അഹമ്മദാബാദ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭാര്യക്കും വരവേൽപ്പ് ഗംഭീരമാക്കാൻ ഗുജറാത്ത് ഒരുങ്ങുമ്പോൾ ചെലവാകുന്നത് മിനിറ്റിൽ 55 ലക്ഷം രൂപയോളം. നൂറുകോടിയോളം രൂപ വിവിധ വകുപ്പുകൾ ചെലവാക്കുമ്പോൾ ട്രംപ് നഗരത്തിൽ തങ്ങുക മൂന്നരമണിക്കൂർമാത്രം. സർക്കാർ വകുപ്പുകളും കോർപ്പറേഷനും അർബൻ ഡെവലപ്മെന്റ് കോർപ്പറേഷനുമാണ് ചെലവിന്റെ മുഖ്യഭാഗവും വഹിക്കുന്നത്. റോഡുകളുടെ നിർമാണത്തിനും നവീകരണത്തിനുമാണ് 80 കോടിയോളം മുടക്കുക. സുരക്ഷയ്ക്ക് 12 കോടി, സ്റ്റേഡിയത്തിലെത്തുന്ന ഒരു ലക്ഷത്തിലധികം പേരുടെ ചെലവിനായി ഏഴുകോടി, സൗന്ദര്യവത്കരണത്തിന് ആറുകോടി, സാംസ്കാരിക പരിപാടികൾക്ക് നാലുകോടി എന്നിങ്ങനെയാണ് ഏകദേശതുക. റോഡുകളുടെ നിർമാണം നഗരസഭാ ബജറ്റിലുള്ളതിനാൽ നഷ്ടമല്ലെന്നാണ് കോർപ്പറേഷൻ വ്യക്തമാക്കുന്നത്. 24-ന് നട്ടുച്ചയ്ക്കാണ് ട്രംപ് എത്തുക. മൂന്നരയോടെ ഡൽഹിക്കുമടങ്ങും. ഇതിനിടെ റോഡ്ഷോ, സാബർമതി ആശ്രമസന്ദർശനം, മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനം എന്നിവയാണ് പരിപാടികൾ. മോദിക്കൊപ്പം നടത്തുന്ന 22 കിലോമീറ്റർ റോഡ് ഷോ ലോകറെേക്കാഡായിരിക്കുമെന്ന് മേയർ ബിജൽ പട്ടേൽ അവകാശപ്പെട്ടു. അമ്പതിനായിരം ആളുകൾ ഇവരെ സ്വീകരിക്കാൻ വഴിയോരങ്ങളിൽ ഉണ്ടാകും. 1,20,000 പേർ സ്റ്റേഡിയത്തിൽ ഉണ്ടാകുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ. ഇവരിലേറെയും ബി.ജെ.പി. പ്രവർത്തകരായിരിക്കും. എല്ലാവരുടെയും പേരുവിവരം പോലീസ് ശേഖരിക്കുന്നുണ്ട്. പതിനായിരത്തോളം പോലീസുകാരാണ് സുരക്ഷയ്ക്കായി ഉണ്ടാവുക. യു.എസ്. സീക്രട്ട് സർവീസ്, എൻ.എസ്.ജി., എസ്.പി.ജി. എന്നിവർക്കു പുറമേയാണിത്. പ്രധാനസ്ഥലങ്ങളിൽ ആന്റി-സ്നൈപ്പർ ടീമും ഉണ്ടാകും. ഇന്ത്യാസന്ദർശനത്തെപ്പറ്റി ട്രംപ് സാമൂഹികമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നുണ്ട്. പുതിയ ട്വീറ്റ് ഇങ്ങനെ: 'വലിയ ബഹുമതി, മാർക്ക് സക്കർബർഗ് പറഞ്ഞത് ഫെയ്സ്ബുക്കിൽ ഡൊണാൾഡ് ട്രംപ് ഒന്നാമതും പ്രധാനമന്ത്രി മോദി രണ്ടാമതുമാണ് എന്നത്രേ. ഞാൻ ഇന്ത്യയിലേക്കു പോവുകയാണ്. കാത്തിരിക്കുന്നു'. എന്നാൽ, മോദിയുടെ ഫെയ്സ്ബുക്ക് ലൈക്കുകൾ ട്രംപിനെക്കാൾ ഏറെയാണ് എന്ന അവകാശവാദവുമായി അനുയായികൾ സാമൂഹികമാധ്യമങ്ങളിൽ അണിനിരന്നു. Content Highlights:India Spends crores on Trump India Visit
from mathrubhumi.latestnews.rssfeed https://ift.tt/37w3n8P
via
IFTTT
No comments:
Post a Comment