തിരുവനന്തപുരം: സമരങ്ങളിലും പൊതുവിഷയങ്ങളിലെ ഇടപെടലുകളിലും നായകൻ. സംസ്ഥാനത്തെ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിൽ നിർണായകസ്വാധീനം ചെലുത്തിയ ശബരിമല പ്രക്ഷോഭത്തിലെ പ്രധാന പോരാളി. യുവാക്കൾക്കിടയിലും താഴേത്തട്ടിലെ പ്രവർത്തകർക്കിടയിലും വലിയ സ്വാധീനം. ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ വോട്ടുവിഹിതം ഉയർത്തിയ യുവനേതാവ്. കേരളത്തിൽ ബി.ജെ.പി.യെ നയിക്കാനുള്ള ചുമതല കെ. സുരേന്ദ്രനെ ഏൽപ്പിക്കാൻ ദേശീയനേതൃത്വത്തിന്, പ്രത്യേകിച്ച് അമിത്ഷായ്ക്ക് ഇതൊക്കെ മതിയായിരുന്നു. താത്ത്വികസമീപനമല്ല, കേരളത്തിൽ പാർട്ടിയുടെ വളർച്ചയ്ക്ക് പോരാട്ടമാണ് വേണ്ടതെന്ന തിരിച്ചറിവിൽ നേതൃത്വമെത്തിയപ്പോൾ സുരേന്ദ്രന്റെ പടികയറ്റം പ്രതീക്ഷിച്ചതുപോലെ സംഭവിച്ചു. മാസങ്ങളായി പറഞ്ഞുകേട്ട കഥകൾക്ക് ശനിയാഴ്ച തീർപ്പുണ്ടായപ്പോൾ വിജയം മുരളീധരപക്ഷത്തിന്. ബി.ജെ.പി.യിലെ യുവതലമുറ ഏറെയിഷ്ടപ്പെടുന്ന നേതാവാണ് സുരേന്ദ്രൻ. ഒരിക്കൽ ഗ്രൂപ്പുതർക്കത്തിൽ അധ്യക്ഷപദവി കൈവിട്ടുപോയയാളും. കുമ്മനം രാജശേഖരൻ മിസോറം ഗവർണറായപ്പോൾ പകരം അധ്യക്ഷസ്ഥാനത്തേക്ക് സുരേന്ദ്രനെ പരിഗണിച്ചതാണ്. എന്നാൽ, ആർ.എസ്.എസിന്റെ എതിർപ്പും കൃഷ്ണദാസ്-മുരളീധരപക്ഷങ്ങളുടെ തർക്കവും അതില്ലാതാക്കി. പകരം സമവായമായി ഗ്രൂപ്പില്ലാത്ത പി.എസ്. ശ്രീധരൻപിള്ള 2018 ജൂലായിൽ പ്രസിഡന്റായി. ശ്രീധരൻപിള്ള മിസോറം ഗവർണറായി ചുമതലയേറ്റ് മൂന്നരമാസത്തിനുശേഷം സുരേന്ദ്രൻ സംസ്ഥാനത്തെ പാർട്ടിയെ നയിക്കാനെത്തുന്നത് മുരളീധരപക്ഷത്തിന് ചെറിയകാര്യമല്ല. മുൻ ദേശീയാധ്യക്ഷൻ അമിത്ഷാ, ഇപ്പോഴത്തെ അധ്യക്ഷൻ ജെ.പി. നഡ്ഡ, കേരളത്തിലെ പാർട്ടിയുടെ ചുമതലയുള്ള നേതാവ് ബി.എൽ. സന്തോഷ് എന്നിവരുടെ നിലപാടാണ് സുരേന്ദ്രന് അനുകൂലമായത്. ആർ.എസ്.എസിനുമുന്നിൽ ഒരാൾ മാത്രമേയുണ്ടായിരുന്നുള്ളു-കുമ്മനം രാജശേഖരൻ. കുമ്മനത്തോട് ചില ദേശീയനേതാക്കൾക്കുള്ള താത്പര്യമില്ലായ്മ കണ്ടറിഞ്ഞ ആർ.എസ്.എസ്. പിന്നീട് മൗനംപാലിച്ചു. അതേസമയം നഡ്ഡ, സന്തോഷ് എന്നിവരുമായി കേന്ദ്രമന്ത്രി വി. മുരളീധരനുള്ള അടുപ്പം സുരേന്ദ്രന് തുണയായി. ഇതൊക്കെ സുരേന്ദ്രന്റെ വഴി എളുപ്പമാക്കി. മുന്നിൽ വെല്ലുവിളികൾ * ഭിന്നധ്രുവങ്ങളിലുള്ള നേതാക്കളെയും അണികളെയും ഒന്നിച്ചുനിർത്തണം * സംസ്ഥാനനേതൃത്വത്തിലെ പുനഃസംഘടന. മുതിർന്ന നേതാക്കൾക്ക് മതിയായ പ്രാതിനിധ്യം നൽകുന്നതെങ്ങനെയെന്നതും പ്രതിസന്ധി * ആർ.എസ്.എസിന്റെ അതൃപ്തി മാറ്റൽ. കുമ്മനത്തെ തഴഞ്ഞതിൽ അതൃപ്തി അവർ പുറത്തുകാട്ടുന്നില്ലെന്നേയുള്ളൂ. തിരുവനന്തപുരം ലോക്സഭാമണ്ഡലത്തിൽ കുമ്മനം പരാജയപ്പട്ടതിലും വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിലും ആർ.എസ്.എസിന് അമർഷമുണ്ട്. ഈ അകൽച്ചയൊക്കെ മാറ്റിയെടുക്കുന്നതും പുതിയ അധ്യക്ഷന്റെ ജോലിയാണ്. Content Highlights:BJP State president K Surendran
from mathrubhumi.latestnews.rssfeed https://ift.tt/37sXyIX
via
IFTTT
No comments:
Post a Comment