തിരുവനന്തപുരം: നെഞ്ചിലൂടെ കടന്നുപോകുന്ന മഹാധമനിയിലുണ്ടാവുന്ന വീക്കം ചികിത്സിക്കാനുള്ള സ്റ്റെന്റ് ഗ്രാഫ്റ്റും അനുബന്ധ സംവിധാനവും തദ്ദേശീയമായി വികസിപ്പിച്ച് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ ഗവേഷകർ. ഇപ്പോൾ ഈ ചികിത്സയ്ക്ക് വിദേശത്തുനിന്ന് ഇറക്കുമതിചെയ്യുന്ന സ്റ്റെന്റ് ഗ്രാഫ്റ്റുകളാണ് ഉപയോഗിക്കുന്നത്. ഇവയുടെ കുറഞ്ഞവില മൂന്നരലക്ഷം രൂപയാണ്. ശ്രീചിത്ര വികസിപ്പിച്ച സ്റ്റെന്റ് ഗ്രാഫ്റ്റും സംവിധാനവും വിപണിയിലെത്തുന്നതോടെ ചികിത്സച്ചെലവ് ഗണ്യമായി കുറയുമെന്ന് ഡയറക്ടർ ഡോ. ആശാ കിഷോർ പറഞ്ഞു. കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ ബയോമെഡിക്കൽ ടെക്നോളജി വിഭാഗത്തിൽ പ്രവർത്തിക്കുന്ന ടെക്നിക്കൽ റിസർച്ച് സെന്റർ ഫോർ ബയോമെഡിക്കൽ ഡിവൈസാണ് സ്റ്റെന്റ് ഗ്രാഫ്റ്റ് വികസിപ്പിച്ചത്. പോളിസ്റ്റർ തുണി, നിക്കൽ-ടൈറ്റാനിയം ലോഹസങ്കരം എന്നിവ ഉപയോഗിച്ചാണു നിർമിച്ചിരിക്കുന്നത്. ഇതിന്റെ സാങ്കേതികവിദ്യ വൈദ്യശാസ്ത്ര ഉപകരണ കമ്പനിക്ക് ഉടൻ കൈമാറും. ഇതുമായി ബന്ധപ്പെട്ട് ആറു പേറ്റന്റ് അപേക്ഷകളും അഞ്ച് ഡിസൈൻ രജിസ്ട്രേഷനുകളും അധികൃതർക്കു സമർപ്പിച്ചിട്ടുണ്ട്. ഡോ. സുജേഷ് ശ്രീധരൻ, ഡോ. ഇ.ആർ. ജയദേവൻ, കാർഡിയോ വാസ്കുലാർ തൊറാസിക് സർജറി വിഭാഗത്തിൽനിന്നു വിരമിച്ച സീനിയർ പ്രൊഫസർ ഡോ. എം. ഉണ്ണികൃഷ്ണൻ, സി.വി. മുരളീധരൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് സംവിധാനം വികസിപ്പിച്ചത്. ഉപയോഗിച്ചിരിക്കുന്ന നിക്കൽ-ടൈറ്റാനിയം ലോഹസങ്കരം നിർമിച്ചിരിക്കുന്നത് ബെംഗളൂരുവിലെ നാഷണൽ എയ്റോസ്പെയ്സ് ലബോറട്ടറീസ് ആണ്. മഹാധമനിയിലെ വീക്കം അറുപതുവയസ്സ് പിന്നിട്ട അഞ്ചുശതമാനം പേരിൽ കണ്ടുവരുന്ന രോഗാവസ്ഥയാണ് നെഞ്ചിന്റെ ഭാഗത്തുള്ള മഹാധമനിയിലെ വീക്കം. ഇതിൽ വിള്ളലുകളുണ്ടായാൽ മരണംവരെ സംഭവിക്കാം. ഇന്ത്യയിൽ ഒരുലക്ഷം ആളുകളിൽ 510 പേർക്ക് ധമനിവീക്കം ഉണ്ടാകുന്നതായാണു കണക്ക്. പലപ്പോഴും കാര്യമായ രോഗലക്ഷണങ്ങൾ ഉണ്ടാകാറില്ലെന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. നെഞ്ചുവേദന, നടുവേദന, കിതപ്പ്, ആഹാരം ഇറക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ലക്ഷണങ്ങൾ. പുകവലി, ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊളസ്ട്രോൾ നില, പ്രായം, ധമനികളുടെ കട്ടികൂടുക, പ്രമേഹം, പാരമ്പര്യം എന്നിവയാണു രോഗകാരണങ്ങൾ. ചികിത്സ ശസ്ത്രക്രിയയോ ധമനിയിൽ വീക്കമുള്ള ഭാഗത്ത് സ്റ്റെന്റ് ഗ്രാഫ്റ്റ് സ്ഥാപിച്ചു നടത്തുന്ന എൻഡോവാസ്കുലാർ അയോട്ടിക് റിപ്പയറൊ ആണ് പ്രധാന ചികിത്സകൾ. ശസ്ത്രക്രിയയിൽ അപകടസാധ്യത കൂടുതലാണ്. അതിനാൽ എൻഡോവാസ്കുലാർ അയോട്ടിക് റിപ്പയർ ചികിത്സയ്ക്കാണ് ഡോക്ടർമാർ പ്രാമുഖ്യം നൽകുന്നത്. Content Highlights:stent graft, Sree Chitra Tirunal Institute for Medical Sciences & Technology
from mathrubhumi.latestnews.rssfeed https://ift.tt/2vHhw5R
via
IFTTT
No comments:
Post a Comment