''മോന് ഇത്രയും സാമർഥ്യമുണ്ടെന്ന് ഞാനിപ്പോഴാ അറിഞ്ഞത്. അമ്മയ്ക്ക് സന്തോഷമായി. മോൻ വളർന്ന് വലിയ ആളാകും'' -ജോലി കിട്ടിയതുൾപ്പെടെയുള്ള കാര്യങ്ങൾ ഗാന്ധിനഗർ നവജീവൻ ട്രസ്റ്റിൽ കഴിയുന്ന അമ്മ രാജേശ്വരിയെക്കണ്ട് പറയാനായി സൂര്യസ്വാമി എത്തുമ്പോൾ ആ കണ്ണുകൾ സന്തോഷംകൊണ്ട് നിറഞ്ഞു. ഒപ്പമുണ്ടായിരുന്ന സഹോദരി ലക്ഷ്മിയും ആ സന്തോഷത്തിൽ ഒപ്പംചേർന്നു. 'മാതൃഭൂമി' വാരാന്തപ്പതിപ്പിൽ വന്ന ലേഖനം ജീവിതത്തിൽ ഇന്നേവരെ കിട്ടാത്ത സൗഭാഗ്യങ്ങൾ കൊണ്ടുവരുകയാണെന്ന് സൂര്യസ്വാമി. മൂന്നുവർഷം മുമ്പ് നവജീവനിൽ എത്തി ഇരുവരെയും നേരിൽ കണ്ടശേഷം ആദ്യമായി വരുന്ന സ്വാമി ഇരുവരോടും വിശേഷങ്ങൾ കൈമാറി. മെഡിക്കൽ കോളേജിൽ അക്കൗണ്ടിങ് ക്ലാർക്കായുള്ള അപ്പോയിന്റ്മെന്റ് മെമ്മോ താമസിയാതെ കിട്ടുമെന്നുപറഞ്ഞ് അവൻ അമ്മയുടെ കാലുകളിൽതൊട്ട് അനുഗ്രഹം വാങ്ങി. അമ്മ മകനെ കെട്ടിപ്പിടിച്ച് കവിളിലും നെറ്റിയിലും മുഖം ചേർത്തു. ''ചേട്ടൻ ശമ്പളം മേടിച്ചിട്ട് ഇവിടെയുള്ളവർക്ക് പഫ്സും എത്തയ്ക്കാ ബോളിയും മേടിച്ചിട്ട് വരണം. ഞാനെന്നും ചേട്ടനുവേണ്ടി പ്രാർഥിക്കാറുണ്ട്'' -ലക്ഷ്മി പറഞ്ഞു. നവജീവനിലെ മറ്റ് അന്തേവാസികളും രാജേശ്വരിയുടെ മകനെ കാണാനെത്തി. ''നമ്മുടെ വീട്ടിൽ കറണ്ടുവന്നു. റേഷൻ കാർഡ് കിട്ടി. നാളെ പൈപ്പുവെള്ളം കിട്ടും. കളക്ടറും തഹസിൽദാരുമൊക്കെ വീട്ടിലെ കാര്യങ്ങളൊക്കെ അന്വേഷിച്ചു. അമ്മേ, നമുക്ക് സർക്കാർ നല്ല വീടുവെച്ച് തരും. അപ്പോൾ നിങ്ങളെയും ഞാനെന്റെ കൂടെ കൊണ്ടുപോകാം'' -സൂര്യസ്വാമി വിശേഷങ്ങൾ പറഞ്ഞുകൊണ്ടേയിരുന്നു. അപ്പോഴേക്കും ട്രസ്റ്റി പി.യു. തോമസ് എത്തി, ശനിയാഴ്ച ജില്ലാപഞ്ചായത്ത് സൂര്യസ്വാമിക്ക് നൽകുന്ന സ്വീകരണത്തിൽ പങ്കെടുക്കാൻ വരുന്നോയെന്ന് ഇരുവരോടും ചോദിച്ചു. ഉച്ചയ്ക്ക് നവജീവനിൽ ഒന്നിച്ചിരുന്ന് ഊണ് കഴിക്കാമെന്ന ക്ഷണം സ്നേഹത്തോടെ നിരസിച്ച് സൂര്യസ്വാമി മടങ്ങി. അമ്മ മകനെ യാത്രയാക്കി. 'ശ്രദ്ധാർഹമായ രൂപഭംഗിയോ ഗാംഭീര്യമോ അവനുണ്ടായിരുന്നില്ല. നിന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. അവൻ വേദനയും ദുഃഖവും നിറഞ്ഞവനായിരുന്നതിനാൽ അവനെ കണ്ടവർ മുഖംതിരിച്ചുകളഞ്ഞു...' നവജീവന്റെ ഭിത്തിയിൽ എഴുതിയ ആ വാക്കുകൾ സൂര്യസ്വാമി കണ്ടുവോ, അറിയില്ല. Content Highlights:soorya swami meets mother and sister
from mathrubhumi.latestnews.rssfeed https://ift.tt/2wz2uiQ
via
IFTTT
No comments:
Post a Comment