ആലപ്പുഴ ബോംബ് സ്ക്വാഡിലെ പോലീസ് നായ, ബ്ലാക്കിക്ക് ആദരാഞ്ജലിയർപ്പിക്കുന്ന ജില്ലാ പോലീസ് മേധാവി കെ.എം.ടോമി ആലപ്പുഴ: പോലീസ് ബോംബ് സ്ക്വാഡിലെ നായ, മൂന്ന് വയസ്സുകാരൻ ജൂഡോ(ബ്ലാക്കി)യുെട മരണകാരണം കടുത്ത ചൂടിന്റെ സമ്മർദം മൂലമുണ്ടായ ഹൃദയാഘാതമാമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഗവർണറുടെ യാത്രാവഴിയിൽ സുരക്ഷയൊരുക്കാനെത്തിച്ചപ്പോഴാണ് നായ ചത്തത്. പോലീസ് വാനിലാണ് നായയെ ചത്തനിലയിൽ കണ്ടെത്തിയത്. ചീഫ് വെറ്ററിനറി ഓഫീസർ ഡോ. കെ.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ സീനിയർ വെറ്ററിനറി സർജൻ ഡോ. രാജീവ്, ഡോ. വൈശാഖ് മോഹൻ, ഡോ. വിനീതാ ദിവാകർ എന്നിവർ ചേർന്നാണ് പോലീസ് നായയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. എം.സി.റോഡ് വഴി കോട്ടയത്തേക്ക് ഗവർണറുടെ വാഹനവ്യൂഹം കടന്നുപോകുന്നതിന്റെ ഭാഗമായുള്ള പരിശോധനയ്ക്കാണ് ജൂഡോയെ എത്തിച്ചത്. നായയുടെ സംരക്ഷണച്ചുമതല ഉണ്ടായിരുന്ന രണ്ട് പോലീസുകാരെ ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്തിരുന്നു. ഉത്തരവാദികൾക്കെതിരേ അന്വേഷണം, കേസ് നായയുടെ സംരക്ഷണച്ചുമതലയുണ്ടായിരുന്ന രണ്ട് പോലീസുകാർ വീഴ്ചവരുത്തിയെന്നാണ് പ്രാഥമികനിഗമനം. ഇവരെ അടിയന്തരമായി സസ്പെൻഡ് ചെയ്തിരുന്നു. ഇവർക്കെതിരേ കേസെടുത്തിട്ടുമുണ്ട്. അന്വേഷണം പൂർത്തിയാക്കാൻ വകുപ്പുതല നടപടി സ്വീകരിക്കും. രണ്ട് പേർക്കായിരുന്നു നായയുടെ സംരക്ഷണച്ചുമതല. ഇതിൽ ഒരാൾ ഗവർണറുടെ ഡ്യൂട്ടിയിൽനിന്ന് വിട്ടുനിന്നു. പകരം മറ്റൊരാളെയാണ് നിയോഗിച്ചത്. അതിനാൽ ആരൊക്കെയാണ് വീഴ്ചവരുത്തിയത് എന്ന് കണ്ടെത്തി കർശനമായ നടപടി സ്വീകരിക്കാനാണ് ജില്ലാ പോലീസ് മേധാവി കെ.എം.ടോമി ഉത്തരവിട്ടിരിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2QGaMfc
via
IFTTT
No comments:
Post a Comment