ആലപ്പുഴ: ഭൂപരിഷ്കരണനിയമം വളച്ചൊടിക്കുന്നവർ ഫാസിസ്റ്റുകളാണെന്നും അവർ മോദിയെ പോലെയാണെന്നും സി.പി.ഐ. അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ്ബാബു. ഭൂപരിഷ്കരണനിയമം നടപ്പാക്കിയതിന്റെ അമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി സി.പി.ഐ. ആലപ്പുഴ മണ്ഡലം കമ്മിറ്റി നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂപരിഷ്കരണനിയമത്തിൽ സി.അച്യുതമേനോൻ എവിടെയാണ് വെള്ളംചേർത്തതെന്ന് കേരളത്തിലെ ഭരണാധികാരികൾ പറയണം. വെറുതെ തെറ്റായ കാര്യം പറയരുത്. ചരിത്ര യാഥാർത്ഥ്യങ്ങളെ വളച്ചൊടിക്കുന്നത് ഫാസിസ്റ്റ് സമീപനമാണ്. അതുകൊണ്ട് ഔദ്യോഗിക പദവിയിലിരിക്കുന്നവർ എന്തെങ്കിലും വിളിച്ചുപറയരുത്. അത് മോദി പറയുംപോലെയാകും. പൗരത്വബില്ലും പൗരത്വ രജിസ്റ്ററും ഒന്നാണെന്ന് അദ്ദേഹം തെറ്റിദ്ധരിപ്പിക്കുന്നത് കാണുന്നവരാണ് നമ്മൾ. നിയമവിരുദ്ധമായി മിച്ചഭൂമി പിടിച്ചെടുത്തും വളച്ചുകെട്ടിയുമല്ല ഭൂപരിഷ്കരണം നടപ്പിലായത്. അച്യുതമേനോൻ ഇച്ഛാശക്തി കാണിച്ചതുകൊണ്ടാണ് അത് നടപ്പിലായത് അന്ന് പ്രതിപക്ഷത്തിരുന്ന് അച്യുതമേനോനെ കൂക്കിവിളിച്ചവരുണ്ട്. ചെരുപ്പെറിഞ്ഞവരുമുണ്ട്. അത് അവരുടെ ഔചിത്യം. പക്ഷേ കേരളത്തിലെ 28 ലക്ഷം പേരുടെ കൈകളിലേക്ക് പട്ടയം വച്ചുകൊടുത്തത് അദ്ദേഹമാണെന്ന കാര്യം മറക്കരുത്. ഉത്പാദന വർധന ലക്ഷ്യമാക്കിയാണ് അന്ന് ഭൂപരിഷ്കരണം നടപ്പാക്കിയത്. ആ ലക്ഷ്യത്തിലേക്ക് ഇനിയും എത്തിയിട്ടില്ല. പട്ടയം കിട്ടിയിട്ടുവേണം അതൊന്ന് മറിച്ചുവില്ക്കാനെന്ന് ചിന്തിക്കുന്നവരാണ് ഇപ്പോഴുള്ളതെന്ന് അദ്ദേഹം പറഞ്ഞു. മണ്ണഞ്ചേരി അമ്പനാകുളങ്ങരയിൽ നടന്ന സമ്മേളനത്തിൽ സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം എ.ശിവരാജൻ അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, അസിസ്റ്റന്റ് സെക്രട്ടറിമാരായ ജി.കൃഷ്ണപ്രസാദ്, പി.വി.സത്യനേശൻ, അഡ്വ.വി.മോഹൻദാസ്, ദീപ്തി അജയകുമാർ, വി.പി.ചിദംബരൻ, വി.ടി.മധു എന്നിവർ പ്രസംഗിച്ചു. Content Highlights:kerala land reforms act, cpi, prakash babu
from mathrubhumi.latestnews.rssfeed https://ift.tt/36tCZMV
via
IFTTT
No comments:
Post a Comment