അലിഗഢ്: ദേശീയപൗരത്വനിയമത്തിനെതിരേ അലിഗഢിൽ ധർണനടത്തുന്ന ആയിരത്തോളം പേർക്ക് ജില്ലാഭരണകൂടം മുന്നറിയിപ്പുനോട്ടീസയക്കുന്നു. പ്രതിഷേധക്കാർ നിരോധനാജ്ഞ മറികടക്കുന്നതിന് തൃപ്തികരമായ വിശദീകരണം നൽകണമെന്നും അല്ലാത്തപക്ഷം സ്വത്തു കണ്ടുകെട്ടുമെന്നുമാണ് നോട്ടീസിലുള്ളത്. ഇതുകൂടാതെ, ക്രമസമാധാനം ലംഘിക്കുന്നുവെന്നുകാട്ടി ഏതാനും പ്രാദേശികനേതാക്കൾക്ക് പോലീസ് മുന്നറിയിപ്പുനോട്ടീസ് അയച്ചു. ആയിരത്തോളംപേർക്ക് നോട്ടീസയക്കുന്നുണ്ടെന്നും തൃപ്തികരമായ മറുപടി നൽകിയില്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടിക്രമങ്ങൾ തുടങ്ങുമെന്നും സീനിയർ എസ്.പി. ആകാശ് കുൽഹാരി പറഞ്ഞു. തിരിച്ചറിഞ്ഞ ഏതാനുംപേർക്ക് നോട്ടീസയച്ചുതുടങ്ങി. ഏഴുദിവസത്തിനകം കാരണം ബോധിപ്പിച്ചില്ലെങ്കിൽ ഐ.പി.സി.യിലെ ഉചിതമായ വകുപ്പുകൾ ചുമത്തി നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് സിറ്റി മജിസ്ട്രേറ്റ് വിനീത് കുമാർ സിങ് പറഞ്ഞു. ഡൽഹിഗേറ്റിലെ ഈദ്‌ഗാഹിനുസമീപം ഒരാഴ്ചയായി നൂറുകണക്കിനുസ്ത്രീകൾ പൗരത്വനിയമത്തിനെതിരേയും ദേശീയ ജനസംഖ്യാപട്ടികയ്ക്കെതിരേയും സമരം നടത്തുകയാണ്. ഇവിടെ നിരോധനാജ്ഞ നിലവിലുണ്ട്. അലഞ്ഞുതിരിഞ്ഞുനടന്ന കാള ബുധനാഴ്ച പ്രതിഷേധക്കാർക്കിടയിലേക്ക് പാഞ്ഞുകയറിയത് ബഹളത്തിനിടയാക്കിയിരുന്നു. ഏതാനുംപേർക്ക് പരിക്കേറ്റു. ഉപദ്രവിക്കാൻ പോലീസ് കരുതിക്കൂട്ടി കാളയെ കയറൂരിവിട്ടതാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2SmZi17
via
IFTTT
No comments:
Post a Comment