തിരുവനന്തപുരം: തമിഴ്നാട്-കേരള അതിർത്തിയായ കളിയിക്കാവിളയിലെ ചെക്പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ.യെ വെടിവെച്ചു കൊന്നത് തീവ്രവാദി സംഘത്തെ അറസ്റ്റ് ചെയ്തതിന്റെ പകപോക്കലെന്ന് പോലീസ്. കൊല നടത്തിയ പ്രതികൾ മതതീവ്രവാദ സംഘടനയിലെ പ്രവർത്തകരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇക്കാര്യം വ്യക്തമായത്. കളിയിക്കാവിള പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. മാർത്താണ്ഡം പരുത്തിവിളയിൽ വിൽസൺ(57) ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. തക്കല തിരുവിതാംകോട് അടുപ്പുവിള പാർത്ത തെരുവിൽ അബ്ദുൾ ഷമീം (25), നാഗർകോവിൽ സ്വദേശി തൗഫീക്ക് (27) എന്നിവരാണ് പ്രതികളെന്നു തമിഴ്നാട് പോലീസ് തിരിച്ചറിഞ്ഞിരുന്നു. സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടിരുന്ന തീവ്രവാദി സംഘടനയിലെ മൂന്നുപേരെ ചെന്നൈ പോലീസ് നേരത്തേ ബെംഗളൂരുവിൽ വെച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതിലുള്ള പ്രകോപനമാണ് കൊലയ്ക്കു കാരണമെന്നാണ് പോലീസ് പറയുന്നത്. കൊലപാതകം നടത്തിയശേഷം പ്രതികൾ രക്ഷപ്പെടുന്നതിന്റെ സി.സി.ടി.വി. ദൃശ്യത്തിൽനിന്നാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. സംഭവസമയത്ത് സമീപത്തെ കടയിൽനിന്നു സാധനം വാങ്ങിക്കൊണ്ടിരുന്നയാളും പ്രതികളുടെ ചിത്രം തിരിച്ചറിഞ്ഞു. 2014-ൽ ചെന്നൈയിൽ ഹിന്ദുമുന്നണി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഷമീം. ബി.ജെ.പി. നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് തൗഫീക്കെന്നും പോലീസ് പറഞ്ഞു. വെടിയുതിർത്തത് ലക്ഷ്യംതെറ്റാതെ പ്രതികൾ ആയുധം ഉപയോഗിക്കുന്നതിൽ വിദഗ്ധപരിശീലനം നേടിയവരാണെന്ന് തമിഴ്നാട് പോലീസ്. ആക്രമണം നടത്തുന്നതിനായി സ്ഥലം തിരഞ്ഞെടുക്കുന്നതിനുമുമ്പ് പ്രദേശത്തെക്കുറിച്ച് വ്യക്തമായി സംഘം പഠിച്ചിരുന്നതായും തമിഴ്നാട് പോലീസ് പറഞ്ഞു. പോലീസ് ഡ്യൂട്ടിയുള്ള സ്ഥലങ്ങളും ക്യാമറകൾ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളും ഒഴിവാക്കിയാണ് സംഘം എത്തിയതും മടങ്ങിയതും. കളിയിക്കാവിളയിൽ ഏറെ തിരക്കുള്ള റോഡിലാണ് ആക്രമണം നടന്ന ചെക്പോസ്റ്റ്. രാത്രിയിൽ ഒൻപതരയെങ്കിലും കഴിഞ്ഞാണ് ഇവിടെ ജനസഞ്ചാരം കുറയാറ്. പ്രതികൾ രക്ഷപ്പെട്ട ആരാധനാലയവും ഒൻപതുമണിയോടെയാണ് വിജനമാകാറ്. സംഭവത്തിനുമുമ്പുതന്നെ പ്രതികൾ സമീപത്തെ ആരാധനാലയത്തിന്റെ ഗേറ്റിനുമുന്നിലെത്തി പരിസരം നിരീക്ഷിക്കുന്നത് സുരക്ഷാക്യാമറാ ദൃശ്യങ്ങളിൽ വ്യക്തമാണ്. ആരാധനാലയത്തിൽ മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തിയശേഷമാണ് ഇവർ വെടിവെച്ചത്. ചെക്പോസ്റ്റിനുമുന്നിൽ കസേരയിൽ ഇരിക്കുകയായിരുന്ന വിൽസന്റെ ശരീരത്തിലൂടെ മൂന്നു ഉണ്ടകളും തുളച്ച് പുറത്തേക്കുപോയ നിലയിലാണ് കണ്ടെത്തിയത്. തോക്കിൽനിന്ന് പുറത്തുവന്ന ഒരു വെടിയുണ്ടപോലും ലക്ഷ്യം തെറ്റാതിരുന്നത് പ്രതികൾ വിദഗ്ധ ആയുധപരിശീലനം നേടിയവരാണെന്ന് തെളിയിക്കുന്നതായി പോലീസ് പറഞ്ഞു. വെടിയുതിർത്തശേഷം ആരാധനാലയത്തിന്റെ ഗേറ്റിനുള്ളിലേക്ക് ഓടിക്കയറിയ സംഘം നേരെ മറുഭാഗത്തെ റോഡിലേക്കുള്ള ഗേറ്റിലൂടെയാണ് പുറത്തേക്ക് കടക്കുന്നത്. പുറത്തെത്തിയശേഷം ഇവർ വളരെ സാവധാനം നടന്നുപോകുന്നതാണ് സി.