ആരിക്കാടി (കാസർകോട്): ആശുപത്രിയിൽ ഭാര്യ പ്രസവിച്ചു. കുഞ്ഞുവാവയ്ക്ക് സുഖംതന്നെ... പക്ഷേ, തൊട്ടപ്പുറമുള്ള പാലമരത്തിലെ വെള്ളവയറൻ കടൽപ്പരുന്ത് അപകടത്തിലാണ്. കാരണം ആ മരം രണ്ടുദിവസത്തിനകം മുറിക്കുമത്രെ. ആശുപത്രിയിൽ ഭാര്യയ്ക്ക് കൂട്ടിരിക്കുന്ന രാജു കിദൂർ എന്ന പക്ഷിസ്നേഹിക്ക് തത്കാലത്തേക്ക് അവിടെനിന്ന് മാറിനിൽക്കാനാവില്ല. അതിനാൽ ഞായറാഴ്ച രാവിലെ അദ്ദേഹം ബേർഡ് ഗ്രൂപ്പിൽ ഉൾപ്പെടെ പക്ഷിയെ രക്ഷിക്കാൻ പോസ്റ്റ് ഇട്ടു. കുമ്പള ഹോളി ഫാമിലി സ്കൂളിലെ അധ്യാപകനാണ് പക്ഷി ഗവേഷകനായ രാജു കിദൂർ. നവീനയാണ് ഭാര്യ. വൻമരങ്ങളുടെ വാസസ്ഥലമില്ലാതെ കേരളത്തിൽ വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഈ പക്ഷിക്കുവേണ്ടി (വൈറ്റ് ബെലീഡ് സീ ഈഗിൾ) പക്ഷിനിരീക്ഷകരും പ്രവർത്തകരും ഉടൻ പഞ്ചായത്തുമായി ബന്ധപ്പെട്ടു. ആരിക്കാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിനും വീട്ടുകാർക്കും ഭീഷണിയായതിനാലാണ് മരം മുറിക്കുന്നതെന്ന് കുമ്പള പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. പുണ്ടരീകാക്ഷ പറഞ്ഞു. പരാതി കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ, ഭീഷണിയുള്ള മരകൊമ്പുമാത്രം മുറിച്ചാൽ പോരെയെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ചോദ്യം. രണ്ടുപക്ഷികളും മുട്ടയുമാണ് കൂട്ടിലുള്ളത്. വെള്ള വയറൻ കടൽപ്പരുന്ത് കടൽപ്പാമ്പുകളെ ഭക്ഷിക്കുന്ന ഇവ കടലിനോടടുത്ത് വൻ മരങ്ങളിലാണ് കൂടുകെട്ടുക. വെള്ളവയറൻ കടൽപ്പരുന്തുകൾക്ക് കേരളത്തിൽ കൂടുള്ളത് അപൂർവമാണ്. വർഷങ്ങൾക്കുമുമ്പ് മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സർവേയിൽ 68 എണ്ണത്തെ കണ്ടെത്തി. തീരപ്രദേശങ്ങളോട് ചേർന്നുള്ള കാവുകളും വൻമരങ്ങളും നശിച്ചതുകാരണം ഇവ വംശനാശത്തിലാണ്. തെക്കൻ ജില്ലകളിൽ ഇവ കുറവാണ്. സ്വകാര്യഭൂമിയിലെ മരങ്ങളിലെ കൂടുസംരക്ഷിക്കാൻ സാമൂഹികവനവത്കരണവിഭാഗം വീട്ടുകാർക്ക് 'മരം-കൂട് സംരക്ഷണത്തിന്' 5,000 രൂപ മുമ്പ് സമ്മാനം നൽകിയിരുന്നു. പിന്നീട് അതും നിലച്ചു. Content Highlights:birds lover Facebook post to protect White-bellied sea eagle
from mathrubhumi.latestnews.rssfeed https://ift.tt/2sFB0GN
via
IFTTT
No comments:
Post a Comment