സംഗീതമായിരുന്നു ആ മനസ്സ് നിറയെ. അത് ആവോളം പകർന്നു നൽകി മലയാളികൾക്ക്. നാടകമായാലും സിനിമയായാലും ആ സംഗീതം പെയ്തിറങ്ങി. അത് കാസറ്റിലൂടെയും സ്ക്രീനിലൂടെയും ആസ്വാദകരിൽ ലയിച്ചു. എം.കെ. അർജുനൻ എന്ന പ്രിയപ്പെട്ട അർജുനൻ മാഷ് വിടവാങ്ങുമ്പോൾ ആ സുന്ദര ഈണങ്ങൾ മാത്രം മതി അദ്ദേഹത്തെ എക്കാലവും ഓർമ്മിക്കാൻ. പരിഭവം എന്ന വികാരം മനസ്സിൽ പോലും സൂക്ഷിക്കാത്ത നിർമ്മല മനസ്സിന്റെ ഉടമ. ഒന്നുമില്ലായ്മയിൽ നിന്ന് പിച്ചവെച്ച് തുടങ്ങിയിട്ടും ഒന്നും വെട്ടിപ്പിടിക്കാൻ മുതിർന്നില്ല. അവസാനം കാലം വരെയും ഒന്നിനെ ചൊല്ലിയും ഒരിക്കലും വിഷമിച്ചില്ല പരിഭവിച്ചില്ല. തന്റെ ഈണവും പാട്ടും ആരും കേൾക്കാതെ പോയാൽ സങ്കടം തോന്നും എന്ന് മാത്രമായിരുന്നു ആകുലപ്പെട്ടത്. ഈണങ്ങളുടെ അനശ്വരത കൊണ്ട് ആ ഈണങ്ങളും പാട്ടുകളും എങ്ങനെ മലയാളിക്ക് കേൾക്കാതിരിക്കാനാകും. മറക്കാനാകും. അത്രമേൽ ശുദ്ധനും നിർമ്മല ഹൃദയത്തിന്റെയും ഉടമയുമാണ് ഈ കൊറോണക്കാലത്ത് മലയാളിയുടെ ദു:ഖനിമിഷമായി നിൽക്കുന്നത്. സാമൂഹിക അകലത്തിന്റെ വിലങ്ങുള്ളതിനാൽ അവസാനമായി അദ്ദേഹത്തെ ഒരു നോക്ക് കാണാൻ സംഗീതപ്രേമികൾക്കോ സുഹൃത്തുക്കൾക്കോ സഹപ്രവർത്തകർക്കോ പലർക്കും കഴിയുന്നുമില്ല. 1936 ഓഗസ്റ്റ് 25-ന് ഫോർട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്ത് കൊച്ചുകുഞ്ഞിന്റെയും പാറുവിന്റെയും പതിനാലു മക്കളിൽ ഏറ്റവും ഇളയവനായി എം.കെ അർജ്ജുനൻ എന്ന അർജ്ജുനൻ മാഷിന്റെ ജനനം. പതിനാലുപേർ ജനിച്ചെങ്കിലും രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമടങ്ങുന്ന നാലുപേർ മാത്രമാണ് ബാക്കിയായത്. അവരിൽ അവരിൽ ശേഷിക്കുന്നയാൾ അർജ്ജുനൻ മാസ്റ്ററായിരുന്നു. അർജ്ജുനന്ആറുമാസം മാത്രം പ്രായമുള്ളപ്പോഴാണ് അച്ഛൻ മരിക്കുന്നത്. ജീവിക്കാൻ മറ്റുവഴികളില്ലാതെ വന്നതോടെ മക്കളെ വളർത്താൻ അമ്മ പണിക്കുപോയിത്തുടങ്ങി. അമ്മയുടെ കഷ്ടപ്പാടുകൾക്ക് കൂട്ടായി രണ്ടാം ക്ലാസ്സിൽ അർജ്ജുനൻ പഠനം നിർത്തി. പലഹാരമുണ്ടാക്കി കൊണ്ടുനടന്നു വിറ്റും