ലഖ്നൗ: അച്ഛനെ പോലീസ് വെടിവെച്ചുകൊല്ലുമ്പോഴും അമ്മയെ നാട്ടുകാർ ഓടിച്ചിട്ടുതല്ലിച്ചതയ്ക്കുമ്പോഴും ഒന്നുമറിയാതെ ഉറങ്ങിക്കിടക്കുകയായിരുന്നു ആ ഒരു വയസ്സുകാരി. ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ 23 കുട്ടികളെ ബന്ദികളാക്കിയ സുഭാഷ് ബാഥമിന്റെ മകൾ. നാട്ടുകാരുടെ മർദനമേറ്റ് അമ്മ റൂബി കഠേരിയയും മരിച്ചതോടെ അനാഥമായിപ്പോയ ബാല്യം. അവളെ ദത്തെടുത്ത് പോറ്റിവളർത്താനൊരുങ്ങുകയാണ് കാൻപുർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ മോഹിത് അഗർവാൾ. വ്യാഴാഴ്ച സുഭാഷ് ബന്ദികളാക്കിയ കുട്ടികളെ മോചിപ്പിക്കുന്നതിനുള്ള രക്ഷാദൗത്യത്തിൽ പങ്കാളിയായിരുന്നു മോഹിത്. കുടുംബത്തിന്റെ താത്പര്യത്തിനെതിരായി വിവാഹിതരായതിനാൽ സുഭാഷിന്റെയും റൂബിയുടെയും കുഞ്ഞിനെ ഏറ്റെടുക്കാൻ ബന്ധുക്കളാരും എത്തിയില്ല. വനിതാ കോൺസ്റ്റബിളിന്റെ സംരക്ഷണയിൽ കഴിയുകയാണ് കുഞ്ഞ്. കുട്ടിയുടെ ഉത്തരവാദിത്വം മുഴുവൻ താൻ ഏറ്റെടുക്കുമെന്ന് മോഹിത് പറഞ്ഞു. തന്നെപ്പോലെ അവളെയും ഐ.പി.എസ്. ഓഫീസറാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. ഭാവിയിൽ തടസ്സമേതുമില്ലാതെ പഠനം നടക്കാൻ കുട്ടിയുടെപേരിൽ ഇതിനകം ബാങ്കക്കൗണ്ട് തുറന്നിട്ടുണ്ട്. അച്ഛനമ്മമാർ മരിച്ചെന്ന വാർത്തവന്നതോടെ കുട്ടിയെ ദത്തെടുക്കാൻ നാട്ടിലും വിദേശത്തുനിന്ന് ഒട്ടേറെ അന്വേഷണങ്ങൾ വന്നിരുന്നു. ഇനിയഥവാ, നിയമനടപടികൾ പൂർത്തിയാക്കി ആരെങ്കിലും ദത്തെടുത്താലും കുഞ്ഞിന്റെ കാര്യങ്ങൾ താൻ നേരിട്ടു ശ്രദ്ധിക്കുമെന്ന് മോഹിത് പറഞ്ഞു. കൊലക്കേസ് പ്രതിയായ സുഭാഷ്, മകളുടെ ജന്മദിനാഘോഷമെന്നു പറഞ്ഞാണ് അയൽക്കാരായ കുട്ടികളെ വ്യാഴാഴ്ച വൈകുന്നേരം വീട്ടിൽ വിളിച്ചുകൂട്ടിയത്. എട്ടുമണിക്കൂറോളം കുട്ടികളെ ഇയാൾ ബന്ദികളാക്കിവെച്ചു. വീട്ടുകാർ അറിയിച്ചതോടെ പോലീസ് സ്ഥലത്തെത്തി സുഭാഷിനെ വെടിവെച്ചുകൊന്ന് കുട്ടികളെ മോചിപ്പിച്ചു. ഈ സമയം വീടിനുപുറത്തേക്കോടിയ റൂബിയെ നാട്ടുകാർ മർദിച്ചു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ അവർ ആശുപത്രിയിൽ മരിച്ചു. തന്റെ പേരിലുള്ള കേസ് പോലീസിനെക്കൊണ്ട് പിൻവലിപ്പിക്കാനായിരുന്നു സുഭാഷിന്റെ ബന്ദിനാടകമെന്നാണു കരുതുന്നത്. Content Highlights:Police officer says will help bring up hostage-takers orphaned child, hopes she joins IPS
from mathrubhumi.latestnews.rssfeed https://ift.tt/2GTA3Oo
via
IFTTT
No comments:
Post a Comment