ആലപ്പുഴ: സംസ്ഥാനത്ത് പ്രസവശസ്ത്രക്രിയാ നിരക്കിൽ വർധന. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് 2018-ൽ കേരളത്തിൽ 1,84,992 സിസേറിയനാണ് നടന്നതെങ്കിൽ 2019-ൽ 1,97,696 എണ്ണമായി. മലപ്പുറം (28,496) ജില്ലയിലാണ് ഏറ്റവുമധികം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എറണാകുളം (21,055), കോഴിക്കോട് (20,341), തിരുവനന്തപുരം (19,701) എന്നീ ജില്ലകൾ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനത്താണ്. ഏറ്റവും കുറവ് കാസർകോട് ജില്ലയിലാണ്. കഴിഞ്ഞ വർഷം 19,931 പ്രസവം നടന്നതിൽ 4921 എണ്ണം മാത്രമാണ് സിസേറിയൻ. കേരളവും ലക്ഷദ്വീപും അഞ്ചാംസ്ഥാനത്ത് ഹെൽത്ത് മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം യൂണിയൻ ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയറിന് ലഭിച്ച കണക്കുപ്രകാരം സിസേറിയൻ പ്രസവങ്ങളിൽ കേരളവും ലക്ഷദ്വീപും അഞ്ചാം സ്ഥാനത്താണ്. കഴിഞ്ഞവർഷം 40.7 ശതമാനം സിസേറിയനാണ് കേരളത്തിലും ലക്ഷദ്വീപിലും നടന്നത്. തെലങ്കാനയാണ് ഒന്നാം സ്ഥാനത്ത്- 49.6 ശതമാനം. തമിഴ്നാട് (44.8), ഗോവ (44.1), ജമ്മുകശ്മീർ (42.8), സിക്കിം (41.8) എന്നിവിടങ്ങൾ യഥാക്രമം ഒന്നും രണ്ടും മൂന്നും നാലും സ്ഥാനത്ത് നിൽക്കുന്നു. ഏറ്റവും കുറവ് സിസേറിയൻ ബിഹാറിലാണ്- 25 ശതമാനം മാത്രം. നാളൊപ്പിക്കാൻ, വേദനയില്ലാതാക്കാൻ പ്രസവം അടുക്കുമ്പോൾതന്നെ നല്ല നാളും സമയവും നോക്കി ആ മുഹൂർത്തത്തിൽ സിസേറിയൻ നടത്തിക്കുന്നതിലാണ് പലർക്കും താത്പര്യം. ചിലർ വേദനയൊഴിവാക്കാനാണ് സിസേറിയൻ തിരഞ്ഞെടുക്കുന്നത്. 30 വയസ്സിൽ താഴെയുള്ളവരാണ് സിസേറിയൻ തിരഞ്ഞെടുക്കുന്നതിൽ കൂടുതലും. സർക്കാർ ആശുപത്രികളിൽ ഇത്തരം പ്രസവരീതി പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ഡോക്ടർമാർ പറയുന്നു. ആരോഗ്യത്തെ ബാധിക്കും പ്രസവം അടുക്കുമ്പോൾ 10-12 മണിക്കൂർ വേദന സഹിക്കുന്നതിന് സ്ത്രീകൾ തയ്യാറാകാത്തതാണ് പ്രശ്നം. താരതമ്യേന ചെലവുകുറഞ്ഞ എപ്പിഡ്യൂറൽ അനസ്തേഷ്യ വഴി വേദന നന്നായി കുറയ്ക്കാനുള്ള സംവിധാനം ഇന്നുണ്ട്. ഇത് വളരെ ശ്രദ്ധാപൂർവം ചെയ്യേണ്ട ഒന്നാണെന്നുമാത്രം. ആദ്യപ്രസവത്തിന് സിസേറിയൻ വേണ്ടിവന്നവർക്ക് രണ്ടാമതും സിസേറിയൻ ആവശ്യമാവുമ്പോൾ അതിൽ അപകടങ്ങൾ ഏറെയുണ്ട്. അത്യാഹിതഘട്ടങ്ങളിൽ മാത്രം സിസേറിയൻ ചെയ്യുന്നതിലൂടെ ഗർഭപാത്രത്തിന് പോറൽ വരുകയാണ്. അതുകൊണ്ടുതന്നെ അടുത്ത പ്രസവത്തെയും ബാധിക്കും. അത്യാഹിതഘട്ടങ്ങളിൽ മറ്റു മാർഗമില്ലാതെ വരുകയാണെങ്കിലേ സിസേറിയൻ നിർദേശിക്കാറുള്ളൂ- ഡോ. അനസൂയ രാജീവ്, മെഡിക്കൽ കോളേജ്, ആലപ്പുഴ സിസേറിയൻ ആവശ്യമായി വരുന്ന സന്ദർഭങ്ങൾ ഏറെ മാസം തികയാതെയുള്ള പ്രസവം ഇപ്പോൾ കൂടുതലാണ്. കുട്ടിയുടെ ജീവൻ നിലനിർത്താൻ ചിലപ്പോൾ സിസേറിയൻ ആവശ്യമാണ്. ഐ.വി.എഫ്. (ഇൻ വിട്രോ ഫെർട്ടിലൈസേഷൻ) വഴി ഗർഭിണിയാകുന്നവരിൽ കൂടുതൽപേരും താരതമ്യേന പ്രായമുള്ളവരാകും. പ്രസവസമയത്ത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. അത്തരം സന്ദർഭങ്ങളിലും സിസേറിയൻ ആവശ്യമായി വരും. നാൾ നോക്കി ചെയ്യുന്ന കേസുകളെക്കാൾ കൂടുതൽ ഇത്തരം പ്രശ്നങ്ങളാണ് നിലവിലുള്ളത് -ഡോ. രാധാമണി, അമൃത ആശുപത്രി, കൊച്ചി
from mathrubhumi.latestnews.rssfeed https://ift.tt/2T1SHt0
via
IFTTT
No comments:
Post a Comment