ന്യൂഡൽഹി: നിർഭയ കേസിലെ നാലുപ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലേക്ക്. നാലുപ്രതികളുടേയും ഡമ്മികൾ കഴിഞ്ഞദിവസം തൂക്കിലേറ്റി പരിശോധന നടത്തി. ആരാച്ചാർക്കു പകരം ജയിലുദ്യോഗസ്ഥനാണ് ഡമ്മികൾ തൂക്കിലേറ്റിയതെന്ന് അധികൃതർ പറഞ്ഞു. പ്രതികളായ മുകേഷ് (29), വിനയ് ശർമ (23), അക്ഷയ് കുമാർ സിങ് (31), പവൻ ഗുപ്ത (22) എന്നിവരെ 22-ന് രാവിലെ ഏഴിന് തൂക്കിലേറ്റാനാണ് കോടതി ഉത്തരവ്. പ്രതികളുടെ തൂക്കത്തിനനുസരിച്ച് കല്ലുകളും മറ്റ് അവശിഷ്ടങ്ങളും നിറച്ചാണ് ഡമ്മികൾ നിർമിച്ചത്. ആദ്യമായാണ് തിഹാർ ജയിലിൽ ഒരേസമയം നാലുപേരെ തൂക്കിലേറ്റാൻ പോകുന്നത്. ഒരേസമയം രണ്ടുപേരെ തൂക്കിലേറ്റാനുള്ള സൗകര്യമാണ് ഇവിടെ ഉണ്ടായിരുന്നത്. നിർഭയകേസിൽ കോടതി മരണവാറന്റ് പുറപ്പെടുവിച്ചതിനെത്തുടർന്ന് നാലുപേരുടെ വധശിക്ഷ ഒരേസമയം നടപ്പാക്കാൻ സൗകര്യമൊരുക്കുകയായിരുന്നു. തൂക്കിലേറ്റാനുള്ള കയർ ബിഹാറിലെ ബക്സർ ജയിലിൽനിന്നാണ് എത്തിച്ചിരിക്കുന്നത്. ഈ കയറുപയോഗിച്ചാണ് ഡമ്മികൾ തൂക്കിലേറ്റിയത്. പ്രതികളെ തൂക്കിലേറ്റാൻ രണ്ട് ആരാച്ചാർമാരെ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് തിഹാർ ജയിൽ അധികൃതർ ഉത്തർപ്രദേശ് ജയിലധികൃതർക്ക് കത്തയച്ചിട്ടുണ്ട്. മീററ്റ് ജയിലിലെ ആരാച്ചാരായ പവൻ കുമാറിനെ അയയ്ക്കാമെന്ന് യു.പി. ജയിൽ വകുപ്പ് തിഹാർ അധികൃതരെ അറിയിച്ചു. പവൻ കുമാർ അടുത്തദിവസം തിഹാർ ജയിലിലെത്തും. നാലുപ്രതികളെയും അതീവ സുരക്ഷാസെല്ലുകളിലാണ് പാർപ്പിച്ചിരിക്കുന്നത്. എല്ലാ തടവുകാരെയുംപോലെ ഇവർക്ക് ആഴ്ചയിൽ രണ്ടുദിവസം ബന്ധുക്കളെ കാണാൻ അവസരം നൽകുന്നുണ്ട്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരിൽ രണ്ടുപേർ നൽകിയ തിരുത്തൽ ഹർജികൾ ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. ഹർജികൾ തള്ളിയാൽ ഈ ആനുകൂല്യം അവർക്ക് തുടർന്ന് ലഭിക്കില്ല. തൂക്കിലേറ്റുന്നതിനുമുമ്പ് ഒരു തവണമാത്രമായിരിക്കും ബന്ധുക്കളെ കാണാൻ അവരെ അനുവദിക്കുകയെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. Content Highlights:Tihar Jail Nirbhaya case
from mathrubhumi.latestnews.rssfeed https://ift.tt/36Rdy8l
via
IFTTT
No comments:
Post a Comment