ന്യൂഡൽഹി: അത്യാവശ്യമല്ലാത്ത ഉത്പന്നങ്ങളുടെ ചൈനയിൽനിന്നുള്ള ഇറക്കുമതി നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ നടപടി ശക്തമാക്കുന്നു. 371 ഉത്പന്നങ്ങളുടെ ഗുണനിലവാരമാനദണ്ഡം കർശനമാക്കുന്ന ചട്ടങ്ങൾ വരുന്ന മാർച്ചോടെ പുറത്തിറക്കാനാണ് ഒരുങ്ങുന്നത്. വാണിജ്യമന്ത്രാലത്തിന്റെ നേതൃത്വത്തിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ സഹകരണത്തോടെ വിവിധ മന്ത്രാലയങ്ങളാണ് ചട്ടം കൊണ്ടുവരുന്നത്. ഗുണനിലവാരം കർശനമാക്കുന്നതിലൂടെ ചൈനയിൽനിന്നുള്ള ഇറക്കുമതിയും അതുവഴി വ്യാപാരക്കമ്മിയും കുറയ്ക്കാനാകുമെന്നാണ് സർക്കാർ കരുതുന്നത്. മുൻവർഷത്തേതിൽനിന്ന് 71,000 കോടി രൂപയുടെ കുറവുണ്ടായെങ്കിലും 2019-ൽ ഇന്ത്യ-ചൈന വ്യാപാരക്കമ്മി 3.7 ലക്ഷം കോടി രൂപയാണ്. ഇതിൽ ഗണ്യമായ കുറവുവരുത്താനാണ് ലക്ഷ്യമിടുന്നത്. ചൈനയിൽനിന്ന് ഇറക്കുമതിചെയ്യുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, കളിപ്പാട്ടങ്ങൾ, കായികോപകരണങ്ങൾ, ഫർണിച്ചർ തുടങ്ങിയവയുടെ ഗുണനിലവാര മാനദണ്ഡങ്ങളാണ് ഇന്ത്യ കർശനമാക്കുന്നത്. ലോക വ്യാപാരസംഘടനയുടെ നിബന്ധനകൾക്കുവിധേയമായി നടപ്പാക്കുന്ന ഗുണനിലവാരനിയന്ത്രണം ഇന്ത്യൻ വ്യവസായികൾക്കും ബാധകമായിരിക്കും. 371 ഇനങ്ങളിൽ 111 എണ്ണം രാസവസ്തു, പെട്രോകെമിക്കൽ വകുപ്പിനുകീഴിൽ വരുന്നവയാണ്. 68 എണ്ണം ഘനവ്യവസായ വകുപ്പിനും 62 എണ്ണം ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനും 61 എണ്ണം വ്യവസായ വകുപ്പിനും 44 എണ്ണം ഉരുക്കുമന്ത്രാലയത്തിനും 25 എണ്ണം ടെലികോം വകുപ്പിനും കീഴിൽ വരുന്നതാണ്. ചൈനയിൽനിന്നുള്ള അത്യാവശ്യമല്ലാത്ത ഉത്പന്നങ്ങളുടെ ഇറക്കുമതി പ്രതിവർഷം നാലുലക്ഷം കോടി രൂപയുടേതാണെന്നാണ് വാണിജ്യമന്ത്രാലയം കണക്കാക്കുന്നത്. Content Highlights:India to restrict non essential imports from China
from mathrubhumi.latestnews.rssfeed https://ift.tt/2Fi9dPh
via
IFTTT
No comments:
Post a Comment