കൊച്ചി: വിഷുവിന്റെ തലേന്നാളിലും ശാരദയുടെ ജീവിതത്തിന് മാറ്റമൊന്നുമുണ്ടായിരുന്നില്ല. പതിവുപോലെ അന്നത്തിനു വകതേടി ചക്രവണ്ടിയിൽ നിരങ്ങി വീട്ടിൽ നിന്നിറങ്ങി. കത്തുന്ന വെയിലിൽ ഉരുകിയൊലിച്ച് തിരിച്ചെത്തുമ്പോൾ പക്ഷേ, അവരുടെ ഒറ്റമുറി വാടകവീടിനുമുന്നിൽ രണ്ടുപേർ കാത്തുനിന്നിരുന്നു. മന്ത്രി വി.എസ്. സുനിൽകുമാറിന് സംസാരിക്കാനുണ്ടെന്നു പറഞ്ഞ് അവർ ഫോൺ നീട്ടി. ഫോണിൽ മന്ത്രി പറഞ്ഞതുകേട്ട് ശാരദ നിറകണ്ണുകളോടെ കുറച്ചുനേരം മിണ്ടാതിരുന്നു. പിന്നെ അരികിലിരുന്ന ഭർത്താവിനോടു പറഞ്ഞു... ‘‘ചേട്ടാ, എനിക്കു സർക്കാർജോലി കിട്ടി.’’ കേരള ഹോർട്ടി കോർപ്പിൽ താത്‌കാലിക നിയമനമായിരുന്നു മന്ത്രിയുടെ വാഗ്ദാനം. അടുത്ത ദിവസംതന്നെ കാക്കനാട്ടുള്ള ഹോർട്ടി കോർപ്പ് ഓഫീസിൽ ജോലിക്കുകയറാമെന്ന് നിർദേശിച്ച മന്ത്രി, ജോലി സ്ഥിരപ്പെടുത്തുന്ന കാര്യം മന്ത്രിസഭയിൽ ചർച്ചചെയ്ത് പരിഗണിക്കാമെന്നും അറിയിച്ചു.‘ജീവിതം എന്നേ ലോക്‌ഡൗണിൽ’ എന്ന തലക്കെട്ടിൽ മാതൃഭൂമി തിങ്കളാഴ്ച പ്രസിദ്ധീകരിച്ച വാർത്തയിലെ ശാരദയ്ക്കാണ് വിഷുക്കൈനീട്ടംപോലെ ഈ സമ്മാനം കിട്ടിയത്. മന്ത്രിയുടെ അസി. പ്രൈവറ്റ് സെക്രട്ടറി സി.ആർ. മഹേഷും സി.പി.ഐ. ലോക്കൽ സെക്രട്ടറി കെ.പി. ആൽബർട്ടുമാണ് വീട്ടിലെത്തിയത്. വാർത്ത വായിച്ച് ശാരദയ്ക്കും കുടുംബത്തിനുമുള്ള അരിയും പച്ചക്കറിയുമായി ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽനിന്ന് എസ്.ഐ.മാരായ അനിൽകുമാറും കെ.പി. ബാബുവും ബെറ്റിമോളും അടക്കമുള്ള ഏതാനും പോലീസുകാരും അവിടെയെത്തി. എല്ലാവരോടും നിറകണ്ണുകളോടെ ശാരദ പറഞ്ഞു, ‘‘മെനി മെനി താങ്ക്സ്...’’ ലോട്ടറിടിക്കറ്റു വിറ്റുജീവിച്ചിരുന്ന ശാരദയുടെ ജീവിതം ലോക്‌ഡൗണിൽ കുടുങ്ങി ദുരിതമായി മാറുകയായിരുന്നു. പോളിയോ ബാധിച്ച് ഇരുകാലുകളും തളർന്ന ശാരദ ഭർത്താവും രണ്ടുമക്കളും അടങ്ങുന്ന കുടുംബത്തെ പുലർത്താൻ കഷ്ടപ്പെടുകയായിരുന്നു. ബി.എസ്‌സി. കംപ്യൂട്ടർ സയൻസ് പാസായ ശാരദ ഭർത്താവ് വിജയ് വൃക്കരോഗിയായതോടെയാണ് ലോട്ടറിടിക്കറ്റ് വിൽക്കാനിറങ്ങിയത്. ‘മാതൃഭൂമി’ വാർത്തയെത്തുടർന്ന് ഒട്ടേറെപ്പേരാണ് ശാരദയ്ക്കും കുടുംബത്തിനും സഹായവാഗ്ദാനവുമായി എത്തിയത്.
from mathrubhumi.latestnews.rssfeed https://ift.tt/2XthNVM
via
IFTTT
No comments:
Post a Comment