തിരുവനന്തപുരം : കെ. കരുണാകരന്‍ മരിച്ചിട്ട് ഒമ്പത് വര്‍ഷം തികയുമ്പോഴും സ്‌മാരകനിര്‍മാണം എങ്ങുമെത്തിയില്ല. സ്‌മാരകത്തിനായി സര്‍ക്കാര്‍ നല്‍കിയ കോടികള്‍ വിലയുള്ള സ്‌ഥലം കാടുകയറി നാശോന്മുഖമായിട്ട് നാളുകള്‍.
എല്ലാ ഡിസംബര്‍ 23-നും കരുണാകരന്റെ അനുസ്‌മരണ ചടങ്ങ് നടത്തുന്നതിനപ്പുറം മുന്‍ മുഖ്യമന്ത്രിയോട് പൂര്‍ണമായ അവഗണനയാണ് സര്‍ക്കാരുകള്‍ കാട്ടുന്നത്. കരുണാകരന്‍ മുന്‍കൈയെടുത്തു നിര്‍മിച്ച നെടുമ്പാശേരി വിമാനത്താവളത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കണമെന്ന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് കെ.പി.സി.സി നിരവധി തവണ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടും നടന്നില്ല.
2010 ഡിസംബര്‍ 23-നാണ് കെ. കരുണാകരന്‍ അന്തരിച്ചത്. തുടര്‍ന്ന് അധികാരത്തില്‍ വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് സ്‌മാരകം നിര്‍മിക്കാന്‍ നഗരത്തിന്റെ കണ്ണായഭാഗത്ത് 37 സെന്റ് ഭൂമി അനുവദിച്ചത്. പാളയം നന്താവനത്തിനു സമീപം യൂണിവേഴ്‌സിറ്റി ഹോസ്‌റ്റലിന് അടുത്തുള്ള സ്‌ഥലമാണ് ഇതിനായി നല്‍കിയത്. കെ.പി.സി.സി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സ്‌മാരക നിര്‍മാണത്തിനായി കെ. കരുണാകരന്‍ ഫൗണ്ടേഷനും സ്‌ഥാപിച്ചു. റിസര്‍ച്ച് ലൈബ്രറി, ഹാള്‍, ചിത്രരചനാ ഇന്‍സ്‌റ്റിറ്റ്യൂട്ട്, സാംസ്‌കാരികകേന്ദ്രം എന്നിവ ഉള്‍പ്പെടുത്തി വന്‍ സ്‌മാരകത്തിനാണ് രൂപം നല്‍കിയത്. അന്ന് പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണിയെക്കൊണ്ട് ആഘോഷപൂര്‍വം ഉദ്‌ഘാടനം നടത്തിയിട്ടും വര്‍ഷം എട്ടായി. അനുസ്‌മരണ ദിവസം കാടുവെട്ടി വൃത്തിയാക്കുന്നതല്ലാതെ പക്ഷേ മറ്റൊന്നും അവിടെ നടന്നിട്ടില്ല.
11 കോടി രൂപയുടെ പദ്ധതിക്കാണ് കരുണാകരന്‍ ഫൗണ്ടേഷന്‍ രൂപരേഖ തയാറാക്കിയത്. എസ്‌റ്റിമേറ്റ് നഗരസഭയുടെ ടൗണ്‍പ്ലാനിങ് വിഭാഗത്തില്‍ സമര്‍പ്പിച്ചെന്നും ഫൗണ്ടേഷന്‍ വൃത്തങ്ങള്‍ പറയുന്നു. ആറുമാസം കഴിഞ്ഞിട്ടും അനക്കമില്ല.
സ്‌മാരകനിര്‍മാണത്തിനു പൊതുജനങ്ങളില്‍നിന്നു ഫണ്ട് ശേഖരിക്കാന്‍ കഴിഞ്ഞവര്‍ഷം തീരുമാനിച്ചിരുന്നെങ്കിലും കെ.പി.സി.സിയുടെ പിരിവ് കഴിഞ്ഞ സമയമായതുകൊണ്ട് നടന്നില്ല. പിന്നീട് ലോക്‌സഭാ തെരഞ്ഞെടുപ്പും മറ്റുമായി സമയം പോയി. ഇക്കുറിയും കാര്യങ്ങള്‍ ആ വഴിക്കുതന്നെയാണ് നീങ്ങുന്നത്. കെ.പി.സി.സിയുടെ ഫണ്ട് പിരിവ് ഉടനുണ്ടാകും.
ആര്‍. സുരേഷ്
from mangalam.com https://ift.tt/2Qd1GGJ
via IFTTT
No comments:
Post a Comment