വെഞ്ഞാറമൂട്: നാലു വർഷത്തിനു മുൻപ് തന്നെ അടക്കിയ കുഴിമാടത്തിനു മുന്നിൽ ഒരു ദുരന്തത്തിന്റെ അണയാത്ത ഓർമകളുമായി പ്രമോദ് എന്ന മുപ്പത്തിനാലുകാരൻ എന്നുമെത്തുന്നു. പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ പരിക്കേറ്റ വെള്ളാണിക്കൽ മാംമുട് വീട്ടിൽ പ്രമോദാണ് ആളുമാറി സംസ്കരിച്ചതിന്റെ വിചിത്ര ഓർമകളും പേറി ജീവിക്കുന്നത്. പുറ്റിങ്ങലിൽ വെടിക്കെട്ടിനു കരാറെടുത്തിരുന്ന സുരേന്ദ്രന്റെ സഹായിയായിരുന്നു പ്രമോദ്. ഇദ്ദേഹത്തിന്റെ വീടിനടുത്തായിരുന്നു വെടിക്കെട്ടിനായി കരിമരുന്ന് ഒരുക്കിയ കെട്ടിടം. 2016 ഏപ്രിൽ 10-ന് ദുരന്തത്തിന്റെ വാർത്തയറിഞ്ഞ ബന്ധുക്കൾ പ്രമോദിനെ ഫോണിൽ കിട്ടാത്തതിനെ തുടർന്ന് കൊല്ലം ജില്ലാ ആശുപത്രിയിലെത്തിയപ്പോഴാണ് പ്രമോദിനോടു സാമ്യം തോന്നിയ മൃതദേഹം കണ്ടത്. തുടർന്നു മൃതദേഹം വെള്ളാണിക്കലിലെ വീട്ടിൽ സംസ്കരിച്ചു. എന്നാൽ, അന്നു വൈകീട്ട് ഏഴുമണിയോടെ പ്രമോദ് വീട്ടിലേക്കു വിളിച്ചു. വിശ്വസിക്കാനാകാതെ ബന്ധുക്കൾ ഫോണുകൾ കൈമാറിക്കൊണ്ടിരുന്നു. ഒടുവിൽ സഹോദരിയാണ് പ്രമോദിന്റെ ശബ്ദം തിരിച്ചറിഞ്ഞത്. തുടർന്ന് പോലീസിനെ അറിയിച്ചു. രാത്രിയോടെ ബന്ധുക്കൾ കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെത്തി പ്രമോദിനെ കണ്ടു. രണ്ടു ദിവസം കഴിഞ്ഞാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ പ്രമോദ് ആദ്യമെത്തിയത് ശവകുടീരത്തിനടുത്തായിരുന്നു. അതിനുശേഷം ശവക്കല്ലറയുടെ വശങ്ങളിൽ ചുടുകല്ലു പാകി സംരക്ഷിച്ചു. വെടിക്കെട്ട് നടക്കുമ്പോൾ പ്രധാനപുരയിലാണ് പ്രമോദ് നിന്നത്. അഗ്നിഗോളം ആകാശത്തേക്ക് ഉയർന്നപ്പോൾ പ്രമോദ് അപകടം തിരിച്ചറിഞ്ഞെങ്കിലും കാര്യങ്ങൾ കൈവിട്ടിരുന്നു. വഴികൾ പോലും തിരിച്ചറിയാനാകാത്ത വിധം തീയും പുകയും നിലവിളിയും മാത്രം ഓർമയുണ്ട്. അതിനിടയിലൂടെ ഓടുന്നതിനിടയിൽ എവിടെയോ വീണു പോയി. പിന്നെ ഓർമ തെളിയുന്നത് അന്നു വൈകീട്ട് ആശുപത്രിയിലായിരുന്നു. പ്രമോദിനെ ദുരന്തത്തിന്റെ ഓർമകൾ ഇന്നും വേട്ടയാടുന്നു. ദുരന്തത്തിൽ പ്രമോദിന്റെ അമ്മയുടെ സഹോദരൻ കുട്ടനും മരിച്ചു. Content Highlight: 4 years of the Puttingal disaster
from mathrubhumi.latestnews.rssfeed https://ift.tt/2XoGIK3
via
IFTTT
No comments:
Post a Comment