പത്തനംതിട്ട: പന്ത്രണ്ടു വര്‍ഷം മുമ്പ് പത്തനംതിട്ട പോലീസ് സ്‌റ്റേഷന്റെ ആയുധപ്പുര തുരന്ന സംഭവത്തില്‍ എങ്ങുമെത്താതെ അന്വേഷണം. 24 മണിക്കൂറിനകം കുറ്റവാളിയെ കണ്ടെത്തണമെന്നാണു ഡി.ജി.പി. അന്നു നിര്‍ദേശിച്ചതെങ്കിലും യഥാര്‍ഥ പ്രതിയെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഒരു നിരപരാധിയെ കസ്‌റ്റഡിയിലെടുത്തു പീഡിപ്പിക്കുകയും ചെയ്‌തു.
2007 ഒക്‌ടോബര്‍ പത്തിനു പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ആയുധപ്പുരയുടെ ഭിത്തി തുരക്കാന്‍ ശ്രമം നടന്നത്. ഒന്നരയടി വ്യാസത്തില്‍ ഭിത്തി ഭാഗികമായി തുരന്നു കഴിഞ്ഞപ്പോഴാണ് ശബ്‌ദംകേട്ട് പോലീസ് സ്‌ഥലത്തെത്തിയത്. ഇതോടെ മോഷ്‌ടാവ് ഓടിരക്ഷപ്പെട്ടു. ആയുധങ്ങള്‍ കവരുകയായിരുന്നു ലക്ഷ്യമെന്നും ഇതിനുപിന്നില്‍ ചില തീവ്രവാദ സംഘടനകളാണെന്നും സംശയമുയര്‍ന്നു. പ്രതിക്കായി പരക്കംപാഞ്ഞ പോലീസിന്റെ കൈയില്‍ കിട്ടിയത് രണ്ടു ദിവസം മുമ്പ് പത്തനംതിട്ട നഗരത്തില്‍ നടന്ന അടിപിടി കേസില്‍ കസ്‌റ്റഡിയില്‍ എടുത്ത ആറന്മുള പാപ്പാറ്റുതറ വിനോദ് കുമാറിനെയാണ്.
ശബരിമല ഇടത്താവളത്തില്‍വച്ച് വിനോദ് കുമാറിനെ ചോദ്യം ചെയ്‌തു. ഇന്‍സ്‌പെക്‌ടര്‍ അജിത് കുമാറിന്റെ വാടകവീട്ടില്‍ എത്തിച്ച് രണ്ടുദിവസം ചോദ്യം ചെയ്‌തിട്ടും ചെയ്യാത്ത കുറ്റം ഏല്‍ക്കാന്‍ വിനോദ് തയാറായില്ല. മദ്യവും ഇറച്ചിയും നല്‍കി പാട്ടിലാക്കാന്‍ ശ്രമിച്ചു. ഒടുവില്‍ എസ്.പിക്ക് മുന്നില്‍ പ്രതിയാണെന്ന് പറഞ്ഞ് വിനോദിനെ ഹാജരാക്കി. തന്റെ ഭാര്യ ഗര്‍ഭിണിയാണെന്നും ഇതിനു മുമ്പ് തന്റെ പേരില്‍ ഒരു പെറ്റി കേസുപോലും രജിസ്‌റ്റര്‍ ചെയ്‌തിട്ടില്ലെന്ന് ആണയിട്ട് പറഞ്ഞിട്ടും ഫലമുണ്ടായില്ല.
പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ വിനോദിനെ റിമാന്‍ഡ് ചെയ്‌തു. വിവരമറിഞ്ഞ് എത്തിയ അഡ്വ. മഹേഷ് കുമാറാണ് കോടതിയില്‍ വിനോദ് നിരപരാധിയാണെന്ന് തെളിയിച്ചത്.
നിരപരാധിയെ പ്രതിയാക്കി പോലീസ് നടത്തിയ നാടകം സണ്‍ഡേ മംഗളത്തില്‍ ഫീച്ചറായി വന്നിരുന്നു. അതോടെ യഥാര്‍ഥ പ്രതിയെ തേടി പോലീസ് വീണ്ടും കുറച്ചുനാള്‍ അലഞ്ഞു. പ്രതികളുടെ ലക്ഷ്യം ആയുധങ്ങളായിരുന്നില്ലെന്നും സ്‌റ്റേഷനില്‍ സൂക്ഷിച്ചിരുന്ന ഒരുലക്ഷം രൂപയായിരുന്നെന്നും വരുത്തിത്തീര്‍ത്തു കേസിന്റെ ഗൗരവം കുറയ്‌ക്കാനാണ് പോലീസ് ശ്രമിച്ചത്.
[IMG]
മാസങ്ങള്‍ കഴിഞ്ഞതോടെ കേസിന്റെ കാര്യം അധികൃതര്‍ മറന്നു. ഇന്നും യഥാര്‍ഥ പ്രതി പിടികിട്ടാപ്പുള്ളിയായി പത്തനംതിട്ടയില്‍ വിലസുന്നുവെന്നാണ് ജനസംസാരം. പണം കവരാനാണെങ്കില്‍ പിന്നെ എന്തിന് പോലീസ് സ്‌റ്റേഷനില്‍ നിന്നും മാറി സ്‌ഥിതി ചെയ്യുന്ന ആയുധപ്പുര തുരന്നു എന്ന ചോദ്യത്തിന് പോലീസിന് മറുപടിയില്ല. അന്നത്തെ അന്വേഷണ ഉദ്യോഗസ്‌ഥനായ അജിത്‌കുമാറിനെ പിന്നീട് വേറൊരു കേസിന്റെ പേരില്‍ സര്‍വീസില്‍ നിന്നു നീക്കി.
