തിരുവനന്തപുരം: കൊറോണ സമൂഹവ്യാപനത്തിലേക്കു കടക്കുമെന്ന ആശങ്ക ഉയർന്നതോടെ അടിയന്തര സാഹചര്യം നേരിടാൻ ആരോഗ്യവകുപ്പിന്റെ 'പ്ലാൻ സി' തുടങ്ങുന്നു. സംസ്ഥാനത്ത് കൊറോണ പ്രതിരോധം ശക്തിപ്പെടുത്തിയപ്പോൾത്തന്നെ ആരോഗ്യവകുപ്പ് പ്ലാൻ എ, പ്ലാൻ ബി, പ്ലാൻ സി എന്നിങ്ങനെ പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. ഇതിൽ പ്ലാൻ എ നേരത്തേ നടപ്പാക്കി. അതിന്റെ പരിധിവിട്ടപ്പോൾ പ്ലാൻ ബി ഘട്ടത്തിലാണിപ്പോൾ. പകർച്ച കടുത്തതോടെ മൂന്നാംഘട്ടത്തിലേക്കു കടക്കേണ്ടിവരുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ 18 കമ്മിറ്റികളാണു രൂപവത്കരിച്ചത്. ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റിയും പ്രൈവറ്റ് ഹോസ്പിറ്റൽ കോ-ഓഡിനേഷൻ കമ്മിറ്റിയും 'പ്ലാൻ' നടപ്പാക്കാൻവേണ്ടിമാത്രം ഉണ്ടാക്കിയ കമ്മിറ്റികളാണ്. 'പ്ലാൻ ബി'യിൽ 126 സ്വകാര്യാശുപത്രികളും 'പ്ലാൻ സി'യിൽ 122 എണ്ണവുമാണുള്ളത്. പ്ലാൻ എ ജനുവരി 30-ന് ചൈനയിലെ വുഹാനിൽനിന്നുവന്ന വിദ്യാർഥിയിലൂടെ സംസ്ഥാനത്ത് ആദ്യ കൊറോണ സ്ഥിരീകരിച്ചപ്പോൾത്തന്നെ 'പ്ലാൻ എ'യും 'പ്ലാൻ ബി'യും തയ്യാറാക്കിരുന്നു. ഇതിൽ പ്ലാൻ എ നടപ്പാക്കി. 50 സർക്കാർ ആശുപത്രികളും രണ്ട് സ്വകാര്യാശുപത്രികളും ഉൾപ്പെടുത്തിയാണ് പ്ലാൻ എ നടപ്പാക്കിയത്. 974 ഐസൊലേഷൻ കിടക്കകൾ സജ്ജമാക്കുകയും 242 ഐസൊലേഷൻ കിടക്കകൾ ആവശ്യമെങ്കിൽ ഉപയോഗിക്കാൻ കണ്ടെത്തുകയും ചെയ്തു. മൂന്നുപേരും രോഗമുക്തി നേടുകയും രോഗം പടരാതിരിക്കുകയും ചെയ്തതോടെ പ്ലാൻ എ സക്സസ്. പ്ലാൻ- ബി 71 സർക്കാർ ആശുപത്രികളും 55 സ്വകാര്യാശുപത്രികളും ഉൾപ്പെടെ 126 സ്ഥാപനങ്ങൾ ഉൾപ്പെടുത്തിയാണ് 'പ്ലാൻ ബി' ആവിഷ്കരിച്ചത്. 1408 ഐസൊലേഷൻ കിടക്കകൾ സജ്ജമാക്കുകയും 17 ഐസൊലേഷൻ കിടക്കകൾ ആവശ്യമെങ്കിൽ ഉപയോഗിക്കാൻ കണ്ടെത്തുകയും ചെയ്തു. നിലവിൽ ആയിരത്തോളം ഐസൊലേഷൻ കിടക്കകളുള്ളതിനാലും അത്രത്തോളം രോഗികളില്ലാത്തതിനാലും പ്ലാൻ ബിയിലേക്ക് പൂർണമായി കടക്കേണ്ട സാഹചര്യം വന്നിട്ടില്ല. പ്ലാൻ സി ഫെബ്രുവരി 29-ന് ഇറ്റലിയിൽനിന്നെത്തിയ പത്തനംതിട്ടയിലെ മൂന്നംഗ കുടുംബത്തിനും അവരുമായി സമ്പർക്കം പുലർത്തിയ അടുത്ത രണ്ട് ബന്ധുക്കൾക്കും മാർച്ച് എട്ടിന് കൊറോണ സ്ഥിരീകരിച്ചതോടെയാണ് പ്ലാൻ സി തയ്യാറാക്കിയത്. വലിയതോതിൽ സമൂഹ വ്യാപനമുണ്ടായാൽ പ്ലാൻ സിയിലേക്കു കടക്കും. ഇതിനായി പ്രധാന സർക്കാർ ആശുപത്രികളിലെല്ലാം സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അവിടെയെല്ലാം അത്യാവശ്യമില്ലാത്ത വിഭാഗങ്ങൾ ഒഴിപ്പിച്ച് രോഗികളുടെ എണ്ണം പരമാവധി കുറച്ച് സൗകര്യമൊരുക്കും. 81 സർക്കാർ ആശുപത്രികളും 41 സ്വകാര്യാശുപത്രികളും ഉൾപ്പെടെ 122 ആശുപത്രികളിലായി 3028 ഐസൊലേഷൻ കിടക്കകൾ കണ്ടെത്തി. ഇതുകൂടാതെ പ്ലാൻ ബിയിലും സിയിലുമായി 218 ഐ.സി.യു. സജ്ജമാക്കി. ആവശ്യമെങ്കിൽ കൂടുതൽ സ്വകാര്യാശുപത്രികളുടെ പങ്കാളിത്തവും ഉറപ്പുവരുത്തും. Content Highlight: Coronavirus: Plan C to deal with emergencies
from mathrubhumi.latestnews.rssfeed https://ift.tt/2QT8hav
via
IFTTT
No comments:
Post a Comment