കൊച്ചി: സിനിമാരംഗത്തും നാടകരംഗത്തും ഏറെ പ്രശസ്തനായ മലയാളികളുടെ പ്രിയപ്പെട്ട സംഗീതസംവിധായകന്‍ എം.കെ. അര്‍ജുനന്‍ മാസ്റ്റര്‍ വിടപറഞ്ഞു. 84 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ 3.30 നായിരുന്നു അന്ത്യം.
പള്ളുരുത്തിയിലെ മകളുടെ വീട്ടില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത് സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. സിനിമകള്‍ക്കും പ്രൊഫഷണല്‍ നാടകങ്ങള്‍ക്കും സംഗീതം നല്‍കി. 2017 ല്‍ ഭയാനകം എന്ന ചിത്രത്തിന് അദ്ദേഹത്തിന് മികച്ച സംഗീതസംവിധായകനുള്ള പുരസ്ക്കാരം ലഭിച്ചിരുന്നു.
യദുകുല രതിദേവനെവിടെ, പാടാത്തവീണയും, പാലരുവിക്കരയിൽ, കസ്തൂരി മണക്കുന്നല്ലോ, ചെട്ടികുളങ്ങര ഭരണിനാളിൽ, ആയിരം അജന്താശില്പങ്ങളിൽ, രവിവർമ്മ ചിത്രത്തിൻ രതിഭാവമേ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ മലയാളത്തിന് നല്‍കിയ സംഗീത സംവിധായകനായിരുന്നു അദ്ദേഹം.
1936 ഓഗസ്റ്റ് 25 ന് ഫോർട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്ത് കൊച്ചുകുഞ്ഞിന്റെയും പാറുവിന്റെയും മകനായി ജനിച്ച എം കെ അര്‍ജുനന്‍ ജീവിതപ്രാരാംബ്ദങ്ങളെ അതിജീവിച്ച് കഠിനാദ്ധ്വാനത്തിലൂടെ ഉയര്‍ന്നു വന്ന വ്യക്തിത്വമാണ്. നാടകരംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ അദ്ദേഹം വിഖ്യാത സംഗീത സംവിധായകന്‍ ദേവരാജന്‍ മാസ്റ്ററുടെ സഹായായി തുടങ്ങി പിന്നീട് സ്വന്തം നിലയിലേക്ക് എത്തുകയായിരുന്നു.
പിന്നീട് ശ്രീകുമാരന്‍ തമ്പിയുമായുള്ള കൂട്ടുകെട്ടിലൂടെ അദ്ദേഹത്തിന്റെ മികച്ച ഗാനങ്ങള്‍ മലയാളിയെ തേടിയെത്തി. വയലാർ, പി. ഭാസ്കരൻ, ഒ. എൻ. വി. കുറുപ്പ് എന്നിവർക്കൊപ്പവും മികച്ച സംഭാവന നല്‍കി. സിനിമയ്ക്ക് ഒപ്പം പ്രൊഫഷണല്‍ നാടകരംഗത്തും അദ്ദേഹം അനേകം ഗാനങ്ങളൊരുക്കി.
അഞ്ചു മക്കളുള്ള അദ്ദേഹം അവസാന കാലം കൊച്ചി പള്ളുരുത്തിയിലെ മകളുടെ വീട്ടിലാണ് ചെലവഴിച്ചത്. കോവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ക്കാരചടങ്ങുകളും പൊതുദര്‍ശനവുമെല്ലാം ആള്‍ക്കൂട്ടം ഒഴിവാക്കിയുള്ള കര്‍ശന നിയന്ത്രണത്തിന് കീഴിലാക്കിയിരിക്കുകയാണ്.
from mangalam.com https://ift.tt/3bSir2R
via IFTTT
No comments:
Post a Comment