സി.ടി.വി. ദൃശ്യങ്ങളിൽ കാണുന്നത്. തുടർന്ന് കേരളത്തിന്റെ ഭാഗത്തേക്ക് അരക്കിലോമീറ്ററോളം ദൂരം നടന്ന ഇരുവരും കാരാളി ഭാഗത്തേക്ക് പോകുന്നതായി വേബ്രിഡ്ജിൽനിന്ന് ലഭിച്ച അവസാന സി.സി.ടി.വി. ദൃശ്യങ്ങളിൽ വ്യക്തമാകുന്നു. തീവ്രവാദി സംഘടനാംഗങ്ങൾ കേരളത്തിലെത്തുമെന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നു തമിഴ്നാട്ടിലെ തീവ്രമതസംഘടനയിലെ അംഗങ്ങൾ കന്യാകുമാരി, തിരുവനന്തപുരം ജില്ലകൾ ലക്ഷ്യംവെക്കുന്നതായി കേന്ദ്ര ഇന്റലിജൻസ് വിഭാഗം നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു. ഇവരിൽ നാലുപേരെക്കുറിച്ചുമാത്രമേ വ്യക്തമായ വിവരങ്ങളുണ്ടായിരുന്നുള്ളൂ. വിവരങ്ങൾ ലഭ്യമല്ലാതിരുന്ന മറ്റുരണ്ടുപേർ കേരളത്തിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്നായിരുന്നു റിപ്പോർട്ട്. പോലീസ് ഉദ്യോഗസ്ഥനെ വെടിവച്ചുകൊന്നശേഷം രക്ഷപ്പെട്ടവർതന്നെയാണ് അവരെന്നാണ് സൂചന. ഇവരുടെ ചിത്രം ഉൾപ്പടെയുള്ള വിവരങ്ങൾ വിവിധ ജില്ലാ പോലീസ് മേധാവിമാർക്കും കൈമാറി. കളിയിക്കാവിള സംഭവത്തിനുപിന്നാലെ തിരുനെൽവേലിയിലെ ഒരുസ്ഫോടനക്കേസിൽ മുമ്പ് പ്രതിയായിരുന്ന തിരുവനന്തപുരം സ്വദേശിയായ ഒരാളെയും പോലീസ് വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇവർ തീവ്രവാദ സ്വഭാവത്തിലുള്ള സംഘടനയിലെ അംഗങ്ങളായതിനാൽ എൻ.ഐ.എ.യും അന്വേഷണം നടത്തും. സംഘടനയുടെ പേര് തമിഴ്നാട് പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവം നടന്ന ചെക്പോസ്റ്റും കൊല്ലപ്പെട്ട വിൽസന്റെ വീടും തമിഴ്നാട് ഡി.ജി.പി. ജെ.കെ. ത്രിപാഠി സന്ദർശിച്ചു. പ്രതികൾക്കായി കേരളത്തിലും നിരീക്ഷണം സംസ്ഥാനത്തും നിരീക്ഷണം ശക്തമാക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. പ്രതികളെ കണ്ടെത്താനുള്ള തമിഴ്നാട് പോലീസിന്റെ അന്വേഷണത്തിൽ കേരള പോലീസും സഹകരിക്കും. വ്യാഴാഴ്ച രാവിലെ സംഭവം സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും തമിഴ്നാട് ഡി.ജി.പി. ജെ.കെ. ത്രിപാഠിയും തിരുവനന്തപുരത്ത് ചർച്ചകൾ നടത്തി. വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് സംസ്ഥാന പോലീസ് പാരിതോഷികം പ്രഖ്യാപിച്ചു. 25-നും 30-നും ഇടയ്ക്ക് പ്രായമുള്ളവരാണ് പ്രതികളെന്നു സംശയിക്കുന്ന അബ്ദുൾ ഷമീം, തൗഫീക്ക് എന്നിവർ. അഞ്ചരയടിയോളം പൊക്കവും ആനുപാതിക വണ്ണവുമുണ്ട്. ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവർ 0471-2722500, 9497900999 എന്നീ നമ്പറുകളിൽ വിവരം നൽകണം. വിവരം നൽകുന്നവരുടെ പേര് വെളിപ്പെടുത്തില്ല. Content Highlights:kaliyikkavila asi shot dead case police identified accused
from mathrubhumi.latestnews.rssfeed https://ift.tt/2NdlpVV
via
IFTTT
No comments:
Post a Comment