ആലപ്പുഴ : ബി.ഡി.ജെ.എസില്‍ പിളര്‍പ്പിനു സാധ്യത തെളിഞ്ഞതോടെ പിടിമുറുക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ നീക്കം. തനിക്ക് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ പരിപൂര്‍ണ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട സുഭാഷ് വാസു, പാര്‍ട്ടിയില്‍ ഒരു വിഭാഗത്തെ കൂടെകൂട്ടാന്‍ ശ്രമം ആരംഭിച്ചതോടെയാണ് പിളര്‍പ്പിനു വഴി തെളിഞ്ഞത്.
ബി.ജെ.പി നേതാക്കളുടെ പിന്തുണ പറഞ്ഞാണ് സുഭാഷ് വാസുവും കൂട്ടരും താഴെ തട്ടിലുള്ള നേതാക്കളെ ഒപ്പംനിര്‍ത്താന്‍ ശ്രമിക്കുന്നത്. ഇതോടെ എന്‍.ഡി.എ ബന്ധം അവസാനിപ്പിക്കണമെന്ന ആവശ്യം എതിര്‍പക്ഷം ഉയര്‍ത്തി തുടങ്ങിയിട്ടുണ്ട്.
എന്നാല്‍ ഈ വിവാദങ്ങളോട് അകലംപാലിക്കുകയാണ് ബി.ജെ.പി.. മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യത്തില്‍ തലയിടാനില്ല എന്ന നിലപാടിലാണ് അവര്‍. ഈ വിഷയത്തില്‍നടന്ന ചാനല്‍ ചര്‍ച്ചകളിലും ബി.ജെ.പി. നേതാക്കള്‍ പങ്കെടുത്തിരുന്നില്ല.
മൂന്ന് സംസ്‌ഥാന ഭാരവാഹികളെ പാര്‍ട്ടി സംസ്‌ഥാന കൗണ്‍സില്‍ യോഗം തെരഞ്ഞെടുത്തു. വയനാട് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തുഷാറിന്റെ ചീഫ് ഇലക്ഷന്‍ ഏജന്റായിരുന്ന അഡ്വ. സിനില്‍ മുണ്ടപ്പള്ളിയെ സംസ്‌ഥാന വൈസ് പ്രസിഡന്റായും വയനാട് തെരഞ്ഞെടുപ്പ് കോ-ഓര്‍ഡിനേറ്റര്‍മാരായിരുന്ന പച്ചയില്‍ സന്ദീപ്, അനിരുദ്ധ് കാര്‍ത്തികേയന്‍ എന്നിവരെ സംസ്‌ഥാന ജനറല്‍ സെക്രട്ടറിമാരായുമാണു തെരഞ്ഞെടുത്തത്.
താനാണു ബി.ഡി.ജെ.എസിന്റെ യഥാര്‍ഥ പ്രസിഡന്റെന്നു കഴിഞ്ഞ ദിവസം സുഭാഷ് വാസു അവകാശപ്പെട്ടിരുന്നു. പാര്‍ട്ടി പ്രസിഡന്റ് എന്ന നിലയില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എ ഫോം ഒപ്പിട്ട് നല്‍കിയത് താനായിരുന്നെന്നും സുഭാഷ് വാസു പറഞ്ഞിരുന്നു. എസ്.എന്‍.ഡി.പി യോഗം മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ടും കട്ടച്ചിറ കോളജ് നടത്തിപ്പില്‍ ക്രമക്കേടുണ്ടായെന്ന ആരോപണങ്ങളുടെ അടിസ്‌ഥാനത്തിലും സുഭാഷ് വാസുവിനോട് വിശദീകരണം തേടാന്‍ ചേര്‍ത്തലയില്‍ ചേര്‍ന്ന ബി.ഡി.ജെ.എസ് സംസ്‌ഥാന കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു.
യോഗത്തില്‍ സുഭാഷ് വാസു പങ്കെടുത്തിരുന്നില്ല. 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും പരിശോധിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നുമായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചിരുന്നത്.
ജി.ഹരികൃഷ്‌ണന്‍
from mangalam.com https://ift.tt/2QLefJA
via IFTTT
No comments:
Post a Comment