തിരുവനന്തപുരം: ഭൂപരിഷ്കരണനിയമത്തിന്റെ 50-ാം വാർഷികാഘോഷച്ചടങ്ങിൽ സി. അച്യുതമേനോന്റെ പങ്കുപരാമർശിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ, പിന്നാലെ പ്രസംഗിച്ച റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ അച്യുതമേനോന്റെ പങ്ക് എണ്ണിപ്പറഞ്ഞു. ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള പരിശ്രമങ്ങളും കർഷകപ്രക്ഷോഭങ്ങളുമാണ് ഭൂപരിഷ്കരണത്തിന് വഴിയൊരുക്കിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ കാതൽ. ഇ.എം.എസ്. സർക്കാർ നിയമം പാസാക്കിയതിനാൽ അത് പിന്നീടുവന്ന അച്യുതമേനോൻ സർക്കാരിന് നടപ്പാക്കാനായെന്നു സ്ഥാപിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. എന്നാൽ, പാർട്ടി ഏൽപ്പിച്ച ചുമതലമുതൽ മുഖ്യമന്ത്രിയായപ്പോഴെടുത്ത നടപടി വരെയുള്ള അച്യുതമേനോന്റെ പങ്കായിരുന്നു മന്ത്രി ഇ. ചന്ദ്രശേഖരൻ വിവരിച്ചത്. ഇ.എം.എസ്. എന്ന കമ്യൂണിസ്റ്റ് നേതാവിന്റെ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലും, 1957-ലും 69-ലും അദ്ദേഹം നേതൃത്വം നൽകിയ സർക്കാരുകളുടെ ജനകീയവും സാമൂഹികമാറ്റത്തിന് വഴിവെക്കുന്നതുമായ നടപടികളായിരുന്നു മുഖ്യമന്ത്രി വിശദീകരിച്ചത്. ഭൂപരിഷ്കരണത്തിന് ഈ രണ്ടുസർക്കാരിന്റെ കാലത്തും കെ.ആർ. ഗൗരിയമ്മയാണ് ചുക്കാൻപിടിച്ചതെന്നും അദ്ദേഹം ഓർമിപ്പിച്ചു. 1939-ൽ മലബാർ ടെനൻസി കമ്മിഷൻ അംഗമായിരുന്നപ്പോൾ മുതൽ ഇ.എം.എസ്. സ്വീകരിച്ച നിലപാടുകൾ പരാമർശിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. കാണക്കൃഷിക്കാർക്ക് ഭൂമിയിൽ അവകാശം നൽകുന്ന ശുപാർശ കമ്മിഷൻ നൽകിയപ്പോൾ, പാട്ടക്കൃഷിക്കാരന് അധികാരംനൽകാത്ത വ്യവസ്ഥയോട് യോജിക്കാനാവില്ലെന്ന് അന്നേ ഇ.എം.എസ്. പ്രഖ്യാപിച്ചു. ഇതിനൊപ്പം എണ്ണമറ്റ കർഷകപോരാട്ടങ്ങളുമുണ്ടായി. ഇതൊക്കെയാണ് ഭൂപരിഷ്കരണത്തിൽ അവസാനിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകളുടെ ഉള്ളടക്കം. 1931-ലെ കറാച്ചി കോൺഗ്രസ് അംഗീകരിച്ച പ്രമേയത്തിലാണ് കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും അവകാശങ്ങൾ അംഗീകരിച്ചതെന്ന ആമുഖത്തോടെയായിരുന്നു റവന്യൂമന്ത്രിയുടെ പ്രസംഗം. 1957-ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രകടനപത്രികയിൽ ഭൂപരിഷ്കരണം മുന്നോട്ടുവെച്ചിരുന്നു. തയ്യാറാക്കിയത് സി. അച്യുതമേനോന്റെ നേതൃത്വത്തിലാണ്. പൂർണമായി നടപ്പായതും അച്യുതമേനോൻ മുഖ്യമന്ത്രിയായപ്പോഴാണ്. 1957-ന് മുമ്പുതന്നെ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി ഭൂപരിഷ്കരണ നടപടി തുടങ്ങിയിരുന്നു. സി. അച്യുതമേനോന്റെ നേതൃത്വത്തിൽ ഒരു സമിതി രൂപവത്കരിക്കുകയും ഭൂപരിഷ്കരണനിയമത്തിന്റെ കരട് തയ്യാറാക്കുകയും ചെയ്തു. 1957 ജനുവരി ഒന്നിന് ആലുവയിൽ നടന്ന കമ്യൂണിസ്റ്റ് പാർട്ടി പ്ലീനറിയോഗം കരട് അംഗീകരിച്ചെന്നും ചന്ദ്രശേഖരൻ പറഞ്ഞു. സി.പി.എമ്മും സി.പി.ഐ.യും രണ്ടുപാർട്ടിയായപ്പോഴും അടിസ്ഥാന നിലപാടിൽ മാറ്റമില്ലാത്തതുകൊണ്ടാണ് ഭൂപരിഷ്കരണം നടപ്പാക്കാൻ അച്യുതമേനോന് കഴിഞ്ഞതെന്നും ചന്ദ്രശേഖരൻ വിശദീകരിച്ചു. അച്യുതമേനോന്റെ പങ്കുപറയാതെ ഭൂപരിഷ്കരണത്തെ സ്മരിക്കുന്നത് ഉചിതമല്ലെന്ന് ചടങ്ങിൽ സംസാരിച്ച എം.കെ. മുനീർ എം.എൽ.എ.യും പറഞ്ഞു. ഇ.എം.എസിന്റെ പങ്കുപറയുമ്പോൾ അച്യുതമേനോനെ നിശ്ചയമായും പരാമർശിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. Content Highlights;kerala land reformation 50th anniversary
from mathrubhumi.latestnews.rssfeed https://ift.tt/36gsNqR
via
IFTTT
No comments:
Post a Comment