ബെംഗളൂരു: കർണാടകത്തിൽ നാലു മലയാളികളടക്കം എട്ടുപേർക്കുകൂടി കൊറോണ(കോവിഡ്-19) സ്ഥിരീകരിച്ചു. മംഗളൂരു വിമാനത്താവളത്തിൽ ദുബായിൽനിന്നെത്തിയ കാസർകോട് സ്വദേശികളായ മൂന്നുപേർക്കും സൗദിയിൽനിന്നെത്തിയ കാസർകോട്ടുകാരിയായ എഴുപതുകാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ മംഗളൂരുവിലെ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്. വിമാനത്താവളത്തിലെത്തിയപ്പോൾ നടത്തിയ പരിശോധനയിൽ രോഗലക്ഷണം കണ്ടെത്തിയതിനെത്തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ദുബായിൽനിന്നെത്തിയ ഉത്തര കന്നഡ സ്വദേശികളായ നാൽപ്പതുകാരനും അറുപത്തിയഞ്ചുകാരനും രോഗം സ്ഥിരീകരിച്ചു. തീർഥയാത്ര കഴിഞ്ഞ് സൗദിയിൽനിന്ന് ഹൈദരാബാദ് വഴിയെത്തിയ ചിക്കബെല്ലാപുര സ്വദേശിയായ 56-കാരിയും വിദേശത്തുനിന്നെത്തി ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 56-കാരിയുമാണ് രോഗം സ്ഥിരീകരിച്ച മറ്റുരണ്ടുപേർ. ഇതോടെ കർണാടകത്തിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 41 ആയി. കൊറോണ ബാധിച്ചവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകൾ സർക്കാർ കർശനമാക്കിയിട്ടുണ്ട്. വീടുകളിൽ സമ്പർക്കരഹിത നിരീക്ഷണത്തിൽ തുടരണമെന്ന നിർദേശം അവഗണിച്ച മൂന്നുപേർക്കെതിരേ കേസെടുത്തു. വീട്ടിൽ നിരീക്ഷണത്തിലിരിക്കണമെന്ന നിർദേശം അവഗണിച്ച ബെംഗളൂരുവിലെ ഡോക്ടർക്കെതിരേ ബസവേശ്വര നഗർ പോലീസ് കേസെടുത്തു. നഗരത്തിലെ ആശുപത്രിയിൽ രോഗലക്ഷണത്തോടെ ചികിത്സയിലുള്ള മൂന്നുപേർ രക്ഷപ്പെട്ടു. ഇവരെ ഉടനെ കണ്ടെത്തുമെന്ന് ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2JbCexU
via
IFTTT
No comments:
Post a Comment