.rssfeed https://ift.tt/2RecXrh
via
IFTTT
No comments:
Post a Comment