വാഷിങ്ടൺ: ടെഹ്റാനിൽനിന്ന് 176 പേരുമായി ബുധനാഴ്ച രാവിലെ പുറപ്പെട്ട യുക്രൈൻ വിമാനം ഇറാന്റെ മിസൈൽ പതിച്ച് തകർന്ന് വീണതാണെന്ന് ആരോപിച്ച് യുഎസിന് പുറമേ കാനഡയും യു.കെയും. ഇത് സാധൂകരിക്കുന്ന നിരവധി രഹസ്യ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. വിമാനത്തിൽ 63 കാനേഡിയൻ സ്വദേശികളുണ്ടായിരുന്നു. ഇത് മനഃപൂർവ്വമായിരിക്കില്ലെന്ന് ഞങ്ങക്കറിയാം. എന്നിരുന്നാലും മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും കനേഡിയൻ ജനതക്കും തനിക്കും ഇക്കാര്യത്തിൽ ഉത്തരം ലഭിക്കേണ്ടതുണ്ട് ട്രൂഡോ പറഞ്ഞു. വിമാനം ഇറാൻ മിസൈൽ പതിച്ച് തകർന്ന് വീണതാണെന്ന് രീതിയിൽ സാമൂഹിക മാധ്യമങ്ങളിലും മറ്റും വീഡിയോയും ചിത്രങ്ങളും പ്രചരിക്കുന്നതിന് പിന്നാലെയാണ് കനേഡിയൻ പ്രധാനമന്ത്രിയുടെ പ്രതികരണം. ട്രൂഡോയുടെ പ്രസ്താവനക്ക് പിന്തുണയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും രംഗത്തെത്തി. അപകടത്തിൽ അസ്വാഭാവികതയുണ്ടെന്നും അതേ സമയം തന്നെ മനഃപുർവ്വമായിരിക്കാൻ സാധ്യതിയില്ലെന്നും ബോറിസ് ജോൺസൺ പറഞ്ഞു. വിമാനം ഇറാൻ തെറ്റിദ്ധരിച്ച് വീഴ്ത്തിയതാണെന്ന് യുഎസ് വൃത്തങ്ങളും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. വിമാനത്തിന് എന്ത് സംഭവിച്ചു എന്നതിൽ തനിക്ക് സംശയുമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പറഞ്ഞിരുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം ഇറാൻ നിഷേധിച്ചു. അപകടം അന്വേഷിക്കാൻ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ചതായി ഇറാൻ സർക്കാർ അറിയിച്ചു. യുക്രൈൻ പ്രതിനിധി നിലവിൽ ഇറാനിലുണ്ട്. അവർക്ക് ബ്ലാക്ക് ബോക്സ് പരിശോധന നടത്താൻ അവസരം നൽകും. അപകടത്തിൽ മരിച്ച മറ്റു രാജ്യക്കാരുടെ പ്രതിനിധികളേയും സ്വാഗതം ചെയ്യുന്നുവെന്ന് ഇറാൻ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട യുഎസിന്റെ ആരോപണം വലിയ നുണയാണെന്നും അവർക്ക് നുണ പ്രചരിപ്പിക്കാൻ മികച്ച കഴിവുണ്ടെന്നും ഇറാൻ സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ബുധനാഴ്ച ടെഹ്റാനിലെ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കകമാണ് യുക്രൈൻ ഇന്റർനാഷണൽ എയർലൈൻസിന്റെ ബോയിങ് 737-800 വിമാനം തകർന്നുവീണത്. പറന്നുയർന്നയുടൻ വിമാനത്തിന് സാങ്കേതികത്തകരാർ ഉണ്ടായെന്നാണ് ഇറാൻ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്. മേജർ ജനറൽ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇറാഖിലെ യുഎസ് വ്യോമ കേന്ദ്രങ്ങളിലേക്ക് ഇറാൻ മിസൈലാക്രമണം നടത്തി മണിക്കൂറുകൾക്കകമായിരുന്നു വിമാനാപകടം. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് അന്വേഷണത്തിനായി യു.എസിന് നൽകില്ലെന്ന് ഇറാൻ കഴിഞ്ഞദിവസംതന്നെ വ്യക്തമാക്കിയിരുന്നു. Content Highlights:Iran Denies Canada,US,UK Claims Saying Its Missiles Shot Down Ukraine Plane
from mathrubhumi.latestnews.rssfeed https://ift.tt/2tLOSiG
via
IFTTT
No comments:
Post a Comment