മുംബൈ: റിസർവ് ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തിയതിന്ന് പിന്നാലെ യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബാങ്കിലെ വായ്പാ ഇടപാടുകളുമായുള്ള സംശയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു റാണ കപൂറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യം ചെയ്തിരുന്നത്. വെള്ളിയാഴ്ച രാത്രി മുതൽ ഡൽഹിയിലും മുംബൈയിലുമായി റാണ കപൂറിന്റെയും മൂന്നു മക്കളുടെയും വസതികളിൽ ഇ.ഡി. പരിശോധന നടത്തി. ഡി.എച്ച്.എഫ്.എലുമായി ക്രമവിരുദ്ധമായി ഇടപാടുകൾ നടത്തിയെന്ന സംശയത്തിൽ കള്ളപ്പണം തടയൽ നിയമപ്രകാരമാണ് നടപടി. മുംബൈ വർളിയിലുള്ള റാണയുടെ വീടായ സമുദ്ര മഹലിൽ വെള്ളിയാഴ്ച രാത്രിയാണ് പരിശോധന നടന്നത്. മക്കളായ രാഖി കപൂർ ടണ്ടൻ, രോഷ്നി കപൂർ, രാധ കപൂർ എന്നിവരുടെ വീടുകളിൽ ശനിയാഴ്ചയാണ് പരിശോധന നടന്നത്. ഡി.എച്ച്.എഫ്.എൽ. ഇടപാടിന്റെ നേട്ടം മക്കൾക്കും ലഭിച്ചെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അവരുടെ വീടുകളിലും പരിശോധന നടത്തിയതെന്ന് അധികൃതർ പറഞ്ഞു. പരിശോധനയിൽ യെസ് ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. ഡി.എച്ച്.എഫ്.എലിന് യെസ് ബാങ്ക് നൽകിയ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് നിഷ്ക്രിയ ആസ്തിയായി മാറിയിരുന്നു. പല കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും വായ്പ നൽകിയതിൽ റാണയ്ക്കുള്ള പങ്ക് സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്. ഉത്തർപ്രദേശ് പവർ കോർപ്പറേഷനുമായി ബന്ധപ്പെട്ട പി.എഫ്. ഫണ്ട് തിരിമറിക്കേസിലും റാണയ്ക്ക് പങ്കുണ്ടെന്ന് ആരോപണമുണ്ട്. ഇതും അന്വേഷണത്തിലുണ്ടെന്നാണ് അധികൃതർ നൽകുന്ന സൂചന. ഡി.എച്ച്.എഫ്.എലിന് യെസ് ബാങ്ക് വായ്പ നൽകിയ കാലയളവിൽ റാണ കപൂറിന്റെ ഭാര്യയുടെ അക്കൗണ്ടിൽ വലിയതോതിൽ പണമെത്തിയിരുന്നു. ഇതാണ് കള്ളപ്പണനിരോധന നിയമപ്രകാരം ഇയാൾക്കെതിരേ അന്വേഷണം നടത്താൻ കാരണമായിരിക്കുന്നത്. ഈ ഇടപാടുകൾ സംബന്ധിച്ച് എൻഫോഴ്സ്മെന്റിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. 12,500 കോടി രൂപ ഡി.എച്ച്.എഫ്.എൽ. എൺപതോളം വ്യാജ കമ്പനികളിലേക്ക് വകമാറ്റിയതായി നേരത്തേ എൻഫോഴ്സ്മെന്റ് കണ്ടെത്തിയിരുന്നു. യെസ് ബാങ്കിൽനിന്ന് ലഭിച്ച തുകയാണ് ഇത്തരത്തിൽ വകമാറ്റിയതിൽ അധികവും. ഈ കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് റാണയ്ക്കെതിരേ കേസെടുത്തിരിക്കുന്നത്. Content Highlights:Crisis-Hit Yes Bank Founder Rana Kapoor Arrested For Alleged Fraud
from mathrubhumi.latestnews.rssfeed https://ift.tt/2W0Lsoi
via
IFTTT
No comments:
Post a Comment