തിരുവനന്തപുരം: ഭക്തലക്ഷങ്ങൾ മനസ്സിൽ മോഹിച്ചിരുന്ന ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാന നഗരി. ദേവീസ്തുതികളുമായി പ്രാർഥനയോടെ ഭക്തർ വലംവയ്ക്കുന്ന ക്ഷേത്രം ഭക്തിമയവാരിധിയായിയിരിക്കുകയാണ്. ഞായറാഴ്ച രാവിലെ മുതൽ സ്വകാര്യവാഹനങ്ങളിലും തീവണ്ടിയിലുമായി ജനം തലസ്ഥാനെേത്തക്കാഴുകി. നഗരത്തിലെ 32 വാർഡുകളിലുൾപ്പെടുന്ന 10 കിലോമീറ്റർ പ്രദേശത്തെ വീടുകളിലും തെരുവിലും പൊങ്കാലയടുപ്പുകൾ നിരന്നു. രാവിലെ 9.45-ന് ശുദ്ധപുണ്യാഹത്തിനു ശേഷമാണ് പൊങ്കാലച്ചടങ്ങുകൾ ആരംഭിക്കുന്നത്. മുന്നിലെ പാട്ടുപുരയിൽ തോറ്റംപാട്ടുകാർ കണ്ണകീചരിതത്തിൽ പാണ്ഡ്യരാജാവിന്റെ വധം നടക്കുന്ന ഭാഗം പാടും. രൗദ്രഭാവം പൂണ്ട ദേവിയുടെ വിജയം ഭക്തർ പൊങ്കാലയിലൂടെ ആഘോഷിക്കുന്നുവെന്നാണ് വിശ്വാസം. പാട്ടു തീരുമ്പോൾ തന്ത്രി ശ്രീകോവിലിൽനിന്നു ദീപം പകർന്ന് മേൽശാന്തിക്കു നൽകും. മേൽശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാലയടുപ്പിൽ തീ കത്തിച്ച ശേഷം അതേ ദീപം സഹമേൽശാന്തിക്കു കൈമാറും. അദ്ദേഹം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുൻവശത്തെ പണ്ടാരയടുപ്പിലും തീ കത്തിക്കും. തുടർന്ന് ഭക്തർ അടുപ്പുകളിൽ തീപകരും. ഇതിനുള്ള വിളംബരസൂചകമായി ചെണ്ടമേളവും കതിനാവെടികളും ഉയരും. ഇതോടെ നഗരം പൊങ്കാലപ്പുകയിലമരും. ഉച്ചയ്ക്ക് 2.10-ന് ഉച്ചപൂജയും നിവേദ്യവും കഴിയുന്നതോടെ പൊങ്കാല പൂർത്തിയാകും. പൊങ്കാല നിവേദിക്കുന്നതിന് 250 പൂജാരിമാരെ നിയോഗിച്ചിട്ടുണ്ട്. വൈകീട്ട് 7.30-ന് കുത്തിയോട്ടക്കാരുടെ ചൂരൽകുത്ത്. 12 വയസ്സിനു താഴെ പ്രായമുള്ള 830 കുട്ടികളാണ് കുത്തിയോട്ട നേർച്ചയിൽ പങ്കെടുക്കുന്നത്. രാത്രി 10.30-ന് ദേവിയുടെ പുറത്തെഴുന്നള്ളത്ത് തുടങ്ങും. പാമ്പാടി രാജൻ എന്ന കൊമ്പൻ ആറ്റുകാലമ്മയുടെ പൊന്നിൻതിടമ്പേറ്റും. മണക്കാട് ശാസ്താക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്ത് ചൊവ്വാഴ്ച രാവിലെ തിരിച്ചെഴുന്നള്ളും. രാത്രി കാപ്പഴിച്ച്, കുരുതിതർപ്പണം നടത്തുന്നതോടെ ഉത്സവം സമാപിക്കും. പൊങ്കാലയ്ക്കു വേണ്ട ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി അധികൃതർ അറിയിച്ചു. പൊങ്കാലയോടനുബന്ധിച്ച് ആറ്റുകാൽ ക്ഷേത്രത്തിലും പരസരത്തും വലിയതോതിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്. പൊങ്കാല ചടങ്ങുകൾ ആരംഭിക്കുന്നതിനുമുമ്പ് ആറ്റുകാൽ ക്ഷേത്രത്തിലെത്തി അനുഗ്രഹം വാങ്ങുന്നതിനായി പൊങ്കാലയിടാനെത്തുന്ന ഭക്തർ എത്തിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നായി നിരവധി ഭക്തരാണ് ഇവിടെ എത്തിയിരിക്കുന്നത്. ഏകദേശം 40 ലക്ഷം ആളുകളാണ് ആറ്റുകാലുൾപ്പെടെ 10 കിലോമീറ്റർ ചുറ്റളവിൽ പൊങ്കാലയ്ക്കായി എത്തിയിരിക്കുന്നതെന്നാണ് കണക്ക്. ഇവർക്കുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി നൽകാൻ സന്നദ്ധ സംഘടനകൾ ഉൾപ്പെടെ രംഗത്തുണ്ട്. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ വലിയ ജാഗ്രതയാണ് വിവിധ സർക്കാർ വകുപ്പുകൾ കാണിക്കുന്നത്. ഇതിനായി പ്രത്യേക സംഘങ്ങളെ നിയോഗിക്കുകയും ഏതെങ്കിലും രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. 23 ഹെൽത്ത് ടീമിനെ പൊങ്കാല നടക്കുന്ന സ്ഥലങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്. 12 ആംബുലൻസുകളും അഞ്ച് ബൈക്ക് ആംബുലൻസുകളും ഉണ്ടാവും. 32 വാർഡുകളിൽ പ്രത്യേക മൊബൈൽ ടീമുണ്ടാകും. റെസിഡൻസ് അസോസിയേഷൻ അംഗങ്ങൾ അടക്കമുള്ള ടീമുകൾ അതത് സ്ഥലങ്ങളിൽ പനിയോ ജലദോഷമോ ഉള്ളവരെയും രോഗബാധിത പ്രദേശങ്ങളിൽനിന്ന് മടങ്ങിയെത്തിയവരെയും കണ്ടെത്തി ജില്ലാ ഭരണകൂടത്തെ അറിയിക്കും. റെയിൽവേ സ്റ്റേഷൻ, ബസ്സ്റ്റാൻഡ്, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ അരമണിക്കൂർ ഇടവിട്ട് മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളിൽ മൈക്ക് അനൗൺസ്മെന്റ് നടത്തും. ഭക്തർ വരിനിൽക്കുന്ന ഭാഗങ്ങളിലെ ബാരിക്കേഡുകളും മറ്റും അരമണിക്കൂർ ഇടവിട്ട് ശുചീകരിക്കും. Content Highlights:Attukal Pongala , devotees waits for ritual completing
from mathrubhumi.latestnews.rssfeed https://ift.tt/38t28rm
via
IFTTT
No comments:
Post a Comment