വീടുകളിൽ ജോലിക്കു നിന്നും, ചുമട് എടുത്തും, കൂലിപ്പണി ചെയ്തും അർജ്ജുനൻ കുടുംബത്തിന് താങ്ങായി. അന്ന് ഫോർട്ട് കൊച്ചിയിലുണ്ടായിരുന്ന രാമൻവൈദ്യൻ എന്നൊരു സാമൂഹികപ്രവർത്തകനാണ് അർജ്ജുനന്റെ ജീവിതത്തിലേക്ക് ആദ്യമായി സഹായ ഹസ്തവുമായെത്തിയത്. പഴനിയിലെ ഒരു ആശ്രമത്തിന്റെ അനാഥാലയത്തിലേക്ക് അർജ്ജുനനെയും ജ്യേഷ്ഠൻ പ്രഭാകരനെയും രാമൻവൈദ്യൻ കൂട്ടി കൊണ്ടുപോയി. അർജ്ജുനൻ മാസ്റ്ററുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ഈ സംഭവം. നാരായണസ്വാമി എന്നൊരാളുടെതായിരുന്നു ആ ആശ്രമം. ആശ്രമത്തിൽ എല്ലാ ദിവസവും ഭജനയുണ്ട്. അർജ്ജുനനും പ്രഭാകരനും ഭജനയിലെ പാട്ടുകൾ പാടുന്നത് കണ്ടതോടെ കുട്ടികളുടെ സംഗീതവാസന മനസ്സിലാക്കിയ നാരായണസ്വാമി അവർക്കുവേണ്ടി ഒരു സംഗീതാധ്യാപകനെ ഏർപ്പാടാക്കി. ഇരുവരും അവിടെ ഏഴുവർഷം സംഗീതത്തോടൊപ്പം ജീവിച്ചു. ആശ്രമത്തിൽ അന്തേവാസികൾ കൂടുതലായതോടെ ഇരുവരും തിരികെ ഫോർട്ട് കൊച്ചിയിലേക്കെത്തി. സംഗീതം കൈവശമുള്ളതുകൊണ്ട് സംഗീതകച്ചേരികൾ നടത്തിയും കൂലിപ്പണി എടുത്തും ഇടയ്ക്കു ഒരു സായിപ്പിന്റെ ബംഗ്ലാവിൽ കാവൽക്കാരനായും ജീവിതം മുന്നോട്ടുപോയി. അപ്പോഴും സംഗീത പഠനം അദ്ദേഹം കൈവിട്ടിരുന്നില്ല. പലരുടെയും കീഴിലായി തബലയും വായ്പ്പാട്ടും ഹാർണമോണിയവും അഭ്യസിച്ചു. ഹാർമോണിയം വായന പിന്നീട് അദ്ദേഹം ഉപജീവനമാർഗമാക്കി മാറ്റി. കൊച്ചുനാടക ട്രൂപ്പുകൾക്കു വേണ്ടി വായിച്ചു തുടങ്ങി പിന്നീട് കോഴിക്കോട് നിന്നുള്ള കലാകൗമുദി ട്രൂപ്പുകാർ ഒരു നാടകത്തിനു ഈണം നൽകാൻ ക്ഷണിച്ചതോടെയാണ് അർജ്ജുനൻ മാഷിലെ സംഗീത സംവിധായകൻ ജനിച്ചത്. തമ്മിലടിച്ച തമ്പുരാക്കൾ.... എന്ന ഗാനത്തിനാണ് ആദ്യമായി അർജ്ജുനൻ മാഷ് ഈണം പകർന്നത്. ഈ ഗാനം ജനങ്ങൾ ഏറ്റെടുത്തതോടെ കൂടുതൽ അവസരങ്ങൾ തേടിയെത്തി. നിരവധി നാടകങ്ങൾക്ക് ഈണം പകർന്നു. നാടകരംഗത്തു പ്രവർത്തിക്കവേ, ദേവരാജൻ മാസ്റ്ററെ പരിചയപ്പെട്ടതാണ് അർജ്ജുനൻ മാസ്റ്ററുടെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവ്. ദേവരാജൻ മാഷിനു വേണ്ടി നിരവധി ഗാങ്ങൾക്ക് അദ്ദേഹം ഹാർമോണിയം വായിച്ചു. 