തിരുവനന്തപുരം: റോഡരികിൽനിന്നെടുത്തു വളർത്തിയ രണ്ട് നാടൻ നായകളെ വിദേശികളായ കമിതാക്കൾക്ക് കളയാൻ മനസ്സുവന്നില്ല. ലക്ഷങ്ങൾ മുടക്കി അവയെ സ്വന്തം നാട്ടിലേക്ക് കൊണ്ടുപോവുകയാണിവർ. നാലുവർഷം മുൻപാണ് ഫ്രാൻസിൽനിന്ന് ജൂലിനും കാനഡയിൽനിന്ന് നിതായയും വർക്കല സന്ദർശിക്കാനെത്തിയത്. ഒരു ജനുവരി രാവിൽ ഇവർ ബീച്ചിൽ കണ്ടുമുട്ടുകയും പ്രണയം നാമ്പിടുകയും ചെയ്തു. മൂന്നുമാസത്തെ അവധിക്കുശേഷം നാട്ടിലേക്കു മടങ്ങി. തുടർന്നുള്ള വർഷങ്ങളിൽ ഇവർ വരവ് പതിവാക്കി. കഴിഞ്ഞ വർഷത്തെ യാത്രാവേളയിലാണ് വഴിയരികിൽ അസുഖം ബാധിച്ച് കിടന്ന രണ്ട് നാടൻ നായക്കുട്ടികളെ ശ്രദ്ധിച്ചത്. മരണവുമായി മല്ലിട്ടുകിടന്ന ഇവയെ അവർ ഏറ്റെടുത്ത് ശുശ്രൂഷിച്ചു. ബ്ലൂ, ലൂസി എന്നിങ്ങനെ പേരിട്ട് മൂന്നുമാസം ഒപ്പം വളർത്തി. മടങ്ങിപ്പോകാറായപ്പോൾ വർക്കലയിലെ ഒരു കുടുംബത്തെ ഏൽപ്പിച്ചു. ഇക്കുറി എത്തിയപ്പോൾ ബ്ലൂവും ലൂസിയും വളർന്നിരുന്നു. തുടർന്നും നോക്കാൻ കഴിയില്ലെന്ന് വീട്ടുകാർ അറിയിച്ചതോടെയാണ് അവയെ കൂടെക്കൊണ്ടു പോകുന്നതിനെക്കുറിച്ച് ചിന്തിച്ചത്. എന്നാൽ, കടമ്പകളേറെ! ഒടുവിൽ തിരുവനന്തപുരം വെട്ടിക്കുഴി ഗവ. മൃഗാശുപത്രിയിലെ ഡോ. എ.കെ.അഭിലാഷിന്റെ സഹായംതേടി. പേവിഷബാധയില്ലെന്ന് ഉറപ്പാക്കാൻ ഇവയുടെ രക്തസാമ്പിളെടുത്ത് ഫ്രാൻസിലേക്ക് അയച്ചു. അവിടന്ന് സമ്മതപത്രം വാങ്ങി. കടലാസുപണികൾ മൂന്നുമാസംകൊണ്ട് പൂർത്തിയാക്കി. പട്ടികളെ കൊണ്ടുപോകാൻ 13,000 രൂപ വിലയുള്ള രണ്ട് കൂടുകൾ വാങ്ങി. യാത്രാടിക്കറ്റും മറ്റുമായി രണ്ടുലക്ഷം രൂപ ചെലവായി. നാട്ടിലെത്തി വിവാഹിതരാകാൻ ജൂലിനും നിതായയും തീരുമാനിച്ചു. എല്ലാം തയ്യാറായപ്പോഴാണ് കൊറോണയുടെ വരവ്. 29-ന് ഡൽഹിയിൽനിന്ന് നാട്ടിൽ പോകാനായി ഇവർ രണ്ടുദിവസം മുൻപേ വിമാനം കയറി. ഡൽഹിയിലെത്തിയപ്പോൾ ഇവരുടെ വിമാനം റദ്ദാക്കിയതായി അറിഞ്ഞു. കനേഡിയൻ സർക്കാർ അവരുടെ യാത്രക്കാരെ കൊണ്ടുപോകാനായി കഴിഞ്ഞ ദിവസമെത്തിച്ച വിമാനത്തിൽ നിതായ മനസ്സില്ലാ മനസ്സോടെ കാനഡയിലേക്കു മടങ്ങി. ജൂലിനും രണ്ട് നായകളും ഇപ്പോൾ ഡൽഹിയിൽ തങ്ങുകയാണ്, ഫ്രാൻസിലേക്കുള്ള തങ്ങളുടെ വിമാനവും കാത്ത്. Content Highlight: couples go to France with street dogs in Varkala
from mathrubhumi.latestnews.rssfeed https://ift.tt/2JfDDUe
via
IFTTT
No comments:
Post a Comment