കല്പറ്റ: ലോക്ഡൗൺ നിയന്ത്രണങ്ങൾക്കിടയിൽ തിരുവനന്തപുരത്തെ ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെ അടുത്ത സുഹൃത്തായ അധ്യാപികയെ സർക്കാർവാഹനത്തിൽ കർണാടകയിലെത്തിച്ചത് വിവാദമാവുന്നു. തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയെയാണ് അതിർത്തികടക്കാൻ സർക്കാർ ഉദ്യോഗസ്ഥർതന്നെ സഹായിച്ചത്. വയനാട്ടിലെ ചെക്പോസ്റ്റുകൾവഴി ഉന്നത എക്സൈസ് ഉദ്യോഗസ്ഥന്റെ വാഹനത്തിലാണ് ഇവർ യാത്രചെയ്തത്. ഡൽഹിയിലേക്കാണ് അധ്യാപിക യാത്രചെയ്യുന്നതെന്നാണു വിവരം. തിരുവനന്തപുരത്തുനിന്ന് കർണാടകയിലേക്കു യാത്രചെയ്യാൻ പോലീസിന്റെ യാത്രാപാസ് അധ്യാപികയ്ക്കുണ്ടായിരുന്നു. ഇത്തരമൊരു പാസ് നൽകാൻ പോലീസിന് അധികാരമില്ലെന്ന് വയനാട് കളക്ടർ അദീല അബ്ദുള്ള പറഞ്ഞു. തിരുവനന്തപുരം മുതൽതന്നെ അധ്യാപിക സർക്കാർ വാഹനത്തിലാണു വന്നതെന്നും സൂചനയുണ്ട്. താമരശ്ശേരിയിൽനിന്നാണ് വയനാട്ടിലെ ഉന്നത എക്സൈസ് ഉദ്യോഗസ്ഥൻ അധ്യാപികയെ ഔദ്യോഗിക വാഹനത്തിൽ കയറ്റിയത്. അതിർത്തികളിലെ കർശന പരിശോധനകളെ ഈ അധ്യാപിക മറികടന്നത് ഈ ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ്. തിരുവനന്തപുരം കേന്ദ്രീയവിദ്യാലയത്തിൽ പഠിപ്പിക്കുന്ന അധ്യാപികയുടെ ശിഷ്യരിൽ ഉന്നത ഉദ്യോഗസ്ഥരുടെ മക്കളുണ്ട്. ഈ സ്വാധീനം ഉപയോഗിച്ചാണ് ഇവർ യാത്രചെയ്തതെന്നാണു നിഗമനം. ജില്ലാഭരണകൂടവും ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവരും ഗൗരവത്തോടെയാണ് ഈ വീഴ്ച അന്വേഷിക്കുന്നത്. അന്തസ്സംസ്ഥാന യാത്രാനുമതി നൽകാൻ പോലീസിന് അധികാരമില്ലെന്നിരിക്കെ എങ്ങനെ പാസ് നൽകിയെന്നത് അന്വേഷിക്കുന്നുണ്ട്. ഇതിൽ പങ്കാളികളായ എല്ലാ ഉദ്യോഗസ്ഥർക്കെതിരേയും വകുപ്പുതല അന്വേഷണമുണ്ടാകും. അധ്യാപിക മടങ്ങിയെത്തുമ്പോൾ അവരും അന്വേഷണം നേരിടേണ്ടിവരുമെന്നും കളക്ടർ പറഞ്ഞു. പോലീസും സംഭവം അന്വേഷിക്കുന്നുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2VRp3bn
via
IFTTT
No comments:
Post a Comment