പോലീസ് സേനയുടെ നവീകരണത്തിന്റെ പേരില്‍ കോടികളുടെ അനാമത്തിന് ആരംഭം കുറിച്ചത് 2007-ല്‍. കുറ്റം തെളിയിക്കാന്‍ ആവശ്യമായ ആധുനിക ഉപകരണങ്ങള്‍ക്കുപകരം കോടികള്‍ ചെലവിട്ടു വാങ്ങിക്കൂട്ടിയത് കാലഹരണപ്പെട്ട സാധനങ്ങള്‍. കൊട്ടിഘോഷിച്ച് ഉദ്‌ഘാടനം നടത്തിയശേഷം ഒരു കേസ് പോലും തെളിയിക്കാന്‍ കഴിയാതെ ഇവയിലേറെയും അകാലചരമമടഞ്ഞു. നവീകരണത്തിന്റെ പേരില്‍ തുരുമ്പെടുത്ത പദ്ധതികള്‍ വരുത്തിവച്ചതു കോടികളുടെ നഷ്‌ടം.
നുണപരിശോധനാ യന്ത്രം
(പോളിഗ്രാഫ് മെഷീന്‍)
2010-ല്‍ പോലീസ് വാങ്ങിയ ഉപകരണം ഏറെക്കാലം പോലീസ് ആസ്‌ഥാനത്തു പൊടിപിടിച്ചു കിടന്നു. പിന്നീട് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്‌ണന്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു.
നാര്‍ക്കോ അനാലിസിസ്, ബ്രെയിന്‍ മാപ്പിങ് തുടങ്ങിയ നൂതന ഉപകരണങ്ങള്‍ ഉള്ളപ്പോഴാണു കുറ്റം തെളിയിക്കാന്‍ പര്യപ്‌തമല്ലെന്ന് നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് വിധിയെഴുതിയ ഈ ഉപകരണം കേരളാ പോലീസ് വാങ്ങിയത്. ഇതുപയോഗിച്ച് തെളിയിക്കാന്‍ ശ്രമിച്ച 80 കുറ്റകൃത്യങ്ങളില്‍ അന്‍പത്തേഴും പരാജയപ്പെട്ട സാഹചര്യത്തില്‍ പ്രയോജനരഹിതമെന്ന് അമേരിക്കന്‍ പോളിഗ്രാഫ് അസോസിയേഷനും വിധിയെഴുതിയതായിരുന്നു ഈ യന്ത്രം. പോളിഗ്രാഫ് യൂണിറ്റ് ഇല്ലാത്ത തിരുവനന്തപുരത്തുനിന്ന് അടുത്തിടെ ഈ ഉപകരണം തൃശൂരിലേക്കു മാറ്റിയതായി അറിയുന്നു. ഇതുപയോഗിച്ച് ഒരു കുറ്റകൃത്യംപോലും ഇതുവരെ തെളിയിക്കാനായിട്ടില്ലെന്നു പോലീസുകാരുടെ തന്നെ സാക്ഷ്യപത്രം.
ഡി.എന്‍.എ. മെഷീന്‍
ഫോറന്‍സിക് വിഭാഗത്തിനായി പത്തുവര്‍ഷം മുമ്പു വാങ്ങിയ ഉപകരണം. എന്നാല്‍ വാങ്ങികഴിഞ്ഞപ്പോഴാണ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറി (എഫ്.എസ്.എല്‍) യില്‍ ഇത് ഉപയോഗിക്കാന്‍ പരിജ്‌ഞാനമുള്ളവരില്ലെന്ന കാര്യം മനസിലായത്. അതോടെ പെട്ടിപോലും പൊട്ടിക്കാതെ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഉപകരണം എട്ടുവര്‍ഷത്തോളം ഒരു മൂലയില്‍ തള്ളി. ഒടുവില്‍ സയന്റിഫിക് അസിസ്‌റ്റന്റുമാര്‍ക്കു പരിശീലനം നല്‍കിയതോടെ യന്ത്രത്തിനും ശാപമോക്ഷം.
ഫിംഗര്‍ പ്രിന്റ് ഡി.എല്‍.കെ.
കുറ്റവാളികളുടെ കൈ, കാല്‍ അടയാളങ്ങള്‍ ശാസ്‌ത്രീയമായി എടുക്കാന്‍ 2007-ല്‍ വാങ്ങിയ ഉപകരണം. പ്രത്യേക ലബോറട്ടറി സജ്‌ജമാക്കിയശേഷമായിരുന്നു ഉപകരണം വാങ്ങേണ്ടിയിരുന്നത്. ലാബ് ഇല്ലാത്തതിനാല്‍ 40 ലക്ഷം രൂപ വിലവരുന്ന ഉപകരണം ഉപയോഗശൂന്യമായി. ലാബ് എന്നത് ഇന്നും സ്വപ്‌നംമാത്രം.
