ചെങ്ങന്നൂർ: തൊഴിൽ മേളയ്ക്കെത്തി ജോലിക്ക് യോഗ്യതനേടി മടങ്ങിയ ചെറുപ്പക്കാർക്ക് ബൈക്കപകടത്തിൽ ദാരുണാന്ത്യം. എം.സി. റോഡിൽ നടന്ന അപകടത്തിൽ കാരയ്ക്കാട് ഇടത്തിലേത്ത് ജനിഭവനിൽ എം.കെ. ജയന്റെ മകൻ അമ്പാടി ജയൻ (20), ഹരിപ്പാട് ഏവൂർ ശ്രീരാഗത്തിൽ ഭാസിയുടെ മകൻ അഭിരാജ് ഭാസി (19) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെ എം.സി. റോഡിൽ ആശുപത്രി ജങ്ഷന് സമീപമാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരേവന്ന ബൈക്കിൽ തട്ടിയാണ് അപകടം. കൊല്ലം സ്വദേശികളായ സുജിത്ത്, രാഹുൽ എന്നിവർ സഞ്ചരിച്ചിരുന്ന ബൈക്കിലാണ് തട്ടിയത്. അപകടത്തിൽ ഇരുവർക്കും പരിക്കുണ്ട്. കാലിന് സാരമായ പരിക്കേറ്റ രാഹുലിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും സുജിത്തിനെ തിരുവല്ലയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരണം വീഴ്ചയുടെ ആഘാതത്തിൽ തിരുവല്ലയിൽനിന്ന് കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന രാഹുലും സുജിത്തും സഞ്ചരിച്ച ബൈക്കിന്റെ ഹാൻഡിലിൽ അമ്പാടിയും അഭിരാജും സഞ്ചരിച്ച ബൈക്ക് തട്ടി. നിയന്ത്രണം വിട്ട രണ്ട് ബൈക്കുകളും മറിഞ്ഞുവീണ് റോഡിലൂടെ കുറച്ചുദൂരം നിരങ്ങിനീങ്ങിയാണ് നിന്നത്. അമ്പാടി എതിരേവന്ന കാറിന് അടിയിലേക്കും പിന്നിലിരുന്ന അഭിരാജ് മുന്നിൽ പോയ കെ.എസ്.ആർ.ടി.സി. ബസിന്റെ അടിയിലേക്കും തെറിച്ചുവീണു. വാഹനങ്ങൾ ശരീരത്തിൽ കയറിയിറങ്ങിയില്ലെങ്കിലും വീഴ്ചയുടെ ആഘാതത്തിൽ മരണം സംഭവിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അമ്പാടി ധരിച്ചിരുന്ന ഹെൽമെറ്റ് അപകടത്തിൽ തകർന്നിരുന്നു. ഓടിക്കൂടിയ നാട്ടുകാർ 100 മീറ്റർ അടുത്തുള്ള ചെങ്ങന്നൂർ ഗവ. ആശുപത്രിയിൽ ഇരുവരെയും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മെച്ചപ്പെട്ട ശമ്പളമാഗ്രഹിച്ചു, പക്ഷേ... ചെങ്ങന്നൂർ ഗവ. ഐ.ടി.ഐ.യിൽ പൂർവവിദ്യാർഥികളായ ഇരുവരും എം.സി.ഇ.എ. (മെക്കാനിക്കൽ കൺസ്യൂമർ ഇലക്ട്രോണിക്സ് അപ്ലയൻസസ്) ആണ് പഠിച്ചത്. ഒരേക്ലാസിൽനിന്ന് ഒരുവർഷം മുന്നേ പഠിച്ചിറങ്ങിയ ഇവർക്ക് ചില്ലറ ജോലികളൊക്കെ തരപ്പെട്ടെങ്കിലും മെച്ചപ്പെട്ട ശമ്പളമുള്ള ജോലിക്ക് കാത്തിരിക്കുകയായിരുന്നു. മനസ്സിനിണങ്ങിയ ജോലിക്ക് യോഗ്യതനേടിയ വിവരമറിഞ്ഞ് മടങ്ങവേയാണ് അപകടം സംഭവിക്കുന്നത്. അമ്പാടിയുടെ അച്ഛൻ ജയൻ പെയിന്റിങ് തൊഴിലാളിയാണ്. അമ്മ: സ്മിത. സഹോദരങ്ങൾ: പാർവതി (ബി.എസ്സി., നഴ്സിങ്), ആദിത്യൻ (ഒന്നാം ക്ലാസ്). അഭിരാജിന്റെ അച്ഛൻ ഭാസി കൂലിപ്പണിക്കാരനാണ്. അമ്മ: രാഗിണി. സഹോദരൻ: അനുരാജ്. Content Highlights:Two died in a bike accident at Chengannur
from mathrubhumi.latestnews.rssfeed https://ift.tt/2QXgwml
via
IFTTT
No comments:
Post a Comment