തിരുവനന്തപുരം: കൊറോണ പടരാതിരിക്കാൻ ശ്രമിക്കുന്നതിനുപകരം ചട്ടങ്ങളുടെ കാഠിന്യംകൂട്ടുന്ന നടപടിക്രമങ്ങളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നത് ഉത്കണ്ഠാജനകമാണെന്ന് കേരള നിയമസഭ. നമ്മുടെ നാട്ടിൽനിന്നുള്ള പ്രവാസികളെ പ്രതിസന്ധിഘട്ടത്തിൽ കൂടുതൽ വിഷമത്തിലാക്കരുതെന്ന പ്രമേയവും സഭ പാസാക്കി. വിദേശത്തുള്ളവർക്ക് മടങ്ങിവരാൻ വൈദ്യപരിശോധനാ സർട്ടിഫിക്കറ്റ് വേണമെന്ന കേന്ദ്രസർക്കുലറിനെതിരേയുള്ള പ്രമേയം മുഖ്യമന്ത്രിയാണ് അവതരിപ്പിച്ചത്. ഇറ്റലി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽനിന്ന് വരുന്ന ഇന്ത്യക്കാർക്ക് കൊറോണ ലക്ഷണങ്ങളില്ലെന്ന് വൈദ്യപരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. എന്നാലേ പ്രവേശനമുള്ളൂവെന്നാണ് കേന്ദ്രസർക്കുലർ. പ്രവാസികളെ നിഷ്കരുണം കൈവിടുന്നതിനു തുല്യമാണിത്. ഇറ്റലിയിൽനിന്ന് വരാനിരിക്കുന്ന ഇന്ത്യക്കാർക്ക് ഇതുമൂലം വിമാനത്തിൽ കയറാൻ സാധിക്കുന്നില്ല. വുഹാനിൽ രോഗബാധയുണ്ടായപ്പോൾ അവിടെയുള്ള വിദ്യാർഥികളെ കൊണ്ടുവരാൻ സൗകര്യമൊരുക്കണമെന്ന് സംസ്ഥാനസർക്കാർ ആവശ്യപ്പെട്ടിരുന്നു. അവരെ വൈദ്യപരിശോധനയ്ക്കായി പ്രത്യേകസ്ഥലത്ത് പാർപ്പിക്കുകയും ചെയ്തു. പരിശോധനയ്ക്കുശേഷം രോഗലക്ഷണമില്ലാത്തവരെ അവരുടെ താമസസ്ഥലത്തേക്കുപോകാൻ അനുവദിച്ചു. പരീക്ഷിച്ച് വിജയിച്ച ഈ നടപടിക്രമം നിലവിലിരിക്കേയാണ് വ്യോമയാനമന്ത്രാലയം വിരുദ്ധമായ സർക്കുലറിറക്കിയതെന്ന് പ്രമേയം പറയുന്നു. ജോലിക്ക് തിരികെയെത്താൻ കഴിയാതെ വിഷമിക്കുന്നവർക്ക് വിസാ കാലാവധി, തിരികെചേരാനുള്ള കാലാവധി തുടങ്ങിയവ നീട്ടുന്നതിന് നയതന്ത്ര ഇടപെടൽ വേണമെന്നും പ്രമേയം ആവശ്യപ്പെട്ടു. വിവാദമായ സർവകലാശാല അദാലത്തിനെക്കുറിച്ചുള്ള അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. സഭ ബഹിഷ്കരിച്ചിരുന്നു. അതിനാൽ അവരുടെ അസാന്നിധ്യത്തിലാണ് പ്രമേയം പാസാക്കിയത്. പി.സി. ജോർജ് പ്രമേയത്തെ പിന്താങ്ങി. ഒ. രാജഗോപാൽ ഹാജരായിരുന്നെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2wV5HJW
via
IFTTT
No comments:
Post a Comment