കൊച്ചി: എറണാകുളം, കോട്ടയം ജില്ലകളിലെ പ്രസിഡന്റിനെ പ്രഖ്യാപിക്കാതെ അവസാനനിമിഷം മാറ്റിയത് അട്ടിമറിയാണെന്നാരോപിച്ച് പി.കെ. കൃഷ്ണദാസ് പക്ഷം. മുരളീധരവിഭാഗം ഡൽഹിയിൽ നടത്തിയ ഇടപെടലാണ് തങ്ങൾക്ക് ഭൂരിപക്ഷമുള്ള രണ്ടിടത്തും ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നും ഇവർ ആരോപിച്ചു. ദേശീയസംഘടനാ ജനറൽസെക്രട്ടറി ബി.എൽ. സന്തോഷ് വഴി മുരളീധരവിഭാഗം നടത്തിയ നീക്കങ്ങളാണ് എതിരായതെന്ന് കൃഷ്ണദാസ് പക്ഷം കരുതുന്നു. ഇതിനെതിരേ പാർട്ടിനേതൃത്വത്തിനും ആർ.എസ്.എസിനും പരാതി നൽകാനാണ് ആലോചന. എറണാകുളം ജില്ലാപ്രസിഡന്റ് സ്ഥാനത്തേക്ക് ന്യൂനപക്ഷവിഭാഗത്തിൽനിന്ന് ഒരാളെ പരിഗണിക്കണമെന്നാണ് നേതൃത്വത്തിന്റെ ആവശ്യം. ക്രൈസ്തവ സമുദായത്തിൽനിന്നുള്ള മുരളീധരവിഭാഗക്കാരനായ ജിജി ജോസഫിനെയാണ് കണ്ടുവെച്ചിരുന്നത്. വി.എൻ. വിജയനെ കൃഷ്ണദാസ് പക്ഷം അവിടെ പ്രസിഡന്റാക്കുന്നതിനായി വിജയിപ്പിച്ചിരുന്നു. കോട്ടയം സീറ്റ് എസ്.സി. സംവരണമായി പരിഗണിക്കണമെന്നാണ് പുതിയ നിർദേശം. അവിടെ എൻ. ഹരിയെയാണ് കൃഷ്ണദാസ് പക്ഷം വിജയിപ്പിച്ചത്. ഭാരവാഹികൾ വോട്ടുചെയ്ത് പ്രസിഡന്റിനെ കണ്ടെത്തി തിരഞ്ഞെടുപ്പ് പ്രക്രിയമുഴുവൻ കഴിഞ്ഞശേഷം പ്രഖ്യാപനം നടത്താതെ അട്ടിമറിക്കുന്നത് ജനാധിപത്യരീതിയല്ലെന്ന് ഇവർ ആരോപിക്കുന്നു. എസ്.സി. സംവരണമായി യഥാർഥത്തിൽ പരിഗണിക്കേണ്ടത് പാലക്കാട്, തിരുവനന്തപുരം ജില്ലകളെയാണ്. അവിടെയാണ് ഈ വിഭാഗക്കാർ കൂടുതലുള്ളത്. കോട്ടയത്തെ അതിലേക്ക് പരിഗണിച്ചത് പാർട്ടിയിലെ ഭൂരിപക്ഷാഭിപ്രായം അട്ടിമറിക്കാൻവേണ്ടിയാണെന്നും കൃഷ്ണദാസ് പക്ഷം പറയുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിലും പ്രസിഡന്റുമാരെ പ്രഖ്യാപിച്ചിട്ടില്ല. അവിടെയും കൃഷ്ണദാസ് പക്ഷം ഭൂരിപക്ഷം അവകാശപ്പെടുന്നുണ്ട്. കണ്ണൂരും കാസർകോടും ആർ.എസ്.എസ്. ഇടപെടലാണ് പ്രശ്നം. സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുത്തശേഷം കോർ കമ്മിറ്റി കൂടിയായിരിക്കും ഈ ജില്ലാപ്രസിഡന്റുമാരെ നിശ്ചയിക്കാൻ സാധ്യത. content highlights;sabotage allegation in bjp district president election
from mathrubhumi.latestnews.rssfeed https://ift.tt/30zR9da
via
IFTTT
No comments:
Post a Comment