തെന്മല : ആര്യങ്കാവിലെ റോസ്‌മല കാണാൻപോകുന്നതിനിടയിൽ കാട്ടുപോത്ത് ഓടിച്ച് വനത്തിൽ കാണാതായ യുവാവ് 17 മണിക്കൂറിനുശേഷം തിരികെയെത്തി. കോട്ടയം പുതുപ്പള്ളി സ്വദേശി കൊച്ചുപാറയിൽ സുമേഷാ(21)ണ് ഞായറാഴ്ച റോസ്‌മല രാജാക്കൂപ്പ് ഭാഗത്ത് വഴിതെറ്റി കാട്ടിലകപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ ഏഴരയോടെയാണ് സുമേഷ് കാട്ടിൽനിന്ന് സാഹസികമായി രക്ഷപ്പെട്ട് പുറത്തെത്തിയത്.വനത്തിലെ നടുക്കുന്ന അനുഭവത്തെപ്പറ്റി സുമേഷ് പറയുന്നത് ഇങ്ങനെ: ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആര്യങ്കാവിൽനിന്ന് ബന്ധുവായ അജേഷിനൊപ്പം ബൈക്കിൽ റോസ്‌മലയിലേക്ക് യാത്രതിരിച്ചു. റോസ്‌മല രാജാകൂപ്പ് ഭാഗത്തുവെച്ച് മൂത്രമൊഴിക്കാൻ ഇറങ്ങി. സമീപത്തെ തോടിനു മറുകരയിൽക്കണ്ട ഇടവഴിയിലൂടെ കുറച്ചു മുന്നോട്ടു നടന്നു.ഇതിനിടയിൽ ഒരുകൂട്ടം കാട്ടുപോത്തുകൾ മുന്നിൽപ്പട്ടു. പരിഭ്രമിച്ച് എങ്ങോട്ടാണ് ഓടിയതെന്ന് അറിയില്ല. ഫോണിൽ റോഡിൽ നിൽക്കുന്ന അജേഷിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സിഗ്നൽ ഇല്ലായിരുന്നു. ഉച്ചത്തിൽ വിളിച്ചുനോക്കിയെങ്കിലും അജേഷ് കേട്ടില്ല. കാട്ടിലൂടെ കുറേ മുന്നോട്ടുനടന്നു. നേരം ഇരുട്ടിത്തുടങ്ങിയതോടെ വലിയ ഒരു മരത്തിൽക്കയറി. ഇതിനിടയിൽ കുറച്ച് റേഞ്ച് കിട്ടിയപ്പോൾ 112-ൽ വിളിച്ച് പോലീസിനെ വിവരം അറിയിച്ചു. നിൽക്കുന്ന സ്ഥലത്തിൻറെ ചിത്രങ്ങളും അയച്ചുകൊടുത്തു. പോലീസും വനംവകുപ്പുദ്യോഗസ്ഥരും മരത്തിന്റെ മുകളിൽക്കയറി പരിസരം വീക്ഷിക്കാൻ നിർദേശിച്ചു.ഇടയ്ക്ക് ബന്ധുക്കളെയും വിളിച്ചിരുന്നു. എന്നാൽ അധികം വൈകാതെ മൊബൈൽ സ്വിച്ച് ഓഫായി. ഇതിനിടയിൽ സമീപത്തുകണ്ട വലിയ മരത്തിന്റെ പൊത്തിൽ കിടന്നുറങ്ങാൻ തീരുമാനിച്ചു. ആരെങ്കിലും തിരഞ്ഞെത്തിയാൽ തിരിച്ചറിയാനായി ഷർട്ട് ഊരി സമീപത്തെ മരത്തിൽ കെട്ടിയിട്ടു. െെകയിലുണ്ടായിരുന്ന ജാക്കറ്റ് പുതച്ച് മരത്തിന്റെ പൊത്തിൽ കിടക്കുന്നതിനിടയിൽ ഏതോ വന്യമൃഗം പൊത്തിനു മുന്നിൽവന്നു. കമ്പെടുത്ത് എറിഞ്ഞ് അതിനെ ഓടിച്ചു. പിന്നെയും പൊത്തിൽക്കിടക്കുന്നത് സുരക്ഷിതമല്ലെന്ന് മനസ്സിലായതിനാൽ മരത്തിനുമുകളിൽക്കയറി. നേരം പുലർന്നതോടെ മരത്തിൽനിന്നിറങ്ങി വീണ്ടും കാട്ടിലൂടെ നടന്നു. ഇതിനിടയിൽ അരുവിയിലെ വെള്ളം കുടിച്ചു ദാഹം തീർത്തു. കാട്ടിലൂടെ കേബിൾ ലൈൻ പോകുന്നത് ശ്രദ്ധയിൽപ്പെട്ടു. കേബിൾ ജനവാസമേഖലയിലേക്ക് എത്തുമെന്ന പ്രതീക്ഷയിൽ നടന്നതിനാൽ റോഡിനോട് ചേർന്ന ഭാഗത്ത് എത്തി. സുമേഷിന്റെ ഫോൺ കിട്ടിയ ഉടൻ പോലീസ് ടെലിക്കമ്യൂണിക്കേഷൻ വിഭാഗം നോഡൽ ഓഫീസർ മനോജ് എബ്രഹാം, ഇൻ-ചാർജ് സാബു, സി.പി.ഒ. അജ്മൽ എന്നിവരുടെ നേതൃത്വത്തിൽ തെന്മല പോലീസുമായി ബന്ധപ്പെട്ട് തിരച്ചിലിന് നിർദേശം നൽകിയിരുന്നു. പോലീസ് ആര്യങ്കാവ് വനംവകുപ്പുമായി ബന്ധപ്പടുകയും ഞായറാഴ്ച വൈകീട്ട് അഞ്ചോടെ തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. എന്നാൽ സുമേഷിന്റെ ഫോൺ സ്വിച്ച് ഓഫ് ആയത് തിരച്ചിലിന് തിരിച്ചടിയായി.പുനലൂർ ഡെപ്യൂട്ടി തഹസിൽദാർ അഷറഫ്, കുളത്തൂപ്പുഴ വില്ലേജ് ഓഫീസർ ജയദേവൻ തുടങ്ങിവർ ചേർന്ന് ആരോഗ്യ പരിശോധനയ്ക്കായി തെന്മല കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. കാട്ടിൽ നടക്കുന്നതിനിടയിൽ കഴുത്തിൽ വള്ളിപ്പടർപ്പുകൾകൊണ്ട നിസ്സാരപരിക്കുകൾ മാത്രമാണ് സുമേഷിനുള്ളത്. ആശുപത്രിയിലെ പരിശോധനയ്ക്കുശേഷം സുമേഷിനെ തെന്മല പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ശെന്തുരുണി വന്യജീവിസങ്കേതം വൈൽഡ് ലൈഫ് വാർഡൻ ബി.സജീവ്കുമാർ, ആര്യങ്കാവ് റേഞ്ച് ഓഫീസർ അബ്ജു കെ.അരുൺ തുടങ്ങിയവർ യുവാവിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് കോട്ടയത്തുനിന്നെത്തിയ ബന്ധുക്കളോടോപ്പം സുമേഷിനെ വിട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/39O3Swx
via
IFTTT
No comments:
Post a Comment