കൊല്ലം : ജഡ്ജിയുടെ മുന്നിൽനിന്ന് കേസ് മാറ്റാൻ പ്രതികളുടെ ആവശ്യം. ഹൈക്കോടതിയിൽ അതിനായി നൽകിയ മൂന്ന് ഹർജികളും അതിലുള്ള വിധികളും സ്റ്റേയും. ഹർജി തള്ളിയതും ഒടുക്കം കേസ് കേട്ടുകൊണ്ടിരുന്ന ജഡ്ജി സ്ഥലംമാറിപ്പോകുന്നതിനു തലേദിവസം കുറ്റക്കാരാണെന്ന് കണ്ടെത്തിയതും.... കടവൂർ ജയൻ കൊലക്കേസിലെ വിസ്താരവും വിധിയും അങ്ങിനെ നിയമലോകവും പൊതുജനങ്ങളും ആകാംക്ഷയോടെയാണ് കണ്ടതും കേട്ടതും. വിധിപറയുന്ന ദിവസം അത് കേൾക്കാനും പ്രതികളെ കാണാനും ഒട്ടേറെപ്പേർ കോടതിയിലെത്തിയിരുന്നു. ശിക്ഷ വിധിക്കേണ്ട ദിവസം പ്രതികൾ കൂട്ടത്തോടെ മുങ്ങിയതായിരുന്നു മറ്റൊരു അപൂർവത. കേരളത്തിൽ കേട്ടുകേൾവിയില്ലാത്തതാണ് ഇത്തരമൊരു സംഭവമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപചന്ദ്രൻ പിള്ള അന്ന് പറഞ്ഞു. ഹാജരാകാതെ ഒളിവിൽപ്പോയ പ്രതികളുടെ ജാമ്യം റദ്ദാക്കുകയും അറസ്റ്റ് ചെയ്യാൻ നിർദേശിക്കുകയും ചെയ്ത കോടതി ജാമ്യക്കാർക്ക് നോട്ടീസ് അയച്ചിരുന്നു. ശിക്ഷ പ്രഖ്യാപിക്കാനായി കഴിഞ്ഞ നാലിന് കേസ് പരിഗണിക്കുമ്പോൾ പ്രതികൾ കോടതിയിൽ കീഴടങ്ങുമെന്നായിരുന്നു പോലീസിന്റെയും പ്രോസിക്യൂഷന്റെയും പ്രതീക്ഷ. പക്ഷേ കോടതിയിൽനിന്ന് ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിൽ ജാമ്യക്കാർ മാത്രമാണ് അന്ന് ഹാജരായത്. പിന്നീട് ജാമ്യക്കാരെ വിസ്തരിക്കുകയും പ്രതികളെ ഹാജരാക്കാൻ സമയം അനുവദിക്കുകയുമായിരുന്നു കോടതി. തിങ്കളാഴ്ച പ്രതികൾ കീഴടങ്ങിയതോടെ 14-ാം തീയതിയിലേക്ക് വെച്ച കേസ് തിങ്കളാഴ്ചതന്നെ വിധിപറഞ്ഞു. ഇൗ വിധിന്യായത്തിന് നിയമസാധുത ഉണ്ടോയെന്ന പ്രശ്നം ഹൈക്കോടതിക്ക് റഫർ ചെയ്യണമെന്നാവശ്യപ്പെട്ട് ഒന്നാംപ്രതി വിനോദ് തിങ്കളാഴ്ച കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജിയും കോടതി തള്ളി. പ്രതികളെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി. Content Highlights: Kadavoor Jayan murder case
from mathrubhumi.latestnews.rssfeed https://ift.tt/39mDSbc
via
IFTTT
No comments:
Post a Comment