ഫോറന്‍സിക് റീജണല്‍ ലബോറട്ടറി
(എഫ്.എസ്.എല്‍):
ഒന്നേകാല്‍ കോടി രൂപ വിലമതിക്കുന്ന ഡി.എന്‍.എ. പരിശോധനാ ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടിയത് ലാബ് തുടങ്ങും മുമ്പ്. മാനദണ്ഡം പാലിക്കാതെ വിദഗ്‌ധപരിശീലനം സിദ്ധിക്കാത്ത ജീവനക്കാരെയും നിയമിച്ചു. പി.എസ്.സി. വഴി സയന്‍സ് വിരുദധാരികളെ നിയമിക്കണമെന്നും ഇവര്‍ക്കു ഡല്‍ഹി, സെന്‍ട്രല്‍ ഫോറന്‍സിക് ലബോറട്ടറിയില്‍ ഒരു വര്‍ഷത്തെ പരിശീലനം നല്‍കണമെന്നുമുള്ള വ്യവസ്‌ഥയും കാറ്റില്‍പ്പറന്നു. ഇതോടെ വിലപിടിപ്പുള്ള ഉപകരണങ്ങള്‍ കാഴ്‌ചവസ്‌തുക്കളായി.
ഫിംഗര്‍ പ്രിന്റ് കമ്പ്യൂട്ടറൈസേഷന്‍
കമ്പ്യൂട്ടര്‍ മെയിന്റനന്‍സ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ തുടങ്ങി. രാജ്യാന്തര നിലവാരമുള്ള സ്‌ഥാപനങ്ങളില്‍ നിന്നും കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ വാങ്ങണമെന്ന നിബന്ധന മറികടന്ന് സെക്വര്‍ മന്ത്രാലയ എന്ന സ്‌ഥാപനത്തിന് ഒരു കോടി രൂപയ്‌ക്കു കരാര്‍ നല്‍കിയതോടെ അഞ്ചുവര്‍ഷം നഷ്‌ടം. തമിഴ്‌നാട് സര്‍ക്കാര്‍ ഉപയോഗിച്ച് പരാജയപ്പെട്ടതാണ് സെക്വര്‍ മന്ത്രാലയയുടെ കമ്പ്യൂട്ടറുകളും പ്രോഗ്രാമുകളും. ഇപ്പോള്‍ നാഷണല്‍ ഇലക്‌ട്രോണിക്‌സ് കോര്‍പ്പറേഷന്‍ സിസ്‌റ്റത്തില്‍ നിന്നും പ്രോഗ്രാമുകള്‍ വാങ്ങി കുഴപ്പമില്ലാതെ പോകുന്നു.
ടാറ്റാ വിങ്ങര്‍ വാഹനം:
യൂട്ടിലിറ്റി വെഹിക്കിള്‍ എന്ന പേരില്‍ ഫിംഗര്‍ പ്രിന്റ് വിഭാഗത്തിലെ എല്ലാ യൂണിറ്റുകള്‍ക്കുമായി 19 എണ്ണം വാങ്ങി. പിന്നാലെ കമ്പനി ഈ വാഹനത്തിന്റെ ഉല്‍പാദനം നിര്‍ത്തി. വൈകാതെ വാഹനങ്ങള്‍ ഒന്നിനു പിന്നാലെ ഒന്നായി തകരാറിലായി. ഇപ്പോള്‍ സ്‌പെയര്‍പാര്‍ട്‌സില്ലാതെ കട്ടപ്പുറത്ത്.
മഹീന്ദ്ര ബൊലേറൊ
കഴിഞ്ഞ വര്‍ഷം അവസാനം നടന്ന ഇടപാട്. മലിനീകരണ നിയന്ത്രണത്തില്‍ ബി.എസ്-4 നിലവാരം മാത്രം. ഏപ്രില്‍ മുതല്‍ ബി.എസ്-6 വാഹനം മാത്രമെ പാടുള്ളൂവെന്നു കേന്ദ്രസര്‍ക്കാര്‍ വിജ്‌ഞാപനം പുറപ്പെടുവിച്ചപ്പോഴാണ് കമ്പനിയില്‍ അധികം വന്ന 220 ബൊലേറൊ വാഹനങ്ങള്‍ പോലീസിന് കൈമാറി സ്‌റ്റോക്ക് ക്ലിയറന്‍സ് നടത്തിയത്. ഒരു വാഹനത്തിന്റെ വില അഞ്ചുലക്ഷത്തില്‍ അധികം. പോലീസും കമ്പനിയും തമ്മിലുള്ള രഹസ്യ ധാരണയായിരുന്നു ഇടപാടിനു പിന്നിലെന്നും ആക്ഷേപം.
സജിത്ത് പരമേശ്വരന്‍
from mangalam.com https://ift.tt/3c0TJhO
via IFTTT
No comments:
Post a Comment