ന്യൂഡൽഹി: ഫുഡ് കോർപ്പറേഷനിൽ മിച്ചമുള്ള അരി ഉപയോഗിച്ച് ഹാൻഡ് സാനിറ്റൈസറുകൾ ഉത്പാദിപ്പിക്കാനുള്ള എഥനോൾ നിർമിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. പെട്രോളിയം, പാചകവാതക വകുപ്പ് മന്ത്രി അധ്യക്ഷനായ നാഷണൽ ബയോ ഫ്യുവൽ കോർഡിനേഷൻ കമ്മിറ്റി ചെയർമാന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. കോവിഡ് വ്യാപനത്തിനു പിന്നാലെ അണുനാശിനിയായ സാനിറ്റൈസറിന്റെ ഉപയോഗം വർധിച്ചതോടെയാണ് ഇത്തരമൊരു നീക്കം. മിച്ചമുള്ള ഭക്ഷ്യധാന്യങ്ങൾ എഥനോൾ ആയി മാറ്റാൻ ചെയ്യാൻ 2018 ലെ ദേശീയ ബയോഫ്യുവൽ നയം അനുവദിക്കുന്നുവെന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അരിയും ഗോതമ്പും ഉൾപ്പെടെ രാജ്യത്ത് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പക്കൽ 58.59 മില്ല്യൺ ഭക്ഷ്യധാന്യ ശേഖരമുണ്ടെന്നാണ് കണക്കുകൾ. രാജ്യത്തെ ജനങ്ങൾക്കുള്ള കരുതൽശേഖരം കഴിഞ്ഞാലും ഇവ മിച്ചം വരും എന്നാണ് കണക്ക്, ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സബ്സിഡി നിരക്കിൽ രാജ്യത്തെ 80 കോടിയിലധികം ആളുകൾക്ക് പ്രതിമാസം 5 കിലോ ഭക്ഷ്യധാന്യം വീതം വിതരണം ചെയ്യുന്നുണ്ട്. ലോക്ക്ഡൗൺ സമയത്ത് പാവപ്പെട്ടവർക്ക് ആശ്വാസം നൽകുന്നതിനായി അടുത്ത മൂന്ന് മാസത്തേക്ക് ഒരാൾക്ക് 5 കിലോ ഭക്ഷ്യധാന്യം സൗജന്യമായി വിതരണം ചെയ്യാനും സർക്കാർ തീരുമാനിച്ചു. നേരത്തെ പഞ്ചസാര കമ്പനികളെയും ഡിസ്റ്റിലറികളെയും എഥനോൾ ഉപയോഗിച്ച് ഹാൻഡ് സാനിറ്റൈസർ നിർമ്മിക്കാൻ സർക്കാർ അനുവദിച്ചിരുന്നു. അതേസമയം ലോക്ക്ഡൗൺ മൂലം രാജ്യത്ത് പലഭാഗങ്ങളിലും ജനങ്ങൾ ഭക്ഷണമില്ലാതെ പ്രയാസമനുഭവിക്കുമ്പോൾ ഈ നീക്കം വിവാദത്തിനും വഴിതെളിച്ചേക്കാം.
from mathrubhumi.latestnews.rssfeed https://ift.tt/2VHAuCw
via
IFTTT
No comments:
Post a Comment