ചെന്നൈ: കൊറോണ വൈറസ് വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി വ്യോമഗതാഗതം നിർത്തിവെച്ചതോടെ തമിഴ്‌നാട്ടിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കാൻ മലേഷ്യയിൽനിന്നെത്തിയ പ്രത്യേക വിമാനത്തിൽ മടങ്ങാൻ തയ്യാറായിനിൽക്കെ, യാത്രക്കാരുടെ പട്ടികയിൽ പേരില്ലെന്നറിഞ്ഞ് ദമ്പതിമാർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതേത്തുടർന്ന് അധികൃതർ ഇടപെട്ട് ഇവർക്ക് വിമാനത്തിൽ സീറ്റനുവദിച്ചു. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസമായിരുന്നു നാടകീയ സംഭവങ്ങൾ. മലേഷ്യൻ സ്വദേശികളായ സുബ്രഹ്മണ്യൻ (65), ലളിത (55) എന്നിവരാണ് പേരില്ലെന്നുകണ്ട് കൈയിലുണ്ടായിരുന്ന ഉറക്കഗുളികകൾ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട അധികൃതർ ഉടൻതന്നെ ഇരുവരെയും വിമാനത്താവളത്തിലെ ആശുപത്രിയിലെത്തിച്ചു പ്രാഥമിക ശുശ്രൂഷ നൽകി. പൗരന്മാരെ തിരിച്ചെത്തിക്കുന്നതിന് മലേഷ്യ അയച്ച പ്രത്യേക വിമാനത്തിൽ മടങ്ങാനായാണ് ദമ്പതിമാർ വിമാനത്താവളത്തിലെത്തിയത്. പട്ടികയിൽ പേരില്ലാത്തതു സംബന്ധിച്ച് ഇവർ എംബസി അധികൃതരോട് സംസാരിച്ചെങ്കിലും നടപടിയുണ്ടായില്ല. അതോടെയാണ് ആത്മഹത്യാശ്രമം നടത്തിയത്. തുടർന്ന് അധികൃതർ വിമാനക്കമ്പനിയുമായി സംസാരിച്ചശേഷം ഇരുവർക്കും സീറ്റ് അനുവദിച്ച് മടക്കിയയക്കുകയായിരുന്നു. ഒരാഴ്ചയ്ക്കിടെ മൂന്ന് പ്രത്യേക വിമാനങ്ങളാണ് യാത്രക്കാരെയുമായി തിരുച്ചിറപ്പള്ളിയിൽനിന്ന് മലേഷ്യയിലേക്ക് പോയത്.
from mathrubhumi.latestnews.rssfeed https://ift.tt/2JHFrWq
via
IFTTT
No comments:
Post a Comment