ചെറുതോണി(ഇടുക്കി): ഈ അച്ഛൻ ഉമ്മറത്ത് കണ്ണടയ്ക്കാതെ രാത്രി വെളുപ്പിക്കും. ഉള്ളിൽ ആധി നിറയുമ്പോൾ ഉറക്കംവരുമെന്ന ഭയമില്ല. തകർന്നുകിടക്കുന്ന, വാതിലില്ലാത്ത വീട്ടിൽ പെൺമക്കളുള്ളപ്പോൾ ഈ അച്ഛന് ഉറങ്ങാനാവില്ല.ചെറുതോണി ടൗണിനോടു ചേർന്നുള്ള ആറുസെൻറ് കോളനിയിൽ താമസിക്കുന്ന പാറേപറമ്പിൽ സജീവൻ തിണ്ണയിലിട്ടിരിക്കുന്ന ബെഞ്ചിലിരുന്ന് നേരംവെളുപ്പിക്കാൻ തുടങ്ങിയിട്ട് ഒന്നരവർഷം കഴിഞ്ഞു. പഴയതായിരുന്നെങ്കിലും ഹോളോബ്രിക്സും ഷീറ്റും കൊണ്ടുണ്ടാക്കിയ ഒരു കൊച്ചുകൂര കൂലിപ്പണിക്കാരനായ സജീവനുണ്ടായിരുന്നു. 2018 ഓഗസ്റ്റിലുണ്ടായ പ്രളയം വീടിന്റെ ഒരു ഭാഗം തകർത്തു. അന്ന് ഇടിഞ്ഞുവീണ മണ്ണ് ഇപ്പോഴും വീടിനുള്ളിൽ കിടക്കുകയാണ്. പട്ടികജാതിവിഭാഗക്കാരനായ സജീവന് പ്രളയം കഴിഞ്ഞ് രണ്ടുവർഷമാകാറായിട്ടും ഒരു സഹായവും എവിടെനിന്നും ലഭിച്ചില്ല. വീടിന്റെ തകർന്നഭാഗത്ത് െഫ്ലക്സ് കെട്ടിമറച്ച് ബാക്കിയുള്ള ഒറ്റമുറിയിലാണ് രോഗിയായ ഭാര്യയും പത്തിലും ഏഴിലും പഠിക്കുന്ന പെൺമക്കളും ആറുവയസ്സുകാരൻ മകനും കഴിയുന്നത്. വീട്ടുസാധനങ്ങളും കുട്ടികളുടെ പഠനോപകരണങ്ങളുമെല്ലാം സൂക്ഷിക്കുന്നത് ഇവിടെയാണ്. വീടിനോടുചേർന്ന് ഒരു ചായ്‌പ്പിറക്കിയാണ് ആഹാരം പാകംചെയ്യുന്നത്. ഇവിടിരുന്നാണ് കുട്ടികൾ പഠിക്കുന്നതും.രാത്രിയിൽ പേടിയാകുന്നുവെന്ന് കുട്ടികൾ പറഞ്ഞതോടെയാണ് സജീവൻ വീടിനുമുമ്പിൽ കാവലിരിക്കാൻ തുടങ്ങിയത്. കുട്ടികൾ പഠിച്ചുകഴിയുംവരെ സജീവൻ ഒരുപോള കണ്ണടയ്ക്കാതെ കാവലിരിക്കും. അവർ ഉറങ്ങിക്കഴിഞ്ഞും അവിടെയിരിക്കും. പുലർച്ചയോടടുക്കുമ്പോൾ തിണ്ണയിലെ ബെഞ്ചിൽക്കിടന്ന് അല്പമൊന്നുറങ്ങും. കുടുംബത്തിന് ആറുസെന്റ് സ്ഥലം സ്വന്തമായി ഉണ്ടെങ്കിലും ഒരു സർക്കാർസഹായവും ലഭിച്ചിട്ടില്ല. വീടിന്റെ തകർന്നഭാഗം നന്നാക്കിത്തരണമെന്ന അപേക്ഷയും ഉദ്യോഗസ്ഥർ പരിഗണിച്ചിട്ടില്ല. 2017-ൽ ലൈഫ് ഭവനപദ്ധതിപ്രകാരം വീട് അനുവദിച്ചിരുന്നു. എന്നാൽ, അതും ശരിയായില്ല.
from mathrubhumi.latestnews.rssfeed https://ift.tt/3bb566x
via
IFTTT
No comments:
Post a Comment