ന്യൂഡൽഹി: മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യസമരം നാടകമായിരുന്നെന്ന ബി.ജെ.പി. എം.പി.യും മുൻ കേന്ദ്രമന്ത്രിയുമായ അനന്ത കുമാർ ഹെഗ്ഡെയുടെ പരാമർശത്തിൽ വ്യാപക പ്രതിഷേധം. പരാമർശം വെട്ടിലാക്കിയതോടെ ബി.ജെ.പി. കർണാടക സംസ്ഥാന പ്രസിഡന്റ് നളിൻ കുമാർ കട്ടീൽ ഹെഗ്ഡേയ്ക്കു കാരണംകാണിക്കൽ നോട്ടീസ് അയച്ചു. അദ്ദേഹത്തോട് മാപ്പുപറയാൻ പാർട്ടി നിർദേശിച്ചേക്കുമെന്ന് സൂചനയുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ കേന്ദ്രനേതൃത്വം പ്രതികരിച്ചിട്ടില്ല. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോടു മാപ്പു പറയണമെന്നും ഹെഗ്ഡെയ്ക്കെതിരേ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ദേശീയപ്രസ്ഥാനത്തെ താഴ്ത്തിക്കെട്ടുകയാണ് ബി.ജെ.പി.യുടെ എന്നത്തെയും ലക്ഷ്യമെന്ന് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ കുറ്റപ്പെടുത്തി. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികം ആഘോഷിക്കുന്നത് ആത്മാർഥമായിട്ടാണെങ്കിൽ, ഹെഗ്ഡെയുടെ അധിക്ഷേപാർഹമായ പ്രസ്താവനയിൽ പാർലമെന്റിൽ പ്രധാനമന്ത്രി വിശദീകരണം നൽകണമെന്നും അദ്ദേഹം പറഞ്ഞു. 'കാട്ടാഗ്രഹ' (തോക്കിന്റെ ഭരണം)യിൽ വിശ്വസിക്കുന്നവർക്ക് എങ്ങനെയാണ് 'സത്യാഗ്രഹ'യിൽ വിശ്വാസമുണ്ടാവുകയെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പരിഹസിച്ചു. “ഇതു മോദിയുടെ ഭാരതമാണ്. അവിടെ ഓരോദിവസവും ബാപ്പുവിന്റെ ചിന്തകളും വഴികളും ആക്രമിക്കപ്പെടുന്നു. ഹെഗ്ഡെയ്ക്കെതിരേ മോദി നടപടിയെടുക്കുമോ? ഇല്ലെങ്കിൽ അത്, ശബ്ദം ഹെഗ്ഡെയുടേതാണെന്നും ആശയം മോദിയുടേതാണെന്നും വ്യക്തമാക്കലാവും”- സുർജേവാല ട്വിറ്ററിൽ കുറിച്ചു. ബി.ജെ.പി.യുടെ പേര് നാഥുറാം ഗോഡ്സെ പാർട്ടി എന്നാക്കേണ്ട സമയം അതിക്രമിച്ചതായി കോൺഗ്രസ് വക്താവ് ജെയ്വീർ ഷെർഗിൽ ട്വിറ്ററിൽ പരിഹസിച്ചു. ബെംഗളൂരുവിൽ നടന്ന പൊതുപരിപാടിയിൽ ശനിയാഴ്ചയാണ് ഹെഗ്ഡെ ഗാന്ധിജിയെയും സ്വാതന്ത്ര്യസമരത്തെയും അധിക്ഷേപിച്ചത്. രാജ്യത്തു നടന്ന സ്വാതന്ത്ര്യസമരം സത്യസന്ധമല്ലാത്ത പോരാട്ടമായിരുന്നെന്നും ഗാന്ധിജിയെ മഹാത്മാവെന്നു വിളിക്കുന്നതിൽ ലജ്ജയുണ്ടെന്നും ഹെഗ്ഡെ പറഞ്ഞിരുന്നു. സംഭവത്തിൽ വ്യാപകപ്രതിഷേധം ഉയർന്നതിൽ ബി.ജെ.പി. നേതൃത്വം അസ്വസ്ഥതയിലാണ്. മറ്റൊരു എം.പി. പ്രഗ്യാ സിങ് ഠാക്കൂറിന്റെ ഗാന്ധിവിരുദ്ധപരാമർശം നേരത്തേ ബി.ജെ.പി.യെ പ്രതിരോധത്തിലാക്കിയിരുന്നു. പാർട്ടിനിർദേശപ്രകാരം ഇവർ പിന്നീട് പരാമർശം തിരുത്തി മാപ്പുപറഞ്ഞു. Content Highlights:Hegde for remarks against Gandhiji-bjp
from mathrubhumi.latestnews.rssfeed https://ift.tt/394vEUX
via
IFTTT
No comments:
Post a Comment