മോഷണശ്രമം നടന്നത് കനത്ത മഴയില്‍
2007 ഒക്‌ടോബര്‍ പത്തിനു പുലര്‍ച്ചെ രണ്ടു മണിയോടെയാണ് പത്തനംതിട്ട പോലീസ് സ്‌റ്റേഷന്റെ ആയുധപ്പുരയില്‍ മോഷണശ്രമം നടന്നത്. പുറത്ത് മഴ ശക്‌തമായി പെയ്യുന്നുണ്ടായിരുന്നു. പാറാവുകാരനും സ്‌റ്റേഷന്‍ ചാര്‍ജുള്ള ഉദ്യോഗസ്‌ഥനും വയര്‍ലസ് കൈകാര്യം ചെയ്യുന്ന പോലീസുകാരനുമാണ് സ്‌റ്റേഷനിലുണ്ടായിരുന്നത്. മഴത്തുള്ളികള്‍ അലൂമിനിയം ഷീറ്റില്‍ പതിക്കുന്ന ശബ്‌ദം മുഴങ്ങി കേട്ടിരുന്നതിനാല്‍ സ്‌റ്റേഷനോടു ചേര്‍ന്നുള്ള ആയുധപ്പുരയുടെ പിന്നില്‍ നടന്ന മോഷണശ്രമം പോലീസ് ഉദ്യോഗസ്‌ഥര്‍ അറിഞ്ഞില്ല.
ഇഷ്‌ടിക ഉപയോഗിച്ച് നിര്‍മിച്ച ഭിത്തിയില്‍ പ്ലാസ്‌റ്റിക് വല തിരുകിവെച്ച ശേഷം അതിനുമുകളില്‍ ചുറ്റിക ഉപയോഗിച്ചാണ് ഭിത്തി ഇടിച്ചു തകര്‍ക്കാര്‍ അജ്‌ഞാത വ്യക്‌തി ശ്രമിച്ചത്. അതിനാല്‍ ചുറ്റിക ഉപയോഗിച്ചുള്ള ഇടിയുടെ ശബ്‌ദവും പുറത്ത് കേട്ടില്ല. ഇടയ്‌ക്ക് മഴയുടെ ശക്‌തി അല്‍പ്പമൊന്നു കുറഞ്ഞപ്പോള്‍ഭിത്തിയില്‍ എന്തോ ആഞ്ഞു പതിക്കുന്ന ശബ്‌ദം പാറാവു നിന്ന പോലീസുകാരന്‍ കേട്ടു. കുറ്റിക്കാടുകള്‍ വളര്‍ന്നു നിന്ന സ്‌റ്റേഷന്റെ പിന്നാമ്പുറത്തു ചെന്നുനോക്കിയപ്പോള്‍ ആരോ ഭിത്തി തുരക്കുന്ന കാഴ്‌ചയാണു കണ്ടത്. പോലീസുകാരന്‍ കയര്‍ത്തപ്പോഴേക്കും അജ്‌ഞാതരൂപം കുറ്റിക്കാട്ടിലൂടെ ഓടി മറഞ്ഞു. ഇതിനകം ഒന്നരയടി വ്യാസത്തില്‍ ഭിത്തി ഭാഗികമായി മോഷ്‌ടാവ് തുരന്നു കഴിഞ്ഞിരുന്നു.
ഡ്യൂട്ടിയിലുണ്ടായിരുന്ന ഇന്‍സ്‌പെക്‌ടര്‍ എസ്. അജിത്‌കുമാര്‍ മെഴുവേലിയിലുള്ള വീട്ടിലേക്ക് പോയ സമയത്തായിരുന്നു സംഭവം. വിവരമറിഞ്ഞ് എസ്.പിയും ഡിവൈ.എസ്.പിയും ഇന്‍സ്‌പെക്‌ടറും സ്‌ഥലത്തെത്തി. ആയുധങ്ങള്‍ മോഷ്‌ടിച്ചു കടത്തുക എന്ന ലക്ഷ്യത്തോടെ പത്തനംതിട്ടയിലും പരിസരത്തുമുള്ള ചില തീവ്രവാദി സംഘമാകാം സംഭവത്തിന് പിന്നിലെന്ന് ചൂണ്ടികാട്ടി മാധ്യമങ്ങളില്‍ വാര്‍ത്തയും വന്നു. അതോടെ മോഷണശ്രമത്തിന് കൂടുതല്‍ ഗൗരവവും കൈവന്നു. പോലീസ് സ്‌റ്റേഷനില്‍ നിന്നും പത്തു മീറ്റര്‍ മാറിയാണ് ആയുധപുരയുടെ സ്‌ഥാനം. തോക്കും പിസ്‌റ്റളും തിരകളുമുള്ള മുറിയുടെ ഭിത്തി തന്നെയാണ് മോഷ്‌ടാക്കള്‍ തുരന്നത്. അതിനാല്‍ ലക്ഷ്യം ആയുധങ്ങളാണെന്നുള്ള കാര്യം വ്യക്‌തമായിരുന്നു.
സജിത്ത് പരമേശ്വരന്‍
from mangalam.com https://ift.tt/39yTyIm
via IFTTT
No comments:
Post a Comment