തിരുവനന്തപുരം: കേരളത്തിൽ മടങ്ങിയെത്തുന്ന പ്രവാസികളെ പരിശോധിക്കാനും വിമാനത്താവളത്തിനു സമീപംതന്നെ ക്വാറന്റൈൻ ചെയ്യാനും രോഗംസംശയിക്കുന്നവരെ ആശുപത്രിയിലേക്ക് മാറ്റാനും സംസ്ഥാനസർക്കാർ പദ്ധതിയുണ്ടാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രണ്ടരലക്ഷം പേരെ ക്വാറന്റൈൻ ചെയ്യാനുള്ള സംവിധാനം സർക്കാർ ഒരുക്കുന്നു. ഇതിലധികം പേർ വന്നാലും താമസിപ്പിക്കാൻ കഴിയും. പ്രവാസികൾക്ക് മടങ്ങാനുള്ള സൗകര്യം കേന്ദ്രം ഏർപ്പെടുത്തിയാൽ ഇവിടെ എത്തുന്നവരുടെ മുഴുവൻ കാര്യവും സംസ്ഥാനം ഏറ്റെടുക്കും. ക്വാറന്റൈൻ മുതൽ വീട്ടിലെത്തിക്കുന്നതുവരെയുള്ള കാര്യങ്ങൾ സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലും മേൽനോട്ടത്തിലും നടത്തും. ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കേന്ദ്രതീരുമാനം വരുന്നതുവരെ പ്രവാസികൾ ഇപ്പോൾ കഴിയുന്ന രാജ്യങ്ങളിൽ അവിടങ്ങളിലെ മാർഗനിർദേശങ്ങൾ പാലിച്ച് കഴിയണം. ഗൾഫ്മേഖലയിലെ പ്രവാസികൾക്ക് എംബസികൾ, മലയാളിസംഘടനകൾ മുഖേന പരമാവധി സഹായവും പിന്തുണയും നൽകാനാണ് നോർക്ക വഴി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2zfl8O1
via
IFTTT
No comments:
Post a Comment