1968 -ൽ കറുത്ത പൗർണമി എന്ന ചിത്രത്തിലെ അഞ്ചു ഗാനങ്ങളിലൂടെ മലയാള സിനിമാ സംഗീതലോകത്തേക്ക് അർജ്ജുനൻ മാഷ് കടന്നുവന്നു. പി. ഭാസ്കരന്റെ വരികൾക്ക് എം.കെ. അർജ്ജുനൻ ഈണം നൽകി അങ്ങനെ ഹൃദയമുരുകി നീ കരയില്ലെങ്കിൽ കദനം നിറയുമൊരു കഥ പറയാം... എന്ന ഗാനവും മലയാള ചലച്ചിത്ര സംഗീത ലോകത്ത് അർജ്ജുനൻ മാസ്റ്റർ എന്ന പ്രതിഭയും ജനിച്ചു. ആയിടയ്ക്കാണ് അർജ്ജുനൻ മാഷ് ശ്രീകുമാരൻ തമ്പിയുമായി പരിചയപ്പെടുന്നത്. ഇരുവരും ചേർന്ന് നിരവധി അവിസ്മരണീയ ഗാനങ്ങൾ ശ്രീകുമാരൻ തമ്പി രചിച്ചു. എം കെ അർജ്ജുനൻ ഈണമിട്ട ഗാനങ്ങളിൽ ഭൂരിപക്ഷവും രചിച്ചത് ശ്രീകുമാരൻ തമ്പിയായിരുന്നു. വയലാർ, പി. ഭാസ്കരൻ, ഒ. എൻ. വി. കുറുപ്പ് എന്നിവർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പള്ളുരുത്തിയിലെ പാർവതീ മന്ദിരം എന്ന വീട്ടിലായിരുന്നു താമസം. 1964-ൽ ആയിരുന്നു അർജ്ജുനൻ മാഷിന്റെ വിവാഹം. ഭാര്യ: ഭാരതി. മക്കൾ: അശോകൻ, രേഖ, നിമ്മി, ശ്രീകല, അനിൽകുമാർ. മരുമക്കൾ: സുഗന്ധി, മോഹനൻ, അംബുജാക്ഷൻ, ഷൈൻ, റാണി. ചെറുമകൻ മിഥിൻ ചെെന്നെയിൽ കീബോർഡിസ്റ്റാണ്. 1982-ലുണ്ടായ വാഹനാപകടം അദ്ദേഹത്തിന് ഏറെ ശാരീരികബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. രണ്ടുവർഷം കിടക്കയിൽത്തന്നെ അർജ്ജുനൻ മാഷിനു കഴിയേണ്ടി വന്നു. പക്ഷേ അപ്പോഴും അദ്ദേഹം സംഗീതം കൈവിട്ടില്ല. മാനത്തിൻ മുറ്റത്ത്, ഹൃദയമുരുകി നീ, പൗർണ്ണമിച്ചന്ദ്രിക തൊട്ടുവിളിച്ചു, യദുകുല രതിദേവനെവിടെ, നിൻ മണിയറയിലെ, പാലരുവിക്കരയിൽ, കസ്തൂരി മണക്കുന്നല്ലോ, ചന്ദ്രോദയം കണ്ട്, ചെട്ടികുളങ്ങര ഭരണിനാളിൽ, ആയിരം അജന്താശില്പങ്ങളിൽ, രവിവർമ്മച്ചിത്രത്തിൻ രതിഭാവമേ തുടങ്ങിയ ഗാനങ്ങൾ അർജ്ജുനൻ മാസ്റ്റർ ഈണം പകർന്ന് ഹിറ്റായവയിൽ ചിലത് മാത്രം. Content Highlight: M.K Arjunan mash biography
from mathrubhumi.latestnews.rssfeed https://ift.tt/2X7IUpc
via
IFTTT
No comments:
Post a Comment