തിരുവനന്തപുരം: പേരുദോഷമുണ്ടാക്കുന്ന പ്രവർത്തനവും പെരുമാറ്റവുമല്ല സംഘടനാപ്രവർത്തനത്തിനു വേണ്ടതെന്ന നിർദേശവുമായി എസ്.എഫ്.ഐ.യുടെ സംഘടനാരേഖ. 23 വർഷം പഴക്കമുള്ള സംഘടനാരേഖ സമഗ്രമായി പരിഷ്കരിക്കാനുള്ള നടപടി എസ്.എഫ്.ഐ. തുടങ്ങി. നേതാക്കൾ അധികാരകേന്ദ്രങ്ങളാകുന്നത് അവസാനിപ്പിക്കണമെന്നു നിർദേശിക്കുന്ന രേഖ അക്രമത്തെ പൂർണമായും തള്ളുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ നേതാക്കളുടെ പ്രവർത്തനം സംഘടയ്ക്കുണ്ടാക്കിയ പേരുദോഷത്തിന്റെകൂടി പശ്ചാത്തലത്തിലാണ് തിരുത്ത്. വ്യക്തിശുദ്ധിയും പഠനമികവും രാഷ്ട്രീയബോധവുമാണ് സംഘടനാരംഗത്ത് അനിവാര്യം. അധ്യാപകനോടു കലഹിക്കുകയും കലാലയം അലങ്കോലമാക്കുകയും ചെയ്യുന്നത് സംഘടനാപ്രവർത്തനമല്ല. മറ്റുള്ളവർക്ക് മാതൃകയാവാത്ത വ്യക്തിത്വമുള്ളയാൾക്ക് വിദ്യാർഥികളെ നയിക്കാനാവില്ല. ലഹരി ഉപയോഗം ഒരുരീതിയിലും അംഗീകരിക്കില്ല. ഭാരവാഹികൾ അധികാരകേന്ദ്രങ്ങളാകരുത്. വിദ്യാർഥികളോടുള്ള നേതാക്കളുടെ ഇടപെടലിൽ പ്രത്യേക ശ്രദ്ധ വേണം. അനാവശ്യ അക്രമസംഭവങ്ങളിൽ സ്ഥിരമായി ഉൾപ്പെടുന്നവരെ ഭാരവാഹിത്വത്തിൽനിന്നും സംഘടനയിൽനിന്നും മാറ്റിനിർത്തണമെന്നും സംഘടനാരേഖ നിർദേശിക്കുന്നു. പ്രവർത്തകർ ചെയ്യുന്ന കുറ്റത്തിന്റെ പാപഭാരം സംഘടന ഏറ്റുവാങ്ങേണ്ട സ്ഥിതിയുണ്ടാകാറുണ്ടെന്ന വിലയിരുത്തലോടെയാണ് കരട് സംഘടനാരേഖ സംസ്ഥാനകമ്മിറ്റി തയ്യാറാക്കിയത്. കാമ്പസുകളിൽ ഗ്യാങ്ങുകൾ രൂപവത്കരിക്കുകയല്ല, രാഷ്ട്രീയബോധമുണ്ടാക്കുകയാണ് പ്രവർത്തകരുടെ കടമയെന്ന് രേഖ പറയുന്നു. ആശയരംഗം, പൊതുജനാധിപത്യം, ഗവേഷണ മേഖല, നവമാധ്യമം, പരിസ്ഥിതി സംരക്ഷണം, ലിംഗസമത്വം എന്നിങ്ങനെ വിവിധ ഭാഗങ്ങളായാണ് കരട് തയ്യാറാക്കിയിട്ടുള്ളത്. ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർക്ക് പരിഗണനയും സമത്വവും ഉറപ്പാക്കേണ്ടതുണ്ട്. നവമാധ്യമം പ്രധാന ആശയപ്രചാരണ വേദിയാക്കണമെന്ന് എസ്.എഫ്.ഐ. അംഗങ്ങളോട് ആവശ്യപ്പെടുന്നു. സംസ്ഥാനതലം മുതൽ എല്ലാ ഘടകത്തിലും നവമാധ്യമ സമിതി രൂപവത്കരിക്കണമെന്നും നിർദേശിക്കുന്നു. കരട് സംഘടനാരേഖ ചർച്ചചെയ്യാനായി എസ്.എഫ്.ഐ. സംസ്ഥാന കൺവൻഷൻ തിരുവനന്തപുരത്ത് നടന്നു. ഇനി യൂണിറ്റ് തലംവരെ അഭിപ്രായംതേടും. ഈ നിർദേശങ്ങളെല്ലാം പരിശോധിച്ച ശേഷമാണ് സംഘടനാരേഖയ്ക്ക് അന്തിമരൂപം നൽകുക. ഏരിയാകമ്മിറ്റികളിൽനിന്ന് ഒാരോ അംഗവും സംസ്ഥാന കമ്മിറ്റി അംഗങ്ങളുമാണ് സംസ്ഥാന കൺവെൻഷനിൽ പങ്കെടുത്തത്. Content Highlights:intoxication and violence will disqualified from SFI
from mathrubhumi.latestnews.rssfeed https://ift.tt/2R1j5Us
via
IFTTT
No comments:
Post a Comment