ആലപ്പുഴ: കൊറോണ വൈറസിനെ ചെറുക്കാനുള്ള പ്രവർത്തനങ്ങളിൽ നാട് മുഴുകിയിരിക്കുമ്പോൾ സി.പി.എമ്മിന് തലവേദന സൃഷ്ടിക്കുകയാണ് കായംകുളത്തെ നേതാക്കൾ. മുൻപ് വിവാദമായത് അവിടുത്തെ നഗരസഭാ ചെയർമാന്റെ നടപടി ആയിരുന്നെങ്കിൽ ഇപ്പോൾ സ്ഥലം എം.എൽ.എ.യുടെ അതിരുവിട്ട അഭിപ്രായങ്ങളാണ് തലവേദനയാകുന്നത്. മാധ്യമപ്രവർത്തകരെ നീചമായി അധിക്ഷേപിക്കുന്ന യു.പ്രതിഭ എം.എൽ.എ.യുടെ പരാമർശങ്ങളാണ് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. ഒരുനേതാവുപോലും എം.എൽ.എ.യെ ന്യായീകരിക്കുന്നില്ല. പ്രതിഭയ്ക്ക് അനിഷ്ടകരമായ വാർത്തവന്നതാണ് പ്രകോപനത്തിന് അടിസ്ഥാനം. മാധ്യമപ്രവർത്തകർക്ക് ഇതിലും ഭേദം ശരീരം വിൽക്കുന്നതാണെന്ന അഭിപ്രായം അവർ സാമൂഹിക മാധ്യമത്തിലൂടെ ലൈവ് നടത്തിയാണ് പ്രഖ്യാപിച്ചത്. കക്ഷിരാഷ്ട്രീയഭേദമില്ലാതെ വിമർശനം ഉയർന്നപ്പോൾ പ്രസ്താവന പിൻവലിക്കുമെന്ന് കരുതിയവരെ നിരാശരാക്കുന്നതായിരുന്നു വിശദീകരണം. എല്ലാ മാധ്യമപ്രവർത്തകരെയും ഉദ്ദേശിച്ചല്ല പറഞ്ഞതെന്നുളള അവരുടെ വിശദീകരണത്തിൽ ചിലരെ ഉദ്ദേശിച്ചുട്ടുണ്ടെന്നായിരുന്നു ഒളിയമ്പ്. ഇതേപ്പറ്റി ജില്ലയിലെ മുതിർന്ന സി.പി.എം. നേതാവ് ചോദിച്ചത് ഇപ്പോൾ കൊറോണക്കെതിരേയാണോ ഇവർക്കെതിരേയാണോ പ്രവർത്തിക്കേണ്ടതെന്നാണ്. കൊറോണ ഭീഷണിയെത്തുടർന്ന് പ്രഖ്യാപിച്ച അടച്ചുപൂട്ടലിനോട് താനും വീട്ടിൽ സ്വയം തടവിലാണെന്ന എം.എൽ.എ.യുടെ സാമൂഹിക മാധ്യമത്തിലൂടെയുള്ള വെളിപ്പെടുത്തലിനോട് അവരുടെ പാർട്ടിയിലെ എതിരാളികൾ പ്രതികരിച്ചിടത്തുനിന്നാണ് ഇപ്പോഴത്തെ വിവാദങ്ങളുടെ തുടക്കം. അയൽ മണ്ഡലങ്ങളിലെ ജനപ്രതിനിധികൾ ജനങ്ങളുടെ ആവശ്യങ്ങളറിഞ്ഞ് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുമ്പോൾ കായംകുളം എം,എൽ.എ. വീട്ടിൽ കയറിയിരിക്കുന്നുവെന്നും എം.എൽഎ. ഓഫീസ് പൂട്ടിക്കിടക്കുന്നു എന്നുമുള്ള വിമർശനം ഉന്നയിച്ചത് പാർട്ടി യുവജനവിഭാഗം നേതാക്കളാണ്. മറുപടിയുമായി ഇറങ്ങിയ എം.എൽ.എ. ആരോപണുന്നയിച്ചവരെ വിഷസർപ്പങ്ങളോട് ഉപമിച്ചതോടെ എം.എൽഎ.യും സ്വന്തം പാർട്ടിക്കാരുമായുള്ള ഏറ്റുമട്ടൽ വാർത്തയായി. പിന്നീട് പ്രതിഭയുടെ പ്രതികരണം മാധ്യമപ്രവർത്തകർക്കു നേരെയായി. ഇപ്പോൾ മുൻഗണ നൽകേണ്ടത് ഈ വിവാദത്തിനാണോ എന്നാണ് ജില്ലാ സെക്രട്ടറി ആർ.നാസർ ചോദിക്കുന്നത്. എല്ലാം കഴിഞ്ഞ് യോഗം ചേരാൻ പറ്റിയ സാഹചര്യം വരുംവരെ ഈ വിഷയങ്ങൾ പാർട്ടി എടുക്കില്ലെന്നാണ് ജില്ലാ കമ്മിറ്റിയിൽനിന്ന് ലഭിക്കുന്ന സൂചനകൾ.
from mathrubhumi.latestnews.rssfeed https://ift.tt/3dXeM5U
via
IFTTT
No comments:
Post a Comment