ഇവിടെയാരും അവരെപ്പറ്റി ഓർക്കാറില്ല, സംസാരിക്കാറില്ല. ചെയ്ത ക്രൂരതയ്ക്കു കിട്ടിയ ശിക്ഷ. ആർ.കെ. പുരം സെക്ടർ മൂന്നിനടുത്തുള്ള രവിദാസ് കോളനി പതിവു പോലെ ശാന്തമായിരുന്നു. നിർഭയ കേസിലെ പ്രതികൾ താമസിച്ചിരുന്ന കോളനി. രാജ്യം നടുങ്ങിയ അതിക്രൂരമായ ബലാത്സംഗക്കേസിൽ വധശിക്ഷ നടപ്പായതറിഞ്ഞപ്പോൾ ആരും മൂക്കത്തു വിരൽവെച്ചില്ല. നാലു പേരെയും ന്യായീകരിക്കാനും ആരുമുണ്ടായിരുന്നില്ല. മൂവായിരത്തോളം പേർ തിങ്ങിപ്പാർക്കുന്നതാണ് ഈ കോളനി. ആ നാലു ചെറുപ്പക്കാർ നടത്തിയ ക്രൂരതയുടെ മേൽവിലാസമുള്ളതിന്റെ നീരസം ഇവിടത്തുകാരുടെ മുഖങ്ങളിൽ വായിച്ചെടുക്കാം. നാലു പ്രതികൾക്കും തൂക്കുമരം വിധിച്ചതു മുതൽ ഇവിടെ മാധ്യമങ്ങളെത്തുന്നു. അതിന്റെ നീരസവും അവർ മറച്ചുവെച്ചില്ല: ഇവിടെ എല്ലാം ശാന്തമാണ്. ഞങ്ങൾക്കൊരു പ്രശ്നവുമില്ല. അവർ ചെയ്തതിനുള്ളത് അനുഭവിച്ചു. ഞങ്ങൾക്കൊന്നും പറയാനുമില്ല പേരു പോലും വെളിപ്പെടുത്താതെ ഒരു താമസക്കാരി പ്രതികരിച്ചു. പ്രതികളുടെ വീടുകൾ ഏതു ഭാഗത്താണെന്നു ചോദിച്ചപ്പോൾ മറുപടി പറയാതെ അവർ മുഖം തിരിച്ചു നടന്നുപോയി. നാലു പേരെക്കുറിച്ച് ഇവിടെയാരും സംസാരിക്കാറില്ല. അവർ ചെയ്ത തെറ്റ് ആർക്കും ന്യായീകരിക്കാവുന്നതല്ല. കോളനിയിലെ കച്ചവടക്കാരനായ രാജീവ് രാഘവ് മാതൃഭൂമിയോടു പറഞ്ഞു. വേഗത്തിൽ വധശിക്ഷ നടപ്പാക്കണമായിരുന്നുവെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. ഇത്തരം കേസുകളിൽ ഹൈദരാബാദിൽ ചെയ്തപോലെ വെടിവെച്ചു കൊന്നാലും തെറ്റില്ല. വധശിക്ഷ വൈകിയതിലെ രോഷം അയാൾ പങ്കുവെച്ചു. തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണമെന്ന് പ്രധാൻ ബീഹാരി ലാൽ പറഞ്ഞത് രവിദാസ് കോളനിക്കാരുടെ മുഴുവൻ പൊതുവികാരമായി. ഇഷ്ടികകളിൽ ദുർബലമായി കെട്ടിപ്പൊക്കിയ വീടുകളും അതിനു മുകളിലൂടെ പോവുന്ന വൈദ്യുതി വയറുകളും ഇടുങ്ങിയ വഴികളുമൊക്കെയായി ദാരിദ്ര്യത്തിന്റെ അടയാളം കൂടിയാണ് ഈ കോളനി. ഓരോ വീട്ടിലും ഒട്ടേറെ പേർ തിങ്ങിപ്പാർക്കുന്നു. വിശ്രമിക്കാൻ റോഡരികിൽ കട്ടിലിട്ടിരിക്കുന്നവരെയും കാണാം. പുറത്തു നിന്നും അപരിചിതർ എത്തിയാൽ എല്ലാ കണ്ണുകളും അവരിലേക്കുനീളും. ചോദ്യം നിർഭയ സംഭവത്തെക്കുറിച്ചാണെങ്കിൽ ആരും മിണ്ടില്ല. അവർക്കതിനു താത്പര്യമില്ല. അത്രമാത്രം ശിരസ്സു കുനിഞ്ഞതിന്റെ അപരാധഭാവം. രാം സിങ്, മുകേഷ് സിങ് എന്നിവരുടെ കുടുംബങ്ങൾ സംഭവം നടന്നയുടൻ രാജസ്ഥാനിലെ ഗ്രാമങ്ങളിലേക്കു തിരിച്ചുപോയി. പവൻ ഗുപ്ത, വിനയ് ശർമ എന്നിവരുടെ കുടുംബം ഇപ്പോഴും കോളനിയിൽ കഴിയുന്നു. പക്ഷേ, അടച്ചിട്ട മുറിയിൽ ഇരിപ്പാണ് മിക്കപ്പോഴും. മാധ്യമങ്ങളടക്കം പുറത്തുനിന്നുള്ളവർ ആരെങ്കിലും അവരുടെ വീടുകളിലേക്കുള്ള വഴി ചോദിച്ചാൽ കോളനിക്കാരാരും പറഞ്ഞുതരില്ല. ഉണ്ടെങ്കിൽ തന്നെ ആ ഗലിയൊന്നു കാട്ടിത്തരും. വാതിൽ തുറന്നാൽ വിനയ് ശർമയുടെ അച്ഛൻ പറയും: ഞങ്ങളെയൊന്നു വെറുതേവിടൂ. വേറൊന്നും പറയാനില്ല വധശിക്ഷയുടെ ദിവസം ആ ഗലിയിൽ മൗനം മൂടിക്കിടന്നു. അതു കോളനിയിലേക്കും പടർന്നു. ഒപ്പം, ഇനിയെങ്കിലും ഒരു കറുത്ത മേൽവിലാസം മാറുമല്ലോ എന്ന നെടുവീർപ്പും. Content Highlights:Nirbhaya Case Ravidas Camp
from mathrubhumi.latestnews.rssfeed https://ift.tt/3be1tLY
via
IFTTT
No comments:
Post a Comment