: കോവിഡ്-19 പരിശോധനയും ചികിത്സയും ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര തീരുമാനം. ആയുഷ്മാൻ ഭാരതിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 50 കോടിയോളംപേർക്ക് ഉപകാരപ്പെടുന്നതാണ് ഈ നടപടി. സ്വകാര്യ ലബോറട്ടറികളിൽ പരിശോധന നടത്താനും ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമായ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടാനും ഇനി ഗുണഭോക്താക്കൾക്കാവുമെന്ന് കേന്ദ്രസർക്കാർ പത്രക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ.) മാനദണ്ഡം അനുസരിച്ചാവണം പരിശോധന. സ്വകാര്യ ലാബുകൾക്ക് ഐ.സി.എം.ആറിന്റെ അംഗീകാരമുണ്ടാവണം. ഇത്തരമൊരു പ്രതിസന്ധിഘട്ടം തരണംചെയ്യാൻ സ്വകാര്യമേഖലയെയും ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കോവിഡ് രോഗനിർണയവും ചികിത്സയും ആയുഷ്മാൻ ഭാരതിൽ ഉൾപ്പെടുത്തിയതെന്ന് ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ പറഞ്ഞു. പാവപ്പെട്ടവർക്കുണ്ടാകുന്ന ദുരിതം ഇതുവഴി ലഘൂകരിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ചികിത്സയിൽ പങ്കാളികളാവാൻ ഇതോടെ കൂടുതൽ ആശുപത്രികൾ രംഗത്തുവരുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. മെഡിക്കൽ ഉപകരണങ്ങളുടെ ലഭ്യതയുറപ്പാക്കാൻ പ്രധാനമന്ത്രിയുടെ നിർദേശം അവശ്യ മെഡിക്കൽ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച നിർദേശിച്ചു. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി രൂപവത്കരിച്ച ശാക്തീകരണ സമിതികളുടെ യോഗത്തിലാണ് പ്രധാനമന്ത്രിയുടെ നിർദേശം. വ്യക്തിസുരക്ഷാ ഉപകരണങ്ങൾ, മുഖാവരണങ്ങൾ, കൈയുറകൾ, വെന്റിലേറ്ററുകൾ തുടങ്ങിയവയെല്ലാം ആവശ്യത്തിനു ലഭ്യമാക്കണമെന്ന് ഉദ്യോഗസ്ഥരോടു പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ആശുപത്രികളിൽ സൗകര്യമൊരുക്കൽ, ഐസൊലേഷൻ സംവിധാനങ്ങൾ ഏർപ്പെടുത്തൽ, രോഗ നിരീക്ഷണം, പരിശോധന, ഗുരുതരാവസ്ഥയിലുള്ളവർക്കുള്ള പരിചരണം എന്നിവയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായുള്ള തയ്യാറെടുപ്പ് യോഗത്തിൽ മോദി അവലോകനം ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അടച്ചിടലിനുശേഷമുള്ള ആരോഗ്യ സുരക്ഷ കൂടി ഉറപ്പുവരുത്താനും സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്താനും 11 ശാക്തീകരണ സമിതികളാണ് കേന്ദ്രമുണ്ടാക്കിയത്. പ്രശ്നമേഖലകൾ തിരിച്ചറിയുക, ഫലപ്രദമായ പരിഹാരങ്ങൾ നൽകുക, നയം രൂപവത്കരിക്കുക, പദ്ധതികൾ ആവിഷ്കരിക്കുക, തന്ത്രങ്ങൾ മെനയുക തുടങ്ങിയവയാണ് സമിതികളുടെ ലക്ഷ്യം.
from mathrubhumi.latestnews.rssfeed https://ift.tt/3aKfp0E
via
IFTTT
No comments:
Post a Comment